വഡോദര: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് മികച്ച ടോട്ടിലേക്കു നീങ്ങുകയാണ്. ഇതിനു അവരെ സഹായിച്ചതാവട്ടെ ഓപ്പണിങ് ജോടികളായ ഹെന്‍ട്രി നിക്കോള്‍സിന്റെയും (62) ഡെവന്‍ കോണ്‍വേയുടെയും (56) ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്.
വളരെ മികച്ച തുടക്കമായിരുന്നു ന്യൂസിലാന്‍ഡിന് ഇരുവരും നല്‍കിയത്. സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറിയ ഈ സഖ്യത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത് ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് ടീമിനെ തിരിച്ചുവരാന്‍ സഹായിച്ചത് എങ്ങനെയാണെന്നറിയാം.

ഗില്ലിന്റെ ക്യാപ്റ്റന്‍സി
ചില മുന്‍നിര താരങ്ങളില്ലാതിരുന്നിട്ടും ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു ന്യൂസിലാന്‍ഡിന്റെ തുടക്കം. ഇന്ത്യയുടെ പേസ്- സ്പിന്‍ ആക്രമണത്തെ വളരെ മികച്ച രീതിയില്‍ നേരിട്ട് ഡെവന്‍ കോണ്‍വേ- ഹെന്‍ട്രി നിക്കോള്‍സ് ജോടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അനാവശ്യ റിസ്‌കുകള്‍ക്കൊന്നും രണ്ടു പേരും മുതിര്‍ന്നില്ല.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ നിക്കോള്‍സിന്റെ ഒരു ക്യാച്ച് കുല്‍ദീപ് യാദവ് താഴെയിട്ടതൊഴിച്ചാല്‍ മറ്റു അവസരങ്ങളൊന്നും ഇന്ത്യക്കു ലഭിച്ചില്ല. ഇതോടെ വിക്കറ്റില്ലാതെ ബൗളര്‍മാര്‍ എറിഞ്ഞ് തളര്‍ന്നു. 21 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് പോവാതെ 109 റണ്‍സ്. ഇതിനിടെ നിക്കോള്‍സും കോണ്‍വേയും ഫിഫ്റ്റികളും പൂര്‍ത്തിയാക്കിയിരുന്നു.
ഈ സമയത്താണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് കണ്ടത്. തന്റെ ബൗളിങ് നിരയിലെ പരിചയ സമ്പന്നനായ മുഹമ്മദ് സിറാജിനു പകരം മറ്റൊരു ന്യൂബോള്‍ ബൗളറായ ഹര്‍ഷിത് റാണയെ രണ്ടാം സ്‌പെല്ലിനായി കൊണ്ടു വന്നു. സിറാജ് നാലോവറില്‍ 15 റണ്‍സ് റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കില്‍ ഹര്‍ഷിത് ഇത്രയും ഓവറില്‍ 21 റണ്‍സ് നല്‍കിയിരുന്നു.
പക്ഷെ സിറാജിനു പകരം ഹര്‍ഷിത്തിനെ വിളിക്കാനുള്ള ഗില്ലിന്റെ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറ്ി. പക്ഷെ ഓവറിലെ രണ്ടാമത്തെയെയും മൂന്നാമത്തെയും ബോളില്‍ നിക്കോള്‍സ് തുടരെ രണ്ടു ഫോറടിച്ചപ്പോള്‍ ഇന്ത്യ ചെറുതായൊന്നു പതറി. പക്ഷെ തൊട്ടടുത്ത ബോളില്‍ അദ്ദേഹത്തെ പുറത്താക്കിയ ഹര്‍ഷിത് ടീമിന് ആദ്യ ബ്രേക്ക്ത്രൂയും സമ്മാനിച്ചു.
ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ 113 കിമി മാത്രം വേഗതയുള്ള ബോളില്‍ ഷോട്ടിനായുള്ള നിക്കോള്‍സിന്റെ ശ്രമം പാളി. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ തന്റെ ഇടതു ഭാഗത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. 69 ബോളില്‍ എട്ടു ഫോറടക്കം 62 റണ്‍സാണ് താരം നേടിയത്.

തന്റെ അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ കോണ്‍വേയെയും ഹര്‍ഷിത് മടക്കിയതോടെ കിവിള്‍ക്കു ഇന്ത്യ ശരിക്കും മൂക്കുകയറിട്ടു. ഓവറിലെ ആദ്യത്തെ അഞ്ചു ബോളില്‍ നാലു സിംഗിള്‍ മാത്രമേ ഹര്‍ഷിത് വഴങ്ങിയുള്ളൂ. അടുത്തത് ഓഫ്സ്റ്റംപിന് പുറത്ത് 142.2 കിമി വേഗതയുള്ള ബോളായിരുന്നു.
ഒരു ഡ്രൈവിനാണ് കോണ്‍വേ തുനിഞ്ഞത്. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ അകത്തേക്കു വരികയും വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. 67 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടക്കം 56 റണ്‍സെടുത്ത കോണ്‍വേയ്ക്കു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 117 ണ്‍സില്‍ നിന്നും കിവികള്‍ രണ്ടു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാവുകയും ചെയ്തു.
വെറും ഒമ്പതു റണ്‍സിനിടെയാണ് കിവികളുടെ രണ്ടു വിക്കറ്റുകളും ഇന്ത്യ പിഴുതത്. കൂടുതല്‍ നന്നായി ആദ്യ സ്‌പെല്ലെറിഞ്ഞ സിറാജിനേക്കാള്‍ നേരത്തേ ഹര്‍ഷിത്തിനെ പരീക്ഷിച്ച ഗില്ലിന്റെ തീരുമാനമാണ് നിര്‍ണായകമായി മാറിയത്.