കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആവേശകരമായ പ്രകടനമാണ് കണ്ടത്. ബൗളര്‍മാരുടെ നിറഞ്ഞാട്ടമാണ് കേപ്ടൗണില്‍ എടുത്തു പറയേണ്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സാണ് നേടിയത്. 98 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് നേടാനായത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്.
രണ്ട് ടീമുകളും ഓള്‍ഔട്ടാകുന്നതും പിന്നീടൊരു മൂന്ന് വിക്കറ്റ് പ്രകടനവും ആദ്യ ദിനം കണ്ടു. 23 വിക്കറ്റുകളാണ് ഒരു ദിവസം വീണിരിക്കുന്നത്. ടെസ്റ്റില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന കാഴ്ചയാണിത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ദിവസം 23 വിക്കറ്റ് വീഴുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. ഇപ്പോഴിതാ കേപ്ടൗണിലെ പിച്ചിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ബൗളര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പിച്ചാണിതെന്നും ടെസ്റ്റിന് അനുയോജ്യമല്ലെന്നുമുള്ള വിമര്‍ശനം ശക്തമാവുകയാണ്.
പല പ്രമുഖരും പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നുണ്ട്. ദക്ഷിണാഫ്രിക്ക ബൗളിങ് പിച്ചൊരുക്കി ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നെങ്കിലും ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളും പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ഇന്ത്യയിലാണ് ഒരു ദിവസം 20 വിക്കറ്റുകള്‍ വീഴുന്നതെങ്കില്‍ എന്താകുമായിരുന്നു' എന്നാണ് മായങ്ക് ചോദിച്ചത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കണക്കുകൂട്ടാന്‍ സാധിക്കുന്നതിലും അപ്പുറമാണ് പിച്ചിലെ പേസും ബൗണ്‍സും.
പ്രതീക്ഷിക്കാത്ത ബൗണ്‍സും പന്തിന്റെ ചലനവും ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടും. ഒരേ ലൈന്‍ നിലനിര്‍ത്തി പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് മികവ് കാട്ടാനുമാവും. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് പയറ്റിയത് ഇതേ തന്ത്രമാണ്. മികച്ച ലൈനും ലെങ്തും തുടര്‍ച്ചയായി നിലനിര്‍ത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍ എഡ്ജ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പയറ്റിയത്. സിറാജ് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു. മറുപടിക്കിറങ്ങിയ ഇന്ത്യക്കെതിരേയും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഉപയോഗിച്ചത് ഇതേ തന്ത്രമാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ക്ഷമ കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോലി 46 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി മാറി.
രോഹിത് ശര്‍മ 39 റണ്‍സും ശുബ്മാന്‍ ഗില്‍ 36 റണ്‍സും നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുള്ള പിച്ചിനെക്കുറിച്ച് വിമര്‍ശനം ശക്തമായതിനാല്‍ ഐസിസി നടപടിയെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. പിച്ചിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയാല്‍ നിലവാരമില്ലാത്ത പിച്ച് തയ്യാറാക്കിയതിന് നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്.
രണ്ടാം ദിവസം തന്നെ ടെസ്റ്റ് മത്സരം അവസാനിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ടാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ ഓള്‍ഔട്ടാക്കി ജയിക്കാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്. അങ്ങവെ ജയിച്ചാല്‍ അത് ചരിത്ര നേട്ടം തന്നെയാവും. മത്സരത്തില്‍ ജയിക്കാതെ പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്കാവില്ല. അതുകൊണ്ടുതന്നെ ആദ്യ സെക്ഷനില്‍ത്തന്നെ ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ടാക്കാനാവും ഇന്ത്യ ശ്രമിക്കുക.
മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ മികവ് കാട്ടുന്നതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ 100ന് മുകളിലേക്ക് വിജയലക്ഷ്യം വെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചാല്‍ സന്ദര്‍ശകര്‍ പ്രയാസപ്പെട്ടേക്കും. രണ്ടാം ദിനം തന്നെ മത്സരം പൂര്‍ത്തിയാവാന്‍ സാധ്യത കൂടുതലാണ്.