മുംബൈ: ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നാണക്കേട് പൂര്‍ണം. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും ജയിക്കാനാവാതെ സമ്പൂര്‍ണ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ത്രില്ലിങ് മാച്ചില്‍ 25 റണ്‍സിനാണ് കിവികള്‍ ഇന്ത്യയെ വീഴ്ത്തിയത്. ബാറ്റിങ് കടുപ്പമായിരുന്ന വാംഖഡെയിലെ പിച്ചില്‍ ഇന്ത്യക്കു ജയിക്കാന്‍ 147 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ.
പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 121 റണ്‍സിനാണ് ഇന്ത്യന്‍ ടീം കൂടാരംകയറിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരുകയും ചെയ്തു. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആദ്യ ടീമായും ന്യൂസിലാന്‍ഡ് മാറിയിരിക്കുകയാണ്.
റിഷഭ് പന്ത് (64) ഇന്ത്യക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റൊരാള്‍ പോലും അദ്ദേഹത്തെ പിന്തുണച്ചില്ല. 57 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റിഷഭിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിയ മറ്റു രണ്ടു പേര്‍ വാഷിങ്ടണ്‍ സുന്ദര്‍ (12), നായകന്‍ രോഹിത് ശര്‍മ (11) എന്നിവര്‍ മാത്രമാണ്. ആറു വിക്കറ്റുകള്‍ പിഴുത അജാസ് പട്ടേലാണ് ഇന്ത്യയുടെ അന്തകനായി മാറിയത്. മൂന്നു വിക്കറ്റുകള്‍ പിഴുത ഗ്ലെന്‍ ഫിലിപ്‌സ് മികച്ച പിന്തുണയേകി.

ദയനീയം ഇന്ത്യ
ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ അടിമുടി അഴിച്ചുപണിയേണ്ട സമയമെത്തിയെന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു രണ്ടാമിന്നിങ്‌സിലെ കൂട്ടത്തകര്‍ച്ച. 147 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയെ സംബന്ധിച്ച് അത്ര കടുപ്പമായിരുന്നില്ല. രണ്ടോ, മൂന്നോ പേര്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചാല്‍ ഇന്ത്യക്കു ജയം എളുപ്പമായിരുന്നു. പക്ഷെ കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഇന്ത്യക്കു ഒരിക്കല്‍ക്കൂടി മറുപടി ഇല്ലായിരുന്നു.
എട്ടോവര്‍ ആവുമ്പോഴേക്കും ഇന്ത്യ അഞ്ചു വിക്കറ്റിനു 28 റണ്‍സിലേക്കു കൂപ്പുകുത്തി. യശസ്വി ജയ്‌സ്വാള്‍ (5), രോഹിത് ശര്‍മ (11), ശുഭ്മന്‍ ഗില്‍ (1), വിരാട് കോലി (1), സര്‍ഫ്രാസ് ഖാന്‍ (1) എന്നിവരുടെ ഘോഷയാത്രയാണ് വാംഖഡെയില്‍ കണ്ടത്. തുടര്‍ന്നായിരുന്നു റിഷഭ് പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ആറാം വിക്കറ്റില്‍ റിഷഭ്- രവീന്ദ്ര ജഡേജ സഖ്യം 42 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
ഈ സഖ്യം ഇന്ത്യയെ വിജയത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ജഡേജയുടെ (6) മടക്കം. ഏഴാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പം റിഷഭ് 35 റണ്‍സിന്റെ കൂട്ടുകെട്ടുമായി വീണ്ടും ഇന്ത്യക്കു പ്രതീക്ഷകള്‍ നല്‍കുകയായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ റിഷഭിന്റെ പുറത്താവല്‍ ഇന്ത്യയെ സ്തബ്ധരാക്കി.
ന്യൂസിലാന്‍ഡ് ഇന്നിങ്‌സ്
ഒമ്പതു വിക്കറ്റിനു 171 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ഇന്നു കളി പുനരാരംഭിച്ചത്. ടീം ടോട്ടലിലേക്കു മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 174ന് അവര്‍ കൂടാരം കയറുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളും നേടി.
നേരത്തേ 28 റണ്‍സിന്റെ ചെറിയ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ന്യൂസിലാന്‍ഡിനെ മികച്ച ബൗളിങിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ വില്‍ യങിന്റെ (51) ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് (26), ഡെവന്‍ കോണ്‍വേ (22), ഡാരില്‍ മിച്ചെല്‍ (21), മാറ്റ് ഹെന്‍ട്രി (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.
ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 235 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇന്ത്യ 263 റണ്‍സുമെടുത്തു. ഒരു ഘട്ടത്തില്‍ 150ന് മുകളിലെങ്കിലും ലീഡ് ഇന്ത്യക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ 61 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഇന്ത്യ കൈവിടുകയായിരുന്നു. ശുഭ്മന്‍ ഗില്‍ (90), റിഷഭ് പന്ത് (60) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്കു രക്ഷയായത്. ന്യൂസിലാന്‍ഡിനായി അജാസ് പട്ടേല്‍ അഞ്ചു വിക്കറ്റുകളെടുത്തിരുന്നു.