ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് അടി പതറിയിരിക്കുകയാണ്. വലിയ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ നേരിട്ടിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 46 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ന്യൂസീലന്‍ഡിന് 134 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.
ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് വ്യക്തമായ ആധിപത്യം ഇപ്പോള്‍ അവകാശപ്പെടാന്‍ സാധിക്കും. ന്യൂസീലന്‍ഡ് ഡ്രൈവിങ് സീറ്റില്‍ വേരുറപ്പിക്കവെ ഏറ്റവും വലിയ വിമര്‍ശനം ഉയരുന്നത് നായകന്‍ രോഹിത് ശര്‍മക്കെതിരേയാണ്. എന്തിനാണ് രോഹിത് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്. ഇപ്പോഴിതാ രോഹിത് ശര്‍മ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. തെറ്റ് പറ്റിയെന്ന് രോഹിത് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
പിച്ച് വിലയിരുത്തിയതിലെ പാളിച്ച
പിച്ച് വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് സമ്മതിച്ചുവെന്നും ഇതാണ് ആദ്യം ബാറ്റ് ചെയ്യാനുള്ള കാരണമെന്നുമാണ് രോഹിത് പറഞ്ഞത്. 'ആദ്യ സെക്ഷന് ശേഷം പേസര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കില്ലെന്നാണ് കരുതിയത്. വലിയ പുല്ലും പിച്ചിലില്ലായിരുന്നു. ഫ്‌ളാറ്റ് പിച്ചായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എന്റെ വിലയിരുത്തലില്‍ പിഴവ് സംഭവിച്ചു. പിച്ചിനെ കൃത്യമായി മനസിലാക്കാന്‍ സാധിച്ചില്ല' രോഹിത് ശര്‍മ പറഞ്ഞു. ഈ പിഴവിന് വലിയ വില ഇന്ത്യക്ക് നല്‍കേണ്ടി വന്നു.
ആദ്യം മുതല്‍ പിച്ചില്‍ നല്ല വേഗവും അപ്രതീക്ഷിത ബൗണ്‍സുമുണ്ടായിരുന്നു. പന്തിന്റെ ലൈന്‍ മനസിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. പിച്ചില്‍ പന്ത് കുത്തി എങ്ങോട്ട് പോകുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇത് ന്യൂസീലന്‍ഡ് നന്നായി മുതലാക്കുകയും ചെയ്തു. ഇന്ത്യ പിച്ച് വിലയിരുത്തിയതില്‍ പാളിച്ച വരുത്തിയതാണ് ഇത്രയും വലിയ തകര്‍ച്ചയിലേക്ക് ടീമിനെ എത്തിച്ചതെന്ന് പറയാം.

ഇന്ത്യയുടെ അഞ്ച് പേര്‍ ഡെക്ക്
ഇന്ത്യയുടെ അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് ഡെക്കിന് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും കുറഞ്ഞ സ്‌കോറിന് നാട്ടില്‍ ഓള്‍ഔട്ടാകുന്നത്. 46 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ഇതിലും ഇന്ത്യക്ക് നാണക്കേടായത് അഞ്ച് താരങ്ങള്‍ ഡെക്കിന് പുറത്തായി എന്നതാണ്. വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവന്നത് വലിയ മണ്ടത്തരമായിപ്പോയി. അക്കൗണ്ട് തുറക്കും മുമ്പ് കോലി മടങ്ങി. സര്‍ഫറാസ് ഖാനെ നാലാം നമ്പറില്‍ കളിപ്പിച്ച പദ്ധതിയും പാളി. മൂന്ന് പന്ത് നേരിട്ട് ഡെക്കിന് സര്‍ഫറാസും പുറത്തായി.
മധ്യനിരയിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു കെ എല്‍ രാഹുല്‍. എന്നാല്‍ ബംഗളൂരുവില്‍ രാഹുലും നിരാശപ്പെടുത്തി. ഡെക്കിനാണ് രാഹുല്‍ മടങ്ങിയത്. ഇന്ത്യയെ ഇത്തരം പ്രതിസന്ധികളില്‍ രക്ഷിക്കുന്ന രവീന്ദ്ര ജഡേജക്കും ഇത്തവണ ഒന്നും ചെയ്യാനായില്ല. ഡെക്കിനാണ് ജഡേജയും പുറത്തായത്. ആര്‍ അശ്വിനും അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇത്തരമൊരു തകര്‍ച്ച തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാം.
കിവീസ് ഡ്രൈവിങ് സീറ്റില്‍
ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ച് ഉച്ച ഭക്ഷണം കഴിഞ്ഞപ്പോഴേക്കും വെയിലുദിച്ചു. ഇതോടെ പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് അനുകൂലമായി മാറി. ന്യൂസീലന്‍ഡ് ഇത് മുതലാക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതീക്ഷ പിച്ച് സ്പിന്നിനെ പിന്തുണക്കുമെന്നതായിരുന്നു. അതുകൊണ്ടുതന്നെ മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ പരിഗണിച്ചത്. ഒരു പേസറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ നിഴലിച്ച് നിന്നു.
പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്ക് എത്രത്തോളം തിരിച്ചടിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ബംഗളൂരുവിലെ പ്രകടനം. ഇന്ത്യന്‍ നായകന് സംഭവിച്ച വലിയ അബദ്ധം ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. ന്യൂസീലന്‍ഡ് ബൗളിങ്ങിനോടൊപ്പം ഫീല്‍ഡിങ്ങിലും മികച്ച് നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്.