പൂനെ: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ പൂനെയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇതു ഡു ഓര്‍ ഡൈ പോരാട്ടമാണിത്. കാരണം ബെംഗളൂരുവിലെ ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. എട്ടു വിക്കറ്റിനു കിവികള്‍ ഇന്ത്യയെ സ്തബ്ധരാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു എന്തു വില കൊടുത്തും അടുത്ത ടെസ്റ്റില്‍ ജയിച്ചേ തീരൂ.
പൂനെയില്‍ തോറ്റാല്‍ പരമ്പര നഷ്ടം മാത്രമല്ല, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകളെയും ഇതു ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ രണ്ടാമങ്കത്തില്‍ ജയിക്കാന്‍ 18ാമത്തെ അടവ് തന്നെ പുറത്തെടുക്കാനാണ് ഇന്ത്യന്‍ ടീം തീരുമാനിച്ചിരിക്കുന്നത്. ഇതു എന്താണെന്നു നോക്കാം.

പൂനെയിലെ പിച്ച്
ബെംഗളൂരു ടെസ്റ്റില്‍ കണ്ട പിച്ചില്‍ നിന്നും തികച്ചും വ്യത്യസ്തമായ പിച്ചൊരുക്കി പൂനെയില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്താനാണ് ഇന്ത്യന്‍ ടീമിന്റെ പ്ലാന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (MCA) സ്‌റ്റേഡിയത്തില്‍ സ്പിന്നര്‍മാരെ അകമഴിഞ്ഞ് സഹായിക്കുന്ന സ്ലോ, ടേണിങ് പിച്ചാണ് ഇന്ത്യ തയ്യാറാക്കുന്നത്. സ്പിന്‍ ബൗളിങിനെതിരേ പതറുന്നവരാണ് കിവികള്‍. ഈ ദൗര്‍ബല്യം മുതലാക്കാന്‍ തന്നെയാണ് ഇന്ത്യയുടെ നീക്കം.
പൂനെയിലെ രണ്ടാം ടെസ്റ്റില്‍ മാത്രമല്ല, മുംബൈയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനു വേണ്ടിയും ഈ തരത്തിലുള്ള പിച്ചായിരിക്കും ഇന്ത്യ ഒരുക്കുകയെന്നും വ്യക്തമായിട്ടുണ്ട്. ഏതു വിധേനയും അടുത്ത രണ്ടു ടെസ്റ്റുകളിലും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തരത്തില്‍ സ്പിന്‍ കെണിയൊരുക്കി കിവികളെ തീര്‍ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നത്.
ഫൈനല്‍ സാധ്യത
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ കളിച്ച ഏക ടീമാണ് ഇന്ത്യ. തുടരെ മൂന്നാം തവണയും ഫൈനലിലേക്കു യോഗ്യത നേടി ഇത്തവണ കിരീടവും കൈക്കലാക്കാന്‍ തന്നെയാണ് ഇന്ത്യയുടെ പ്ലാന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇപ്പോഴും തലപ്പത്ത് ഇന്ത്യ തന്നെയാണെങ്കിലും ഫൈനലില്‍ സ്ഥാനം ഇപ്പോഴുമുറപ്പില്ല.
ഫൈനലിനു മുമ്പ് ഏഴു ടെസ്റ്റുകളാണ് ഇന്ത്യക്കു ഇനി ശേഷിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇപ്പോള്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലേതാണ്. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ കളിക്കും.

അടുത്ത മാസം അവസാനമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കു തുടക്കമാവുന്നത്. ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ കടുപ്പം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ന്യൂസിലാന്‍ഡുമായുള്ള അടുത്ത രണ്ടു ടെസ്റ്റുകളും ഇന്ത്യക്കു ജയിച്ചേ തീരൂ.
കിവികളോടു ശേഷിച്ച ടെസ്റ്റുകളും കൈവിട്ടാല്‍ ഇന്ത്യ ശരിക്കും കുഴപ്പത്തിലാവും. അങ്ങനെ വന്നാല്‍ ലോക ചാംപ്യന്‍ഷിപ്പിന്റ ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാലു ടെസ്റ്റുകളെങ്കിലും ഇന്ത്യക്കു ജയിക്കേണ്ടതായി വരികയും ചെയ്യും. ഇന്ത്യയെ സംന്ധിച്ച് അതു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും.
റെക്കോര്‍ഡിന് ഭീഷണി
ബെംഗളൂരു ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ നേരിട്ട വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണം. വെറും 46 റണ്‍സിനു ഓള്‍ഔട്ടായ ടീം ശരിക്കും നാണംകെടുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ സ്വന്തം നാട്ടിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയായിരുന്നു ഇത്.
നാട്ടില്‍ കളിച്ച അവസാനത്തെ 17 ടെസ്റ്റ് പരമ്പരകളും ജയിച്ച് കുതിക്കുകയാണ് ഇന്ത്യ. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള അടുത്ത മല്‍സരം തോറ്റാല്‍ ഇന്ത്യയുടെ ഈ റെക്കോര്‍ഡ് തകരുകയും ചെയ്യും. അതു സംഭവിക്കാതിരിക്കാന്‍ രോഹിത് ശര്‍മയും സംഘവും ജീവന്‍മരണ പോരാട്ടം തന്നെ പുറത്തെടുക്കുമെന്നുറപ്പാണ്.