
പുജാരയും രഹാനെയും
ചേതേശ്വര്‍ പുജാര, മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരോടാണ് ടെസ്റ്റ് ടീമില്‍ ഇപ്പോഴും ക്യാപ്റ്റന്‍സിയും ഒരുപക്ഷെ സ്ഥാനം പോലും നിലനിര്‍ത്തുന്നതിനു കോലി കടപ്പെട്ടിരിക്കുന്നത്. ഇവരില്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി ദയനീയ പ്രകടനം കാരണം തെറിച്ചുകഴിഞ്ഞു. വൈകാതെ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുന്ന കാലവും വിദൂരമാവില്ല.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ പുജാരയും രഹാനെയും മോശം ഫോമില്‍ തുടരുന്നതിനാലാണ് കോലി ഇപ്പോഴും തുടരുന്നതെന്നു പറയേണ്ടിവരും. കഴിഞ്ഞ രണ്ടു വര്‍ഷമായി 16 ടെസ്റ്റുകളിലെ 29 ഇന്നിങ്‌സുകളില്‍ നിന്നും 683 റണ്‍സാണ് രഹാനെയ്ക്കു നേടാനായത്. 24.39 എന്ന ശരാശരിയിലാണിത്. പുജാരയാവട്ടെ 17 ടെസ്റ്റുകളിലെ 32 ഇന്നിങ്‌സുകളില്‍ നിന്നും 27.39 ശരാശരിയില്‍ നേടിയത് 849 റണ്‍സുമാണ്. ഈ രണ്ടു പേരുടെയും മോശം ഫോം കാരണം കോലിയില്‍ വീണ്ടും വീണ്ടും ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുകയും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയുമാണ്. പക്ഷെ കോലിക്കു ഈ വിശ്വാസം കാക്കാനും കഴിയുന്നില്ല. ടെസ്റ്റില്‍ സമീപകാലത്തായി ഇന്ത്യയെ രക്ഷിക്കുന്നത് ഓപ്പണര്‍മാരും ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരുമാണ്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും കോലി, രഹാനെ, പുജാര എന്നിവരുടെ ദയനീയ പ്രകടനത്തെ അതിജീവിക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുന്നു.

രോഹിത്ത് ഫാക്ടര്‍
പുതിയ ടെസ്റ്റ് വൈസ് ക്യാപ്റ്റനും നിശ്ചിത ഓവവര്‍ ടീം നായകനുമായ രോഹിത് ശര്‍മയുടെ ഉജ്ജ്വല പ്രകടനവും കോലിയെ ടെസ്റ്റില്‍ രക്ഷിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയും. ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ രോഹിത്താണെന്നു നിസംശയം പറയാം. കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലും വിദേശത്തും ടെസ്റ്റില്‍ ഒരുപോലെ മികച്ച പ്രകടനമാണ് ഹിറ്റ്മാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
11 ടെസ്റ്റുകളിലെ 21 ഇന്നിങ്‌സുകളില്‍ നിന്നായി 47.68 എന്ന മികച്ച ശരാശരിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അദ്ദേഹം നേടിയത് 906 റണ്‍സാണ്. 2020നു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമുയര്‍ന്ന ശരാശരിയും ഒപ്പം റണ്‍സുമെടുത്തതും രോഹിത്താണ്. മാത്രമല്ല ഈ കാലയളവില്‍ ടെസ്റ്റില്‍ രണ്ടു സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ.
സൗത്താഫ്രിക്കയ്‌ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരയില്‍ രോഹിത്തില്ലെന്നത് ഇന്ത്യക്കു നികത്താനാവാതത്ത നഷ്ടമാണ്. അതുകൊണ്ട് തന്നെ കോലിക്കു ഈ പരമ്പരയില്‍ ഹിറ്റ്മാന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചില്ലെന്നു തെളിയിക്കേണ്ടത് പ്രധാനമാണ്. അതിനു വേണ്ടി ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം ടെസ്റ്റ് പരമ്പരയും കോലിക്കു വിജയിക്കേണ്ടതുണ്ട്.

ബിസിസിഐ ക്ഷമിച്ചേക്കില്ല
ഏകദിന ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐയ്‌ക്കെതിരേ നടത്തിയ പ്രസ്താവനകള്‍ വിരാട് കോലിയുടെ സ്ഥാനത്തിനു ഇപ്പോള്‍ ഭീഷണിയായിരിക്കുകയാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ചില പ്രസ്താവനകളെ കോലി തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ പ്രത്യാഘാതം സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം അദ്ദേഹത്തിനു നേരിടേണ്ടി വന്നേക്കും. ബിസിസിഐയുമായി ഏറ്റുമുട്ടിയവരൊന്നും രക്ഷപ്പെട്ടിട്ടില്ലെന്നു ചരിത്രം നമ്മോടു പറയുന്നു. അതുകൊണ്ടു തന്നെ കോലിയുടെ ദിനവും എണ്ണപ്പെട്ടതായി സംശയിക്കേണ്ടി വരും.
സൗത്താഫ്രിക്കയില്‍ ബാറ്റിങില്‍ തിളങ്ങുന്നതോടൊപ്പം ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാനായാല്‍ ഒരുപക്ഷെ കോലിക്ക് അതൊരു പിടിവള്ളിയാവും. എന്നാല്‍ ബാറ്റിങില്‍ പതിവുപോലെ ഫ്‌ളോപ്പാവുകയും ടെസ്റ്റ് പരമ്പര കൈവിടുകയും ചെയ്താല്‍ ബിസിസിഐയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുക ദുഷ്‌കരമാവും. മാത്രമല്ല രോഹിത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതിനാല്‍ കോലിയെ നീക്കി പകരം ഈ ഫോര്‍മാറ്റിലും അദ്ദേഹത്തെ ബിസിസിഐ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാനിടയുണ്ട്. ബാറ്റിങിലെ മോശം ഫോം കോലിക്കു ടെസ്റ്റ് ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തിയേക്കും.

കോലിയുടെ പ്രകടനം
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോലിയുടെ പ്രകടനം നോക്കിയാല്‍ അതു ദയനീമാണെന്നു തന്നെ പറയേണ്ടിവരും. ആധുനിക ക്രിക്കറ്റില്‍ കോലിക്കൊപ്പം പേര് ചേര്‍ത്ത് വായിക്കാറുള്ള താരങ്ങളാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, പാകിസ്താന്‍ നായകര്‍ ബാബര്‍ ആസം എന്നിവര്‍. ഇവരുമായി 2020നു ശേഷമുള്ള പ്രകടനം താരതമ്യം ചെയ്താല്‍ കോലി വളരെ പിറകിലാണെന്നു കാണാം. 23 ഇന്നിങ്‌സുകളില്‍ നിന്നും 26.04 ശരാശരിയില്‍ 599 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 74 റണ്‍സാണ്.
ഇതേ കാലയളവില്‍ റൂട്ട് (22 ടെസ്റ്റ്, 2013 റണ്‍സ്, ശരാസരി 57.51), വില്ല്യംസണ്‍ (8 ടെസ്റ്റ്, 893 റണ്‍സ്, ശരാശരി 74.42), സ്മിത്ത് (7 ടെസ്റ്റ്, 481 റണ്‍സ്, ശരാശരി 48.1), ബാബര്‍ (12 ടെസ്റ്റ്, 754 റണ്‍സ്, ശരാസരി 44.35) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം


Click it and Unblock the Notifications











