ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ന്യൂസീലന്‍ഡ് വിജയം നേടിയിരിക്കുന്നത്. തട്ടകത്തില്‍ എതിരാളികളില്ലെന്ന അമിത ആത്മവിശ്വാസത്തില്‍ നിന്ന ഇന്ത്യക്ക് കടുത്ത പ്രഹരം നല്‍കാന്‍ ഇപ്പോള്‍ ന്യൂസീലന്‍ഡിന് സാധിച്ചിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഫൈനല്‍ സീറ്റ് കൂടി ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യ നാട്ടില്‍ തോല്‍ക്കുന്നത് ഇത് അഞ്ചാം തവണ മാത്രമാണ്. 2013ന് ശേഷം ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ടീമായി കിവീസ് മാറിയിരിക്കുകയാണ്. വലിയ വിജയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ എവിടെയാണ് പിഴച്ചത്?. ആരാധകര്‍ വലിയ വിമര്‍ശനം ഇന്ത്യക്കെതിരേ ഉയര്‍ത്തവെ ടീമിന്റെ തോല്‍വിക്ക് കാരണമായ പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ടോസില്‍ രോഹിത്തിന് പിഴച്ചു
ഇന്ത്യ കളി തോല്‍ക്കാനുള്ള പ്രധാന കാരണം ടോസില്‍ സംഭവിച്ച പിഴവാണ്. ഇന്ത്യക്ക് അനുകൂലമായി ടോസ് ലഭിച്ചപ്പോള്‍ ആദ്യം പന്തെറിയാന്‍ തയ്യാറാവണമായിരുന്നു. എന്നാല്‍ മഴയേയും ഈര്‍പ്പത്തേയും അവഗണിച്ച് ആദ്യം ബാറ്റ് ചെയ്യാന്‍ രോഹിത് തീരുമാനിച്ചത് തിരിച്ചടിയായി. ഇതോടെ ഇന്ത്യ 46 റണ്‍സിനാണ് ഓള്‍ഔട്ടായത്. രോഹിത് ശര്‍മ തനിക്ക് പറ്റിയ പിഴവിനെക്കുറിച്ച് തുറന്ന് പറഞ്ഞെങ്കിലും 36 വര്‍ഷത്തിന് ശേഷം ഇത്തരമൊരു നാണക്കേട് നേരിടാന്‍ പ്രധാന കാരണമായത് ക്യാപ്റ്റന് സംഭവിച്ച പിഴവാണ്.
വിരാട് കോലി ഇന്ത്യയുടെ നായകനായിരുന്ന ഏഴ് വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇന്ത്യ നാട്ടില്‍ തോറ്റത്. എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്ന് മത്സരം തോറ്റിരിക്കുകയാണ്. ഇതിന് മുമ്പ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുമ്പോള്‍ രോഹിത്തിന് പ്രായം 1 വയസ് മാത്രമാണ്. അന്ന് ജസ്പ്രീത് ബുംറ ജയിച്ചിട്ട് പോലുമില്ല. രോഹിത് ശര്‍മ ടെസ്റ്റില്‍ ശരാശരി നായകന്‍ മാത്രമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

മധ്യനിരയും കുറ്റക്കാര്‍
ആദ്യ ഇന്നിങ്‌സില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് 46 റണ്‍സില്‍ ഇന്ത്യ കൂടാരം കയറി. എന്നാല്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവിനാണ് ശ്രമിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സാണ് അടിച്ചെടുത്തത്. 408 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 462 റണ്‍സിലേക്ക് ഇന്ത്യ ഒതുങ്ങിയത്. മധ്യനിരയുടെ ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് പ്രകടനമാണ് ടീമിനെ തകര്‍ത്തതെന്ന് പറയാം. കെ എല്‍ രാഹുല്‍ ഉള്‍പ്പെടുന്ന മധ്യനിര മികവ് കാട്ടിയില്ല.
ഇവരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ 200ന് മുകളിലേക്ക് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നോട്ട് വെക്കാനും മികച്ചൊരു പോരാട്ടം നടത്താനും സാധിക്കുമായിരുന്നു. 107 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് ഇന്ത്യക്ക് നല്‍കാനായത്. നാലാം ദിനം അവസാന സമയത്ത് ശക്തമായ മഴ പെയ്തതോടെ പിച്ചില്‍ ഇന്ത്യക്കുണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടമാവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മക്ക് ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ കാര്യമായ നീക്കങ്ങള്‍ നടത്താനുമായില്ല.
ജസ്പ്രീത് ബുംറയെ അമിതമായി ആശ്രയിച്ച രോഹിത് ആര്‍ അശ്വിന് അഞ്ചാം ദിനം കാര്യമായ പ്രാധാന്യം നല്‍കിയില്ല. മികച്ച പദ്ധതിയോടെ അഞ്ചാം ദിനം ഇറങ്ങാന്‍ രോഹിത്തിന് സാധിച്ചില്ല. ഇതോടെ ഇന്ത്യയുടെ അഞ്ചാം ദിനത്തിലെ ശരീര ഭാഷ തന്നെ തോറ്റവരുടേതായിരുന്നു.
പ്ലേയിങ് 11ല്‍ പാളിച്ച സംഭവിച്ചു
ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്നതാണ് വസ്തുത. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കേണ്ടിയിരുന്ന പിച്ചായിരുന്നില്ല ഇത്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന പേസര്‍മാരോട് പിച്ച് അനുകൂലമായാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും മൂന്ന് പേസര്‍മാരെങ്കിലും ടീമില്‍ വേണമായിരുന്നു.
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മാത്രമായിരുന്നു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. മൂന്നാം പേസറുടെ അഭാവം ടീമിനെ ബാധിച്ചു. നായകനെന്ന നിലയില്‍ പിച്ചിനെ വിലയിരുത്തിയതില്‍ രോഹിത്തിന് സംഭവിച്ച പാളിച്ചയാണ് ഇന്ത്യയെ ഇത്രയും നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന് പറയാം.