റാഞ്ചി: സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ജയവുമായി കഷ്ടിച്ചു രക്ഷപ്പെട്ടിരിക്കുകയാണ് ടീം ഇന്ത്യ. 349 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ നേടിയിട്ടും 17 റണ്‍സിന്റെ നേരിയ വിജയം മാത്രമേ ഇന്ത്യക്കു നേടിയെടുക്കാന്‍ സാധിച്ചുള്ളൂ. 350 റണ്‍സിലേക്കു ബാറ്റ് വീശിയ സൗത്താഫ്രിക്ക 332 റണ്‍സ് വരെയെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.
മൂന്നു വിക്കറ്റിനു 11 റണ്‍സെന്ന നിലയില്‍ തുടക്കത്തില്‍ പതറിയിട്ടും ഇത്ര വലിയൊരു ടോട്ടല്‍ വരെ എത്താനായത് സൗത്താഫ്രിക്കയുടെ അസാധാരണ പോരാട്ടവീര്യം തന്നെയാണ് തെളിയിക്കുന്നത്. ഈ കളിയില്‍ ഒരു ഘട്ടത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്ത്രങ്ങള്‍ മറന്ന് നിസ്സഹായനായി നിന്നപ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ രക്ഷയ്‌ക്കെത്തുകയായിരുന്നു.

ടീമിന്റെ നിയന്ത്രണമേറ്റെടുത്ത അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് ഇന്ത്യയെ കളിയിലേക്കു തിരികെ വരാന്‍ സഹായിച്ചത്. അല്ലായിരുന്നെങ്കില്‍ മല്‍സരംതോല്‍ക്കുകയും ചെയ്‌തേനെ. എപ്പോഴായിരുന്നു രോഹിത്തിന്റെ ഈ നിര്‍ണായക ഇടപെടലെന്നു നോക്കാം.
രക്ഷയ്‌ക്കെത്തിയ രോഹിത്
റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയത് മാത്യു ബ്രീറ്റ്‌സ്‌കെയും മാര്‍ക്കോ യാന്‍സണും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു. ഇന്ത്യ വിജയമുറപ്പിക്കവെയാണ് ഇവരുടെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് സൗത്താഫ്രിക്കയെ തിരികെ കൊണ്ടുവന്നത്. ഇതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലാവുകയും ചെയ്തു.
പേസ്-സ്പിന്‍ വ്യത്യാസമില്ലാതെ ഇന്ത്യന്‍ ബൗളര്‍മാരെ യാന്‍സണ്‍ അടിച്ചുപറത്തിയപ്പോള്‍ ബ്രീറ്റ്‌സ്‌കെ ആങ്കറുടെ റോളിലേക്കും മാറുകയായിരുന്നു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഈ ജോടി 69 ബോളില്‍ വാരിക്കൂട്ടിയത് 97 റണ്‍സാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
30 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ സൗത്താഫ്രിക്ക അഞ്ചു വിക്കറ്റിനു 206 റണ്‍സെന്ന നിലയിലായിരുന്നു. ശേഷിച്ച 120 ബോളില്‍ അവര്‍ക്കു ജയിക്കാന്‍ വേണ്ടത് 144 റണ്‍സ് മാത്രം. അഞ്ചു വിക്കറ്റുകള്‍ കൈയിലുള്ളതിനാല്‍ സൗത്താഫ്രിക്കയ്ക്കു ഇതു അസാധ്യവുമായിരുന്നില്ല. ഈ സമയത്താണ് 30 ഓവറുകള്‍ക്കു ശേഷം ഡ്രിങ്ക്‌സ് ബ്രേക്ക് എത്തിയത്.
പിന്നാലെ ഇന്ത്യന്‍ താരങ്ങളെ മൈതാനത്തു ഒരുമിച്ച് വിളിച്ച് രോഹിത് ഉപദേശിക്കുകയായിരുന്നു. നായകന്‍ രാഹുലിനോടും പ്ലാനുകള്‍ മാറ്റാനും ഫീല്‍ഡിങ് ക്രമീകരണങ്ങള്‍ പുനക്രമീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലുമായുള്ള അദ്ദേഹത്തിന്റെ സംസാരം സെക്കന്റുകളോളം നീണ്ടു. കൈവിട്ടെന്നു തോന്നിയ കളിയിലേക്കു ഇന്ത്യ തിരികെ വന്നതും ഇതിന ശേഷമാണ്.
ബ്രേക്കിനു പിന്നാലെ അടുത്ത നാലോവറില്‍ നാലു വ്യത്യസ്ത ബൗളര്‍മാരാണ് പന്തെറിഞ്ഞത്. അര്‍ഷ്ദീപ് സിങിനെയും രവീന്ദ്ര ജഡേജയേയും ഹര്‍ഷിത് റാണയെയും കുല്‍ദീപ് യാദവിനെയുമാണ് രാഹുല്‍ റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. കുല്‍ദീപെറിഞ്ഞ 34ാം ഓവറില്‍ ഫലം കാണുകയും ചെയ്തു.

ആദ്യ ബോളില്‍ തന്നെ അപകടകാരിയായ യാന്‍സണിനെ (39 ബോളില്‍ 70) ജഡേജ പിടികൂടുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റിലാണ് അദ്ദേഹം ക്യാച്ചെടുത്തത്. ഓവറിലെ മൂന്നാമത്തെ ബോളില്‍ ക്രീസില്‍ നിലയുറപ്പിച്ച ബ്രീറ്റ്‌സ്‌കെയെയും (80 ബോളില്‍ 72) കുല്‍ദീപ് മടക്കി.
വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ലോങ്ഓണില്‍ വിരാട് കോലിയാണ് കൈയ്ക്കുള്ളിലാക്കിയത്. ഇതോടെയാണ് ഇന്ത്യക്കു ശ്വാസം നേരെ വീണത്. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്.
കാരണം ഒരു 10 ഓവര്‍ കൂടി ഈ സഖ്യം ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ മല്‍സരം ഇന്ത്യയില്‍ നിന്നും ഉറപ്പായും വഴുതി പോവുമായിരുന്നു. സൗത്താഫ്രിക്കന്‍ കുതിപ്പിന് ഇന്ത്യയെ തടയിടാന്‍ സഹായിച്ചത് രോഹിത്തിന്റെ നിര്‍ണായക ഇടപെടലുമാണ്.