സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത ടീം ഇന്ത്യ ഇത്തവണയെങ്കിലും ചരിത്രം തിരുത്തിക്കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. പക്ഷെ ഒരു അപ്രതീക്ഷിത സംഭവം ഇന്ത്യയുടെ ഈ പ്രതീക്ഷകളെയാകെ ഇപ്പോൾ തകിടം മറിക്കുകയും ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ ദുസ്വപ്‌നമായ ഇംഗ്ലീഷ് അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെ ഈ പരമ്പരയിലെ അംപയര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് കാരണം. രണ്ടു ടെസ്റ്റുകളിലും കെറ്റ്ല്‍ബൊറോ അംപയര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ആദ്യ ടെസ്റ്റില്‍ കെറ്റ്ല്‍ബൊറോയ്‌ക്കൊപ്പം ഓസ്‌ട്രേലിയയുടെ പോള്‍ റീഫലാണ് മറ്റൊരു അംപയര്‍. രണ്ടാം ടെസ്റ്റില്‍ കെറ്റ്ല്‍ബൊറോയും പാകിസ്താനില്‍ നിന്നുള്ള അഹ്‌സന്‍ റസയുമാണ് അംപയര്‍മാര്‍. ഇന്ത്യയെ ഇത്തവണയും ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്താനുള്ള ഗൂഡ നീക്കമാണോ കെറ്റ്ല്‍ബൊറോയുടെ വരവിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നതായി ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായിട്ടാണ് ആരാധകര്‍ ആഞ്ഞടിച്ചിരിക്കുന്നത്. എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ തീരുമാനങ്ങളെടുക്കാന്‍ ശ്രമിക്കാറുള്ള കെറ്റ്ല്‍ബൊറോയെ ടെസ്റ്റ് പരമ്പരയില്‍ അംപയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത് നിരാശാനജകമാണെന്നു ആരാധകര്‍ കുറിക്കുന്നു.
ഇന്ത്യ ഇത്തവണയെങ്കിലും ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയ്ക്കു വെല്ലുവിളി ഉയര്‍ത്തുമെന്നും പരമ്പര നേടുമെന്നും ശുഭപ്രതീക്ഷയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് രണ്ടു ടെസ്റ്റുകളിലും റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെ അംപയറായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നാശം പിടിച്ചയാള്‍ വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കാന്‍ വന്നോയെന്നും ആരാധകര്‍ ചോദിക്കുന്നു.
ഈ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെക്കൊണ്ട് വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഇന്ത്യയെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ കച്ചമുറുക്കി ഇറക്കുന്ന അംപയറാണ് അയാൾ. ലോകകപ്പുള്‍പ്പെടെയുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലിലടക്കം പല തവണ ഇന്ത്യ തോറ്റപ്പോഴിും കെറ്റ്ല്‍ബൊറോ അംപയര്‍മാരുടെ സംഘത്തിലുണ്ടായിരുന്നു.
ഇപ്പോള്‍ സൗത്താഫ്രിക്കയിലേക്കും ടെസ്റ്റ് പരമ്പര നിയന്ത്രിക്കാന്‍ അയാളെ ക്ഷണിച്ചിരിക്കുകയാണ്. കെറ്റ്ല്‍ബൊറോ വിരമിക്കാതെ ഇന്ത്യക്കു രക്ഷയില്ല. ഇന്ത്യയുടെ മല്‍സരങ്ങളില്‍ ഇയാള്‍ അംപയറായി വരുന്നത് തടയാന്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇടപെടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെ അംപയറായി കൊണ്ടുവന്നിരിക്കുകയാണ്. ഇതു സൗത്താഫ്രിക്കയുടെ തന്ത്രം തന്നെയായിരിക്കും. പരമ്പരയില്‍ സൗത്താഫ്രിക്കയുടെ 12ാമനായിരിക്കും കെറ്റ്ല്‍ബൊറോയെന്നും ആരാധകര്‍ വിമര്‍ശിച്ചു.
എന്തിനാണ് ഇന്ത്യയുടെ മല്‍സരങ്ങളില്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബൊറോയെ തന്നെ അംപയറായി കൊണ്ടുവരുന്നത്. അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യ വിരുദ്ധ തീരുമാനങ്ങളെടുക്കാറുള്ള അംപയറാണ്. ഇത്തവണയും അതില്‍ മാറ്റമുണ്ടാവാന്‍ പോവുന്നില്ല. ബിസിസിഐ ഇനിയെങ്കിലും ഇതിനെതിരേ ശക്തമായി പ്രതികരിക്കണമെനന്നും ആരാധകര്‍ പറയുന്നു.
ടെസ്റ്റ് സ്‌ക്വാഡ്
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ.
സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോട്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ലുംഗി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കാഗിസോ റബാഡ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെറയ്ന്‍.