കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ദിനം ആവേശകരമായ പോരാട്ടമാണ് കണ്ടത്. ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ ചരിത്ര റെക്കോഡുകളാണ് പിറന്നത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്‍സിനാണ് ഓള്‍ഔട്ടായത്. ദക്ഷിണാഫ്രിക്ക സ്വന്തം തട്ടകത്തില്‍ ഇത്രയും കുറഞ്ഞ ടോട്ടലില്‍ പുറത്താവുന്നത് ഇതാദ്യമായാണ്. ആറ് വിക്കറ്റുമായി മുഹമ്മദ് സിറാജാണ് ഇന്ത്യക്കായി കസറിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സിലും ഒതുങ്ങി. ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും എടുക്കാതെ ഇന്ത്യക്ക് നഷ്ടമായി. മധ്യനിരക്ക് തൊട്ടതെല്ലാം പിഴച്ചു. ഇതോടെ വലിയ നാണക്കേടാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. 98 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും സര്‍വാധിപത്യം നേടാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 62 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഇതോടെ ടെസ്റ്റിന്റെ ഒന്നാം ദിനം വീണത് 23 വിക്കറ്റുകളാണ്.
പിച്ചിനെതിരേ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. എക്‌സില്‍ സച്ചിന്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. '24ല്‍ ക്രിക്കറ്റ് തുടങ്ങിയിരിക്കുന്നത് ആദ്യ ദിനം തന്നെ 23 വിക്കറ്റുകള്‍ വീണാണ്. ഇത് യാഥാര്‍ത്ഥ്യമാണോ. ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായപ്പോള്‍ ഞാന്‍ വിമാനത്തില്‍ കയറിയതാണ്. വീട്ടിലെത്തി ടിവി നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ പോയിരിക്കുന്നു.
എന്താണ് എനിക്ക് നഷ്ടമായത്?' എന്നാണ് സച്ചിന്‍ എക്‌സില്‍ കുറിച്ചത്. സച്ചിന്റെ ഈ പോസ്റ്റ് പങ്കുവെച്ച് പല ആരാധകരും പ്രതികരിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് എന്നത് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസിക് പോരാട്ടമാണ്. ഇത് രണ്ടാം ദിനം കളി അവസാനിക്കുന്ന അവസ്ഥയാണുള്ളത്. ബൗളര്‍മാരുടെ സര്‍വാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. പൂര്‍ണ്ണമായും ബൗളര്‍മാര്‍ക്ക് അനുകൂലമായാണ് പിച്ച് തയ്യാറാക്കിയിരിക്കുന്നത്. അപ്രതീക്ഷിത വേഗവും ബൗണ്‍സും പിച്ചിലുണ്ട്.

അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. ക്ഷമയോടെയും ശ്രദ്ധയോടെയും മികച്ച സാങ്കേതികതയോടെയും കളിക്കാന്‍ സാധിക്കാത്തവര്‍ക്ക് നിരാശപ്പെടേണ്ടി വരും. വിരാട് കോലിയുടെ 46 റണ്‍സും രോഹിത് ശര്‍മയുടെ 39 റണ്‍സും ശുബ്മാന്‍ ഗില്ലിന്റെ 36 റണ്‍സുമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യ 100നുള്ളില്‍ ഒതുങ്ങുമായിരുന്നു. രണ്ടാം ദിനവും ബൗളര്‍മാര്‍ ആധിപത്യം കാട്ടാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയെ കഴിയുന്നതും വേഗം ഓള്‍ഔട്ടാക്കി രണ്ടാം ദിനം തന്നെ ജയം നേടുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ ഇത്തരത്തില്‍ ബൗളിങ് പിച്ചൊരുക്കുന്നത് ക്രിക്കറ്റിന്റെ ശരിയായ സൗന്ദര്യം നഷ്ടപ്പെടുത്തുന്നുവെന്നാണ് കൂടുതല്‍ ആരാധകരും അഭിപ്രായപ്പെടുന്നത്. മായങ്ക് അഗര്‍വാള്‍, ആകാശ് ചോപ്ര തുടങ്ങി പല പ്രമുഖരും ദക്ഷിണാഫ്രിക്കയിലെ പിച്ചിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ബൗളിങ് പിച്ചൊരുക്കി ഇന്ത്യയെ തകര്‍ക്കാനായിരുന്നു പദ്ധതി.
എന്നാല്‍ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നല്‍കി. നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റിലെങ്കിലും ജയം ഉറപ്പിക്കാറായിട്ടില്ല. ദക്ഷിണാഫ്രിക്ക രണ്ടാം ദിനം 150ന് മുകളിലേക്ക് ഇന്ത്യക്ക് വിജയലക്ഷ്യം വെച്ചാല്‍ കാര്യങ്ങള്‍ കടുപ്പമാവും. ഇന്ത്യ വിരാട് കോലിയെ അമിതമായി ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ടീമെന്ന നിലയില്‍ ബാറ്റിങ് നിര ഉയരാതെ ജയിക്കുക പ്രയാസം.
ദക്ഷിണാഫ്രിക്ക പ്രത്യാക്രമണം ശക്തമാക്കുകയും ആക്രമണോത്സകതയോടെ പന്തെറിയുകയും ചെയ്താല്‍ ഇന്ത്യ ബുദ്ധിമുട്ടും. കഗിസോ റബാഡ, നാന്ദ്രേ ബര്‍ഗര്‍, ലൂങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. മികച്ച തുടക്കം നേടിയെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധിക്കാതെ പോയാല്‍ ഇന്ത്യ തോല്‍വിയിലേക്ക് പോകാനുള്ള സാധ്യത ഇനിയും നിലനില്‍ക്കുന്നു.