കേപ്ടൗണ്‍: സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന ഇന്ത്യയുടെ മോഹം ഇത്തവണയും യാഥാര്‍ഥ്യമായില്ല. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിച്ച് നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനാണ് പരാജയം സമ്മതിച്ചത്. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ കൈക്കലാക്കുകയും ചെയ്തു. ഇന്ത്യ നല്‍കിയ 212 റണ്‍സെന്ന അത്ര ദുഷ്‌കരമല്ലാത്ത വിജയലക്ഷ്യം സൗത്താഫ്രിക്ക അനായാസം മറികടന്നു. മൂന്നു വിക്കറ്റുകള്‍ മാത്രമേ ഇതിനായി അവര്‍ക്കു നഷ്ടപ്പെടുത്തേണ്ടി വന്നുള്ളൂ. ലഞ്ച് ബ്രേക്കിനു പിന്നാലെ സൗത്താഫ്രിക്ക വിജയം പൂര്‍ത്തായാക്കുകയായിരുന്നു.
നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരയിലൊന്നായ ഇന്ത്യക്കു 212 റണ്‍സെന്ന സ്‌കോര്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ ടീമിന്റെ രക്ഷകനായ കീഗന്‍ പീറ്റേഴ്‌സന്‍ രണ്ടാമിന്നിങ്‌സിലും സൗത്താഫ്രിക്കയുടെ ഹീറോയായി മാറി. 82 റണ്‍സെടുത്ത അദ്ദേഹത്തിന്റെ പ്രകടനമാണ് സൗത്താഫ്രിക്കയുടെ റണ്‍ചേസിനു അടിത്തറയിട്ടത്. 113 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പീറ്റേഴ്‌സന്‍ പുറത്തായ ശേഷം റാസ്സി വാന്‍ഡ്യുസെന്‍ (41*), ടെംബ ബവുമ (32*) എന്നിവര്‍ ചേര്‍ന്നു സൗത്താഫ്രിക്കയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
രണ്ടു വിക്കറ്റിനു 101 റണ്‍സെന്ന നിലയിലായിരുന്നു സൗത്താഫ്രിക്ക നാലാംദിനം കളി പുനരാരംഭിച്ചത്. ആദ്യ സെഷനില്‍ തുടക്കത്തില്‍ തന്ന രണ്ടോ, മൂന്നോ വിക്കറ്റുകള്‍ നേടിയാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പീറ്റേഴ്‌സന്‍- വാന്‍ഡര്‍ ഡ്യുസെന്‍ ജോടി 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ സൗത്താഫ്രിക്ക വിജയമുറപ്പാക്കി. ടീം സ്‌കോര്‍ 155ല്‍ വച്ച് പീറ്റേഴ്‌സന്‍ പുറത്താവുമ്പോഴേക്കും സൗത്താഫ്രിക്ക വിജയമുറപ്പാക്കിയിരുന്നു. ഈ വിജയത്തോടെ ഇന്ത്യക്കെതിരേ നാട്ടില്‍ പരമ്പര തോറ്റിട്ടില്ലെന് റെക്കോര്‍ഡ് മാത്രമല്ല കേപ്ടൗണിലെ അപരാജിത റെക്കോര്‍ഡും സൗത്താഫ്രിക്ക കാത്തുസൂക്ഷിച്ചു. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് അടുത്ത് രണ്ടു മല്‍സരങ്ങളിലും ഗംഭീര തിരിച്ചുവരവ് നടത്തി സൗത്താഫ്രിക്ക ഇന്ത്യയുടെ കഥ കഴിച്ചത്.
റണ്‍ചേസില്‍ എയ്ഡന്‍ മര്‍ക്രാമിനെ 16 റണ്‍സെടുത്തു നില്‍ക്കെ പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. സൗത്താഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 23 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ എല്‍ഗര്‍- പീറ്റേഴ്‌സന്‍ ജോടി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയ്ക്കു മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു. 78 റണ്‍സാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ആര്‍ അശ്വിന്റെ ബൗളിങില്‍ എല്‍ഗര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയെങ്കിലും തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചത് വിവാദങ്ങള്‍ക്കു വഴിയൊരുക്കി. ബോള്‍ ട്രാക്കിങില്‍ പന്ത് സ്റ്റംപിന് തൊട്ടുമുകൡലൂടെ പോയതോടെയായിരുന്നു ഇത്. ഇന്ത്യന്‍ താരങ്ങള്‍ ഇതിനെതിരേ സ്റ്റംപ് മൈക്കിലൂടെ ആഞ്ഞടിക്കുകയും ചെയ്തരുന്നു. ഒടുവില്‍ മൂന്നാംദിനത്തിലെ കളി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് എല്‍ഗറെ ഇന്ത്യ പുറത്താക്കുകയായിരുന്നു. 30 റണ്‍സാണ് അദ്ദേഹം നേടിയത്.
13 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. 198 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. റിഷഭ് പന്തിന്റെ (100*) അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയുടെ മാനംകാത്തത്. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സൗത്താഫ്രിക്കയില്‍ ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പറുടെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. റിഷഭിനെക്കൂടാതെ ക്യാപ്്റ്റന്‍ വിരാട് കോലി (29), കെഎല്‍ രാഹുല്‍ (10) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പുജാര (9), അജിങ്ക്യ രഹാനെ (1), ആര്‍ അശ്വിന്‍ (7), ശര്‍ദ്ദുല്‍ ടാക്കൂര്‍ (5), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (2) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി. സൗത്താഫ്രിക്കയ്ക്കു വേണ്ടി മാര്‍ക്കോ യാന്‍സണ്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ കാഗിസോ റബാഡയും ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റുകള്‍ വീതം നേടി.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 223 റണ്‍സായിരുന്നു നേടിയത്. വിരാട് കോലിയും (79) ചേതേശ്വര്‍ പുജാരയുമായിരുന്നു (43) പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനം സൗത്താഫ്രിക്കയെ 210 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.