സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ ദയനീയ പരാജയത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ടീം ഇന്ത്യക്കു ഐസിസിയും മുട്ടന്‍ പണി തന്നിരിക്കുകയാണ്. സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടായിരുന്നു ഇന്ത്യയെ സൗത്താഫ്രിക്ക തീര്‍ത്തത്. ഇന്നിങ്‌സിനും 32 റണ്‍സിനും അവര്‍ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. ഇതിന്റെ ക്ഷീണം മാറുന്നതിനു മുമ്പാണ് ഐസിസി ഇന്ത്യക്കെതിരേ കടുത്ത നടപടി സ്വീകരിച്ചത്. ഇതിനുള്ള കാരണമെന്താണെന്നു അറിയാം.
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിനെതിരേ ഐസിസിയുടെ ശിക്ഷാ നടപടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ രണ്ടു പോയിന്റുകള്‍ ഐസിസി വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടാതെ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും മാച്ച് ഫീയുടെ 10 ശതമാനം പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്.

സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ നിശ്ചിത സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഓവറിനേക്കാള്‍ രണ്ടോവര്‍ കുറച്ചാണ് എറിഞ്ഞത്. ഇതാണ് പോയിന്റ് നഷ്ടത്തിലേക്കും പിഴയിലേക്കുമെല്ലാം നയിച്ചിരിക്കുന്നത്.
സെഞ്ചൂറിയന്‍ ടെസ്റ്റിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുട്ടടി പോലെ രണ്ടു വിലപ്പെട്ട പോയിന്റുകളും ഐസിസി വെട്ടിക്കുറച്ചിരിക്കുന്നത്. ഇപ്പോൾ ഇന്ത്യ പോയിന്റ് പട്ടികയില്‍ ആറിലേക്കും വീണിരിക്കുകയാണ്.
സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ രണ്ടോവറുകള്‍ കുറച്ച് എറിഞ്ഞതിനു രോഹിത് ശര്‍മയുടെ ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ രണ്ടു നിര്‍ണായക പോയിന്റ് വെട്ടിക്കുറച്ചിട്ടുണ്ട്. കൂടാതെ മാച്ച് ഫീയുടെ 10 ശതമാനം പിഴയും ചുമത്തിയിരിക്കുകയാണ്. ഇങ്ങനെയാണ് ഇന്ത്യക്കെതിരായ ശിക്ഷാ നടപടിയെക്കുറിച്ച് വാര്‍ത്താക്കുറിപ്പിലൂടെ ഐസിസി അറിയിച്ചത്.
ഐസിസിയുടെ മാച്ച് റഫറിമാരുടെ എലൈറ്റ് പാനലിലെ ക്രിസ് ബ്രോഡാണ് രണ്ടു ഓവറുകള്‍ കുറച്ച് എറിഞ്ഞതിനു ഇന്ത്യക്കെതിരേ ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കുറ്റം സമ്മതിക്കുകയും ശിക്ഷാ നടപടി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഔപചാരികമായ വാദം കേള്‍ക്കലിന്റെയും ആവശ്യമില്ല. ഒന്നാം ടെസ്റ്റിലെ ഓണ്‍ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റീഫെല്‍, ലാങ്സ്റ്റണ്‍ റുസേര്‍, തേര്‍ഡ് അംപയര്‍ അഹ്‌സന്‍ റസ്സ, ഫോര്‍ത്ത് അംപയര്‍ സ്റ്റീഫന്‍ ഹാരിസ് എന്നിരാണ് ഇന്ത്യന്‍ ടീമിനെതിരേ കുറ്റം ചുമത്തിയത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു 14 പോയിന്റ് മാത്രമേയുള്ളൂ. നേരത്തേ 16 പോയിന്റാണുണ്ടായിരുന്നത്. പക്ഷെ ഐസിസി രണ്ടു പോയിന്റ് വെട്ടിക്കുറച്ചതോടെ ഇതു 14ലേക്കു കുറയുകയായിരുന്നു.

ഇതോടെ നേരത്തേ അഞ്ചാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 24 മണിക്കൂറിനകം ആറാംസ്ഥാനത്തേക്കും വീഴുകയായിരുന്നു. 38.89 വിജയ ശതമാനമാണ് ഇന്ത്യക്കു ഇപ്പോഴുള്ളത്. മൂന്നു ടെസ്റ്റുകള്‍ ഇത്തവണ കളിച്ച ഇന്ത്യ ഒന്നില്‍ ജയിച്ചപ്പോള്‍ ഓരോ ടെസ്റ്റില്‍ വീതം തോല്‍ക്കുകയും സമനില സമ്മതിക്കുകയും ചെയ്തു.
ഈ വര്‍ഷം ജൂലൈയിലാണ് ഡബ്ല്യുടിസിയുടെ പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടിലായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര. ആദ്യ ടെസ്റ്റില്‍ ഗംഭീര വിജയത്തോടെയാണ് കഴിഞ്ഞ രണ്ടു ഡബ്ല്യുടിസി ഫൈനലിലെയും റണ്ണറപ്പായ ഇന്ത്യ തുടങ്ങിയത്.
പക്ഷെ ജയിക്കാമായിരുന്ന രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസുമായി ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വരികയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ സൗത്താഫ്രിക്കയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു മാനഹാനിയും നേരിട്ടത്.