ഗുവാഹത്തി: ന്യൂസിലാന്‍ഡിനു ശേഷം സൗത്താഫ്രിക്കയും സ്വന്തം നാട്ടില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ നാണം കെടുത്തിയിരിക്കുകയാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രം ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയം കൊയ് സൗത്താഫ്രിക്കയ്ക്കു ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല.
പക്ഷെ കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഞെട്ടിച്ച അവര്‍ ഗുവാഹത്തിയിലും വമ്പന്‍ ജയത്തിലേക്കു മുന്നേറുകയാണ്. ഇന്ത്യയില്‍ ഇത്രയും ആധികാരികയമായ പ്രകടനം പുറത്തെടുക്കാനായാല്‍ പാകിസ്താനും ക്രെഡിറ്റുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കന്‍ കോച്ച് ഷുക്രി കോണ്‍റാഡ്. ഇതു എങ്ങനെയാണെന്നു നോക്കാം.

പാകിസ്താന്റെ 'സഹായം'
പാകിസ്താനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1നു അവസാനിപ്പിക്കാന്‍ സൗത്താഫ്രിക്കന്‍ ടീമിനു സാധിച്ചിരുന്നു. അതിനു ശേഷമാണ് ടെംബ ബവൂമയും സംഘവും ഇന്ത്യയില്‍ വിമാനമിറങ്ങിയത്. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയത്തിനു അരികെയാണ് അവര്‍. 1990-2000നു ശേഷം ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. അന്നു രണ്ടു സ്റ്റെുകളുടെ പരമ്പര സൗത്താഫ്രിക്ക തൂത്തുവാരുകയായിരുന്നു.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയുടെ ആധികാരിക പ്രകടനത്തില്‍ ഏറെ സന്തോഷവാനാണ് കോച്ച് ഷുക്രി കോണ്‍റാഡ്. ഈ പരമ്പരയില്‍ ഇന്ത്യയെ ശരിക്കും തളര്‍ത്തണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഈ പരമ്പരയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് മികച്ചതായിരുന്നു. വളരെ മികവുറ്റ സ്പിന്നര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്. അവര്‍ ലോകത്തിലെ തന്നെ മികച്ചവരുടെ നിരയിലുള്ളവരുമാണെന്നും കോണ്‍റാഡ് പറഞ്ഞു.
പാകിസ്താനുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തോറ്റെങ്കിലും രണ്ടാമത്തേതില്‍ ആധികാരിക ജയമാണ് സൗത്താഫിക്ക സ്വന്തമാക്കിയത്. റാവല്‍പിണ്ടിയില്‍ നടന്ന മല്‍സരത്തില്‍ പാക് പടയെ അവര്‍ എട്ടു വിക്കറ്റിനു തുരത്തുകയായിരുന്നു. ഇപ്പോള്‍ ഉപഭൂഖണ്ഡങ്ങളിലെ സാഹചര്യങ്ങളിലും മികവ് പുറത്തെടുത്താന്‍ സൗത്താഫ്രിക്കന്‍ ടീം പ്രാപ്തരാായി കഴിഞ്ഞെന്നാണ് കോച്ചിന്റെ അഭിപ്രായം.
രണ്ടാം ടെസ്റ്റില്‍ പാകിസ്താനെതിരേ നേടിയ വിജയം ഞങ്ങള്‍ക്കു നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ഞങ്ങള്‍ ഇപ്പോള്‍ ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ കളിക്കാന്‍ കൂടുതല്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് തോന്നുന്നതൈന്നും കോണ്‍റാഡ് വ്യക്തമാക്കി.
അതേസമയം, റാവല്‍പിണ്ടിയിലെ രണ്ടാം ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പാകിസ്താനു ആദ്യ ഇന്നിങ്‌സില്‍ നേടാനായത് 333 റണ്‍സാണ്. തുടര്‍ന്നു ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 404നു പുറത്താവുകയു ചെയ്കു. ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസാമിയാണ് 89 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോറരറായത്. ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് 76ഉം പേസര്‍ കാഗിസോ റബാഡ 71 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.
രണ്ടാമിന്നിങ്‌സില്‍ പാകിസ്താന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. വെറും 138 റണ്‍സിനാണ് അവര്‍ കൂടാരംകയറിയത്. 50 റണ്‍സെടുത്ത ബാബര്‍ ആസമെഴികെ മറ്റാരും പിടിച്ചുനിന്നില്ല. സൈമണ്‍ ഹാര്‍മര്‍ ആറു വിക്കറ്റുകളുമായി അവരുടെ അന്തകനായി മാറി. പാക് ടീം നല്‍കിയ 68 റണ്‍സിന്റെ വിജയലക്ഷ്യം സൗത്താഫ്രിക്ക വളരെ അനായാസം മറികടക്കുകയും ചെയ്തു.

ദയനീയം ഇന്ത്യ
സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിട്ടു പോലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം തീര്‍ത്തും ദയനീയമാണെന്നു പറയേണ്ടി വരും. സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളിലും ബാറ്റിങിലും ബൗളിങിലും ടീം ഒരപോലെ ഫ്‌ളോപ്പായി തീര്‍ന്നു. പോസിറ്റീവായി ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രകടനം പോലും ഇന്ത്യക്കില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റില്‍ 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നത്. ബാറ്റിങ് പിച്ചായിട്ടു പോലും ഇന്ത്യ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി.
അഞ്ചാംദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 90 റണ്‍സെന്ന പരിതാപരകരമായ അവസ്ഥയിലാണ്. അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ ഇനിയും 459 റണ്‍സ് കൂടി ആവശ്യമാണ്.