ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട ചില കളിക്കാരുടെ പേര് ഇക്കൂട്ടില്‍ മിസ്സിങാണെന്നു കാണാം. തങ്ങള്‍ക്കു ഫേവറിറ്റായവരെ ടീമില്‍ കുത്തിക്കയറ്റുകയെന്നസെലക്ടര്‍ അജിത്് അഗാര്‍ക്കറുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും രീതിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു തന്നെയാണ് ഇതു തെളിയിക്കുന്നത്.
മികച്ച ഫോം കണ്ടില്ലെന്നു നടിച്ചാണ് അര്‍ഹരായ ചില കളിക്കാര്‍ അവഗണിക്കപ്പെട്ടത്. ഇതു തീര്‍ച്ചയായും കടുപ്പമേറിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ഏകദിന ടീമില്‍ അഗാര്‍ക്കറുടെയും ഗംഭീറിന്റെയും ഫേവറിറ്റിസം അടിവരയിടുന്ന ചില സെലക്ഷനുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഫേവറിറ്റിസത്തിന് ഈ തെളിവുകള്‍
ഇന്ത്യന്‍ ടീമിന്റെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തേ തന്നെ ഫേവറിറ്റസിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നയാളാണ്. ഇപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴും ഇതില്‍ മാറ്റമില്ല. മികച്ച ഫോമിനെ തുടര്‍ന്ന് ടീമിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ചിലരെ പരിഗണിക്കാന്‍ അഗാര്‍ക്കര്‍ തയ്യാറായില്ല.
ഫേവറിറ്റിസം കാരണം ടീമില്‍ ഇടം നേടിയ ആദ്യത്തെയാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഏകദിനത്തില്‍ വെറും 33 മാത്രം ശരാശരിയുള്ള അദ്ദേഹം സ്ഥാനം നിലനിര്‍ത്തിയത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ഏറ്റവും അവസാനം കളിച്ച വിജയ ഹസാരെ ട്രോഫിയിലും റിഷഭ് നനഞ്ഞ പടക്കമായി മാറി. നാലിന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റിയാണ് അദ്ദേഹത്തിനു നേടാനായത്.
റിഷഭിനെ ഒഴിവാക്കി ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ റണ്‍വേട്ട നടത്തുന്ന ഇഷാന്‍ കിഷനെ ടീമിലെടുക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹം അതു അര്‍ഹിക്കുകുയും ചെയ്തയാളാണ്. ജാര്‍റണ്ഡിനായി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വലിയ റണ്‍വേട്ടയാണ് ഇഷാന്‍ നടത്തുന്നത്.
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ രണ്ടു സെഞ്ച്വറികളടക്കം 500 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം വിജയ് ഹസാരെയില്‍ 33 ബോളില്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടി20 ലോകകപ്പിലുള്ള ടീമിലും ഇഷാന് സ്ഥാനം ലഭിച്ചു. ഏകദിനത്തിലും അദ്ദേഹത്തിനു നറുക്കുവീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും റിഷഭിനെ തന്നെ അഗാര്‍ക്കര്‍ നിലനിര്‍ത്തുകയായിരുന്നു.
ടീം സെലക്ഷനില്‍ ഫേവറിറ്റിസിന്റെ ഇരയായ രണ്ടാമത്തെയാള്‍ റുതുരാജ് ഗെയ്ക്വാദാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ അവസാന പരമ്പരയിലെ മൂന്നു കളിയിലും അദ്ദേഹം നാലാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നു. അവസാന കളിയില്‍ കന്നി സെഞ്ച്വറിയോടെ റുതു മിന്നിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിനെതിരേയും അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്‌തെങ്കിലും അഗാര്‍ക്കറുടെ പ്ലാന്‍ മറ്റൊന്നായിരുന്നു.

പരിചയ സ്മ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഫേവറിറ്റസിന്റെ മറ്റൊരു ഇര. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം അദ്ദേഹം ടീമിനു പുറത്താണ്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി വിവിധ ഫോര്‍മാറ്റുകളില്‍ കളിച്ച ഷമി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
കിവികള്‍ക്കെതിരായ ഏകദിന പരമ്പര അദ്ദേഹത്തിന്റെ തിരിച്ചുവരവിനു വേദിയാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഷമിയെ തിരികെ വിളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷെ പതിവുപോലെ അഗാര്‍ക്കര്‍ കണ്ണടച്ചു പകരം ബൗളിങിലെ റണ്‍മെഷീനെന്നു പരിഹസിക്കപ്പെടാറുള്ള പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ നിലനിര്‍ത്തുകയുമായിരുന്നു. അവസാനമായി സൗത്താഫ്രിക്കയ്‌ക്കെതിരേ കളിച്ച പരമ്പരയില്‍ ലക്കും ഗനുമില്ലാതെ ഒരുപാട് റണ്‍സ് വാരിക്കോരി നല്‍കിയ ബൗളറാണ് പ്രസിദ്ധ്.
ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ്, യശസ്വി ജയ്‌സ്വാള്‍.