For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: തുടക്കം പേസ് ബൗളറായി, ഇപ്പോള്‍ സ്പിന്നര്‍- കാരണം വെളിപ്പെടുത്തി അജാസ് പട്ടേല്‍

12 വിക്കറ്റുകള്‍ മുംബൈയില്‍ താരം നേടിക്കഴിഞ്ഞു

ഒരൊറ്റ ടെസ്റ്റ് കൊണ്ട് ലോകം കീഴടക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. അധികമാരും ശ്രദ്ധിക്കാതിരുന്ന അദ്ദേഹം മുംബൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒന്നാമിന്നിങ്‌സില്‍ 10 വിക്കറ്റുകളും കൊയ്തതോടെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ മുഴുവന്‍ വിക്കറ്റുകളുമെടുത്ത മൂന്നാമത്തെ മാത്രം താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പവും അജാസ് എത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ (1956), ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ (1999) എന്നിവര്‍ മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

ഫാസ്റ്റ് ബൗളറായിട്ടാണ് അജാസ് ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിന്നീട് അദ്ദേഹം സ്പിന്‍ ബൗളിങിലേക്കു മാറുകയായിരുന്നു. ഇതിന്റെ കാരണം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അജാസ്.

 അവസരങ്ങള്‍ കുറയുമെന്ന് തോന്നി

അവസരങ്ങള്‍ കുറയുമെന്ന് തോന്നി

ഞാന്‍ ക്രിക്കറ്റ് കരിയര്‍ തുടങ്ങുമ്പോള്‍ പേസ് ബൗളറായിരുന്നു. പക്ഷെ പിന്നീട് സ്പിന്‍ ബൗളിങിലേക്കു മാറുകയായിരുന്നു. എനിക്കു ഇനി ഉയരം കൂടാന്‍ പോവുന്നില്ല. അതുകൊണ്ടു തന്നെ പേസ് ബൗളിങില്‍ ഭാവിയില്‍ അവസരങ്ങള്‍ കുറയുമെന്നു എനിക്കു തോന്നി.
ക്രിക്കറ്റില്‍ ഇനിയുമേറെ മുന്നോട്ടുപോവണമെന്ന പാഷന്‍ എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എന്തെങ്കിലും മാറ്റം വരുത്തണമെന്നു എനിക്കറിയാമായിരുന്നു. മാത്രമല്ല മറ്റെന്തെങ്കിലും ശ്രമിക്കണമെന്നും തോന്നി. അതുകൊണ്ടാണ് സ്പിന്‍ ബൗളിങാണ് ഏറ്റവും ശക്തമായ ഓപ്ഷനെന്നു താന്‍ തീരുമാനിച്ചതെന്നും അജാസ് വ്യക്തമാക്കി.

 അരങ്ങേറ്റം 2018ല്‍

അരങ്ങേറ്റം 2018ല്‍

2018 നവംബറില്‍ പാകിസ്താനെതിരേ യുഎഇയില്‍ നടന്ന ടെസ്റ്റിലൂടെയാണ് അജാസ് പട്ടേല്‍ ന്യൂസിലാന്‍ഡിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. കന്നി ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി വരവറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ന്യൂസിലാന്‍ഡ് നാലു റണ്‍സിനു വിജയിച്ച ഈ ടെസ്റ്റില്‍ അജാസ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 10 ടെസ്റ്റുകളില്‍ നിന്നും 29 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഒരു പത്ത് വിക്കറ്റ് നേട്ടവും രണ്ട് അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു.
ഏഴു ടി20കളിലും അജാസ് ന്യൂസിലാന്‍ഡിനായി കളിച്ചു കഴിഞ്ഞു. 11 വിക്കറ്റുകളാണ് ഇവയില്‍ നിന്നും വീഴ്ത്തിയത്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല.

അജാസിനും രക്ഷിക്കാനായില്ല

അജാസിനും രക്ഷിക്കാനായില്ല

മുംബൈ ടെസ്റ്റില്‍ 10 വിക്കറ്റുകളുമായി അജാസ് ചരിത്രത്തിന്റെ ഭാഗമായെങ്കിലും അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനത്തിനും ന്യൂസിലാന്‍ഡിനെ രക്ഷിക്കാനായില്ല. ടെസ്റ്റില്‍ കൂറ്റന്‍ ലീഡുമായി ഇന്ത്യ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. 263 റണ്‍സിന്റെ മികച്ച ലീഡുണ്ടായിട്ടും ന്യൂസിലാന്‍ഡിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ വീണ്ടും ബാറ്റിങിന് ഇറങ്ങുകയായിരുന്നു. മൂന്നാംദിനം 55 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 184 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കു ഇപ്പോള്‍ 447 റണ്‍സിന്റെ വമ്പന്‍ ലീഡുണ്ട്. ശുഭ്മാന്‍ ഗില്ലും (25) നായകന്‍ വിരാട് കോലിയുമാണ് (16) ക്രീസില്‍. മായങ്ക് അഗര്‍വാളും (62) ചേതേശ്വര്‍ പുജാരയുമാണ് (47) പുറത്തായത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 325 റണ്‍സെടുത്തു. മായങ്ക് അഗര്‍വാളിന്റെ (150) സെഞ്ച്വറിയും അക്ഷര്‍ പട്ടേലിന്റെ (52) ഫിഫ്റ്റിയുമാണ് ഇന്ത്യക്കു കരുത്തേകിയത്. ശുഭ്മാന്‍ ഗില്‍ 44 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഒരു ദിവസത്തെ ആയുസ്സ് പോലും കിവികള്‍ക്കുണ്ടായില്ല. 28.1 ഓവറില്‍ 62 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ഔട്ടായി. രണ്ടക്കത്തിലെത്തിയത് കൈല്‍ ജാമിസണും (17) നായകന്‍ ടോം ലാതവും (10) മാത്രം. നാലു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജും ചേര്‍ന്നാണ് കിവികളെ തകര്‍ത്തത്. അക്ഷര്‍ പട്ടേല്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

Story first published: Sunday, December 5, 2021, 12:53 [IST]
Other articles published on Dec 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+