ഇന്‍ഡോര്‍: ഇന്ത്യന്‍ ടീം ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലുള്ള തുടക്കമാണ് 2026ല്‍ ലഭിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ ബി ടീമുമായുള്ള ഏകദിന പരമ്പര കൈവിട്ട് നാണംകെട്ടിരിക്കുകയാണ് ശുഭ്മന്‍ ഗില്ലും സംഘവും. പല മുന്‍നിര താരങ്ങളുമില്ലാതെ എത്തിയ കിവികളില്‍ നിന്നും ഇത്തരമൊരു നാണക്കേട് ഇന്ത്യ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല.
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സത്തില്‍ 41 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ മലര്‍ത്തിയടിച്ചത്. ഇതോടെ പരമ്പര 2-1നു കൈക്കലാക്കുകയും ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് കിവികള്‍ ഏകദിന പരമ്പര സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യയാവട്ടെ 2023 മാര്‍ച്ചിനു ശേഷം ആദ്യമായാണ് നാട്ടില്‍ ഒരു ഏകദിന പരമ്പര കൈവിട്ടത്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഈ പരാജയം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. കാരണം ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയതൊഴിച്ചാല്‍ ഫസ്റ്റ് ചോയ്‌സ് താരങ്ങളെല്ലാം ടീമിനായി കളിക്കാനിറങ്ങിയിരുന്നു.
എന്നിട്ടും പരമ്പര നഷ്ടമാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ എന്തകൊണ്ടാണ് ഇന്ത്യക്കു ഇത്ര വലിയൊരു തിരിച്ചടി നേരിട്ടത്? ആരൊക്കെയാണ് പ്രധാന വില്ലന്‍മാര്‍? ഇതേക്കുറിച്ച് നോക്കാം.
പാളിയതെവിടെ, ഇതാ വില്ലന്‍മാര്‍
ഇന്ത്യന്‍ ടീമിന്റെ ദയനീയ പരാജയത്തിന് പ്രധാന കാരണക്കാര്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറുമാണ്. ഇവരുടെ ചില മോശം തീരുമാനങ്ങള്‍ക്കു വലിയ വിലയാണ് ടീമിനു നല്‍കേണ്ടി വന്നത്. ഇവര്‍ കാണിച്ച ആദ്യത്തെ അബദ്ധം ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ ആദ്യ രണ്ടു കളിയിലും ഇറക്കാതെ ബെഞ്ചില്‍ ഇരുത്തിയെന്നതാണ്.
ടി20 ലോകകപ്പ് മുന്നില്‍ കണ്ട് അദ്ദേഹത്തിനു വിശ്രമം നല്‍കുകയാണ് ചെയ്‌തെങ്കില്‍ പിന്നെ എന്തിന് ടീമില്‍ ഉള്‍പ്പെടുത്തിയെന്നതാണ് ചോദ്യം. അങ്ങനെയെങ്കില്‍ അര്‍ഷ്ദീപിന് പരമ്പരയില്‍ വിശ്രമം നല്‍കുകയാണ് വേണ്ടിയിരുന്നത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട കിവി താരം ഡാരില്‍ മിച്ചെലിനെതിരേ യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് ഗംഭീറും ഗില്ലുമിറങ്ങിയത്.
സ്പിന്‍ ബൗളിങിനെ വളരെ അനായാസം നേരിടാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നത് നേരത്തേ അറിയാവുന്ന കാര്യമാണ്. കാരണം അത്ര മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. എന്നിട്ടും മിച്ചെവലിനെ പൂട്ടാനുള്ള ഒരു പ്ലാന്‍ പോലും കോച്ചിന്റെയും ക്യാപ്റ്റന്റെയും കൈയില്‍ ഇല്ലായിരുന്നു. ഇതോടെ മധ്യ ഓവറുകളില്‍ മിച്ചെല്‍ അഴിഞ്ഞാടുകയും ചെയ്തു.
കിവി ബാറ്റര്‍മാര്‍ മധ്യ ഓവറുകളില്‍ ആധിപത്യം സ്ഥാപിച്ച് അനായാസം റണ്ണെടുക്കവെ യാതൊരു ക്ലൂയുമില്ലാത്ത ക്യാപ്റ്റനായാണ് ഗില്‍ കാണപ്പെട്ടത്. ബൗളിങില്‍ ആരെ ഉപയോഗിക്കണം, റണ്ണൊഴുക്ക് എങ്ങനെ തടയണം എന്നിവയെക്കുറിച്ചൊന്നും അദ്ദേഹത്തിന് ഒരു ധാരണയും ഇല്ലായിരുന്നു. ഇങ്ങനെയൊരു ക്യാപ്റ്റനെ വച്ച് 2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാവുന്ന കാര്യവും സംശയമാണ്.

പരമ്പര നഷ്ടമായതിനുള്ള മറ്റു കാരണക്കാര്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്, പരിചയ സമ്പന്നനായ പേസര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ്. മൂന്നു പേരും ഈ പരമ്പരയിലുടനീളം യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. ഇതില്‍ ജഡ്ഡുവും സിറാജും ഇനി ടീമില്‍ വേണമോയെന്നതും ചോദ്യചിഹ്നമാണ്.
മൂന്നു കളിയില്‍ 14.33 എന്ന ദയനീയ ശരാശരിയില്‍ വെറും 43 റണ്‍സാണ് ബാറ്റിങില്‍ ജഡേജയുടെ സംഭാവനം. ബൗളിങിലാവട്ടെ 23 ഓവറുകളെറിഞ്ഞിട്ടും ഒരു വിക്കറ്റ് പോലും അദ്ദേഹം നേടിയതുമില്ല. കുല്‍ദീപ് 25 ഓവറുകള്‍ പരമ്പരയില്‍ ബൗള്‍ ചെയ്‌തെങ്കിലും വീഴ്ത്താനായത് വെറും മൂന്നു വിക്കറ്റുകളാണ്.
ബുംറയുടെ അഭാവത്തില്‍ ടീമിന്റെ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന സിറാജും നനഞ്ഞ പടക്കമായി. 27 ഓവറുകള്‍ പരമ്പരയില്‍ ബൗള്‍ ചെയ്ത അദ്ദേഹം വെറും മൂന്നു വിക്കറ്റുകള്‍ മാത്രമാണ് പിഴുതത്. വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടീമിന്റെ മറ്റൊരു വില്ലന്‍. മൂന്നു കളിയിലായി 74 ബോള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് വെറും 60 റണ്‍സ് മാത്രം.