ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. പരിക്കു ഭേദമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മടങ്ങിയെത്തിയെന്നതാണ് ടീമിലെ പ്രധാന ഹൈലൈറ്റ്. സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള അവസാന ഏകദിന പരമ്പര ഇരുവര്‍ക്കും നഷ്ടമായിരുന്നു.
രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ വമ്പന്‍മാരെല്ലാം കിവികള്‍ക്കെതിരേ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണ്. എന്നാല്‍ ചില പ്രധാനപ്പെട്ട കളിക്കാര്‍ ഈ പരമ്പരയില്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ തഴഞ്ഞ അര്‍ഹരായ ചില കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അവഗണന അഞ്ച് പേര്‍ക്ക്
ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും അവഗണന നേരിട്ടത് പ്രധാനമായും അഞ്ചു പേരാണ്. ഇതില്‍ ആദ്യത്തെയാള്‍ ഇടംകൈയന്‍ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. ബാക്കപ്പ്കീപ്പറായി അദ്ദേഹം ടീമിലേക്കു തിരികെ വന്നേക്കുമെന്നു ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കാരണം ആഭ്യന്തര ക്രിക്കറ്റില്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണ് ഇപ്പോള്‍ ഇഷാന്‍ ബാറ്റ് ചെയ്യുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ 33 ബോളില്‍ സെഞ്ച്വറിയോടെ മിന്നിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതിനു മുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്നും താരം വാരിക്കൂട്ടിയത് 517 റണ്‍സാണ്.
ഈ ഫോം പരിഗണിച്ച് ടി20 ലോകപ്പിനും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ ഇഷാനെ ഉള്‍പ്പെടുത്തിയിരുന്നു. റിഷഭ് പന്തിനു പകരം ഏകദിനത്തിലും അദ്ദേഹത്തിനു നറുക്കുവീഴുമെന്നായിരുന്നു വിവരം. പക്ഷെ റിഷഭിനെ തന്നെ ബാക്കപ്പ് കീപ്പറായി നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
റുതുരാജ് ഗെയ്ക്വാദാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിഷേധിക്കപ്പെട്ട രണ്ടാമത്തെ താരം. സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയിലെ പരിഗണിക്കുമ്പോള്‍ അദ്ദേഹം ഉറപ്പായും സ്ഥാനം അര്‍ഹിച്ചതാണ്. അവസാന ഏകദിനത്തില്‍ കന്നി സെഞ്ച്വറിയും റുതുരാജ് നേടിയിരുന്നു. പക്ഷെ സെഞ്ച്വറിക്കു പിന്നാലെ താരം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ വിരാട് കോലിയെ പിന്തള്ളാന്‍ അടുത്തിടെ റുതുരാജിനു കഴിഞ്ഞിരുന്നു. എന്നിട്ടും ദേശീയ ടീമിന് അദ്ദേഹം വേണ്ടാത്തവനായി മാറിയിരിക്കുകയാണ്. വിജയ് ഹസാരെയില്‍ ഇത്തവണ മഹാരാഷ്ട്രയ്ക്കു വേണ്ടി അഞ്ചിന്നിങ്‌സില്‍ 64.25 ശരാശരിയില്‍ 257 റണ്‍സ് റുതുരാജ് അടിച്ചെടുത്തു കഴിഞ്ഞു.
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഏകദിന ടീമില്‍ സ്ഥാനം ലഭിക്കാതെ പോയവരുടെ ലിസ്റ്റിലെ മൂന്നാമന്‍. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം അദ്ദേഹം ദേശീയ ടീമിനു പുറത്താണ്. ഷമിക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള മതിയായ ഫിറ്റ്‌നസില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വാദം.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി വിവിധ ഫോര്‍മാറ്റുകളില്‍ തുടര്‍ച്ചയായി കളിക്കുന്നതിനൊപ്പം ഒരുപാട് വിക്കറ്റുകളും നേടാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. രഞ്ജി ട്രോഫി, മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയിലെല്ലാം ഷമി മിന്നുന്ന പ്രകടനമാണ് നടത്തിയത്. മുഷ്താഖ് അലിയില്‍ ഏഴിന്നിങ്‌സില്‍ 16 വിക്കറ്റെടുത്ത അദ്ദേഹം വിജയ് ഹസാരെയില്‍ അഞ്ചിന്നിങ്‌സില്‍ 11 വിക്കറ്റും പിഴുതു. എന്നിട്ടും സെലക്ഷന്‍ കമ്മിറ്റി ഇവയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.
ഓള്‍റൗണ്ടര്‍മാരായ അക്ഷര്‍ പട്ടേലും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഏകദിന ടീമില്‍ സ്ഥാനം നിഷേധിക്കപ്പെട്ട മറ്റു രണ്ടു പേര്‍. പരമ്പരയില്‍ അക്ഷറിന്റെ അഭാവം തീര്‍ത്തും അപ്രതീക്ഷിതാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.
ശര്‍ദ്ദുലാവട്ടെ നിലവില്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ ഫോമിന്റെ പേരില്‍ തിരിച്ചു വിളിക്കപ്പെടേണ്ടതായിരുന്നു. മുഷ്താഖ് അലിയില്‍ 10 ഇന്നിങ്‌സില്‍ നിന്നും 13 വിക്കറ്റെടുത്ത അദ്ദേഹം വിജയ് ഹസാരെയില്‍ അഞ്ചിന്നിങ്‌സില്‍ 11 വിക്കറ്റുകളും നേടിക്കഴിഞ്ഞു. പക്ഷെ ശര്‍ദുലിനെ പരിഗമിക്കാതിരുന്ന സെലക്ഷന്‍ കമ്മിറ്റി വീണ്ടും നിതീഷ് റെഡ്ഡിയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.