ഇന്‍ഡോര്‍: ഇന്ത്യന്‍ മണ്ണില്‍ ചരിത്ര വിജയം കൊയ്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ രണ്ടാംനിര ടീം. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയെ 41 റണ്‍സിനു നാണംകെടുത്തി പരമ്പര അവര്‍ 2-1നു കൈക്കലാക്കി. ഇതാദ്യമായാണ് കിവികള്‍ ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര ജയിച്ചത്. എന്നാല്‍ 2023 മാര്‍ച്ചിനു ശേഷം ആദ്യമായാണ് നാട്ടില്‍ ഒരു പരമ്പര ഇന്ത്യ കൈവിട്ടത്.
338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ന്യൂസിലാന്‍ഡ് നല്‍കിയത്. വിരാട് കോലി (124) തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാലോവര്‍ ശേഷം 296 റണ്‍സില്‍ ഇന്ത്യയുടെ പോരാട്ടമവസാനിച്ചു. 108 ബോളില്‍ 10 ഫോറും മൂന്നു സിക്‌സറുമടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്‌സ്.

വാലറ്റത്ത് നിതീഷ് റെഡ്ഡിയും (53) ഹര്‍ഷിത് റാണയും (52) ഫിഫ്റ്റികള്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതു മതിയായിരുന്നില്ല. കിവീസിനായി സക്കാാരി ഫോക്‌സും ക്രിസ്റ്റിയന്‍ ക്ലാര്‍ക്കും മൂന്നു വീതം വിക്കറ്റുകളെടുത്തു.
13 ഓവറിനിടെ 71 റണ്‍സാവുമ്പോഴേക്കും നാലു വിക്കറ്റ് കൈവിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ തോല്‍വി ഉറപ്പായിരുന്നു. രോഹിത് ശര്‍മ (11), ഗില്‍ (23), ശ്രേയസ് അയ്യര്‍ (3), കെഎല്‍ രാഹുല്‍ (1) എന്നീ മൂന്നു വലിയ വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് ഇന്ത്യ ബാക്ക്ഫൂട്ടിലായത്.
റണ്‍മല തീര്‍ത്ത് കിവികള്‍
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 337 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഡാരില്‍ മിച്ചെലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ച്വറി നേട്ടവുമാണ്. ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുന്ന പതിവ് മിച്ചെല്‍ ഈ കളിയിലും തെറ്റിച്ചില്ല. 137 റണ്‍സുമായി അദ്ദേഹം കിവി ഇന്നിങ്‌സിന്റെ അമരക്കാരനായി മാറി.
131 ബോളില്‍ 15 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് മിച്ചെലിന്റെ ഇന്നിങ്‌സ്. ഫിലിപ്‌സാവട്ടെ 88 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കം 106 റണ്‍സും നേടി ക്രീസ് വിട്ടു. വില്‍ യങ് (30), ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ (28*) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.
വന്‍ തകര്‍ച്ചയോടെയാണ് കിവികള്‍ തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേ (5), ഹെന്‍ട്രി നിക്കോള്‍സ് (0) എന്നിവരെ ഇന്ത്യ മടക്കിയതോടെ കിവികള്‍ അഞ്ചു റണ്‍സിനു രണ്ടു വിക്കറ്റിലേക്കു കൂപ്പുകുത്തി. മൂന്നാം വിക്കറ്റില്‍ മിച്ചെല്‍-യങ് സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുമായി കിവികളെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു.
തൊട്ടുമുമ്പത്തെ കളിയില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ട ഈ ജോടിയെ പക്ഷെ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെ യങിനെ ഇന്ത്യ മടക്കി.
എന്നാല്‍ നാലാം വിക്കറ്റില്‍ മിച്ചെല്‍- ഫിലിപ്‌സ് ജോടി 219 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തു. വെറും 186 ബോളുകളിലാണിത്. 44ാം ഓവറില്‍ ഫിലിപ്‌സ് മടങ്ങുമ്പോഴേക്കും കിവികള്‍ നാലു വിക്കറ്റിന് 277 റണ്‍സെന്ന അതിശക്തമായ നിലയിലെത്തിയിരുന്നു.

ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് സിങും ഹര്‍ഷിത് റാണയും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തെങ്കിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അര്‍ഷ്ദീപ ഏഴിനടുത്തും ഹര്‍ഷിത് ഒമ്പതിനടുത്തും ഇക്കോണമി റേറ്റിലാണ് റണ്‍സ് വിട്ടുകൊടുത്തത്.
നേരത്തേ ടോസ് ലഭിച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബൗളിങും തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യയിറങ്ങിത്. പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി പകരം അര്‍ഷ്ദീപ് സിങിന് അവസരം നല്‍കി. മറുഭാഗത്ത് കിവികള്‍ രണ്ടാം ഏകദിനത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയും ചെയ്തു.
അതേസമയം, വഡോദരയിലെ ആദ്യ മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്കായിരുന്നു. റണ്‍ചേസില്‍ അവസാന ഘട്ടത്തില്‍ അല്‍പ്പമൊന്ന് വിയര്‍ത്തെങ്കിലും നാലു വിക്കറ്റിനു കളി ജയിച്ചുകയറാന്‍ ടീമിനു കഴിഞ്ഞു. വിരാട് കോലിയുടെ (93) ഇന്നിങ്‌സാണ് ജയത്തില്‍ നിര്‍ണായകമായി മാറിയത്.
പക്ഷെ രാജ്‌കോട്ടിലെ അടുത്ത കളിയില്‍ ന്യൂസിലാന്‍ഡ് ശക്തമായി തിരിച്ചടിച്ചു. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവര്‍ സ്വന്തമാക്കിയത്. 285 റണ്‍സിന്റെ വിജയലക്ഷ്യം വെറും മൂന്നു വിക്കറ്റിന് കിവികള്‍ മറികടന്നു. ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും വലിയ റണ്‍ചേസ് കൂടിയാണിത്.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
ന്യൂസിലാന്‍ഡ്- ഡെവണ്‍ കോണ്‍വേ, ഹെന്‍ട്രി നിക്കോള്‍സ്, വില്‍ യംഗ്, ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), സക്കാരി ഫോക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ജെയ്ഡന്‍ ലെനോക്‌സ്.