അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ നേടിയ ഇടിമിന്നല്‍ ഡബിൾ സെഞ്ച്വറിയോടെ ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അതേ ശൈലിയില്‍ ടെസ്റ്റിലും ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ജയ്‌സ്വാളിനെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായിട്ടാണ് പലരും ഇപ്പോൾ താരതമ്യം ചെയ്യുന്നത്.
ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ് മുന്‍ ടീമംഗവും സ്പിന്നറുമായിരുന്ന പ്രഗ്യാന്‍ ഓജ. 22 വയസ്സ് മാത്രമുള്ള ജയ്‌സ്വാളിനെ കരിയറിന്റെ തുടക്കത്തില്‍ തന്നെ സെവാഗുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് ഓജയുടെ നിരീക്ഷണം. ഇതിനുള്ള കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. കളേഴ്‌സ് സിനെപ്ലക്‌സിന്റെ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു സെവാഗുമായി ജയ്‌സ്വാളിനെ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു ഓജ ചൂണ്ടിക്കാട്ടിയത്.

യശസ്വി ജയ്‌സ്വാള്‍ വളരെ നിര്‍ഭയമായിട്ടുള്ള ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നു നമുക്കു പറയാം. എന്നിരുന്നാലും വീരേന്ദര്‍ സെവാഗുമായി അവനെ ഇപ്പോള്‍ നമുക്കു താരതമ്യം ചെയ്യാനാവില്ല. കാരണം സെവാഗ് ഒന്നോ, രണ്ടോ, മൂന്നോ മല്‍സരങ്ങളിലല്ല കരിയറിലുടനീളം ആക്രമണോത്സുക ബാറ്റിങ് കാഴ്ചവച്ചിട്ടുള്ള ക്രിക്കറ്ററായിരുന്നുവെന്നും ഓജോ വിലയിരുത്തി.
അതുകൊണ്ടു തന്നെ യശസ്വി ജയ്‌സ്വാളിനെക്കുറിച്ചു പറയുകയാണെങ്കില്‍ ഇതു അവന്റെ വെറും തുടക്കം മാത്രമാണ്. കരിയറില്‍ മുന്നോടുള്ള യാത്രയില്‍ അവന്‍ എങ്ങനെയായിരിക്കും ബാറ്റ് ചെയ്യുന്നതെന്നു നമുക്കു നോക്കാം. ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും യശസ്വി കളിക്കട്ടെയെന്നു നമുക്കു പ്രാര്‍ഥിക്കാം.
പക്ഷെ പ്രതീക്ഷകളുടെ ഭാരം മാറ്റിവച്ച് അവന്‍ എങ്ങനെയായിരിക്കും നിര്‍ഭയമായി ആക്രമിച്ചു കളിക്കുന്നതെന്നു നമുക്കു കാണേണ്ടതുണ്ട്. വീരേന്ദര്‍ സെവാഗ് സ്ഥിരതയോടെ വര്‍ഷങ്ങളോളം ചെയ്തിട്ടുള്ള കാര്യമാണിത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ തന്നെ ജയ്‌സ്വാളിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതു നേരത്തേ ആയിപ്പോവുമെന്നു താന്‍ കരുതുന്നതായും ഓജ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരേ കരിയറിലെ ഓരോ നാഴികക്കല്ലുകളും (50, 100, 150, 200) ജയ്‌സ്വാള്‍ പൂര്‍ത്തിയാക്കിയത് ഫോറുകളും സിക്‌സറുമെല്ലാം അടിച്ചായിരുന്നു. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിക്കെതിരേ സിക്‌സര്‍ പറത്തിയായിരുന്നു താരത്തിന്റെ സെഞ്ച്വറി. ഡബിള്‍ പൂര്‍ത്തിയാക്കിയതാവട്ടെ ഫോറില്‍ നിന്നായിരുന്നു. ഇന്നിങ്‌സില്‍ ഏഴു സിക്‌സറുകളാണ് ജയ്‌സ്വാള്‍ പായിച്ചത്. ബാറ്ററെന്ന നിലയിലുള്ള താരത്തിന്റെ ആത്മവിശ്വാസമാണ് ഇതു കാണിക്കുന്നതെന്നു ഓജ നിരീക്ഷിച്ചു.

ബോള്‍ എവിടെ പിച്ച് ചെയ്താലും തനിക്കു അതു നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നു ആത്മവിശ്വാസമുള്ളപ്പോഴാണ് ഒരു താരം ക്രീസിനു പുറത്തേക്കിറങ്ങിയോ, അറ്റാക്കിങ് ഷോട്ടുകളോ കളിക്കുന്നത്. അതുകൊണ്ടു തന്നെയാണ് യശസ്വി ജയ്‌സ്വാള്‍ ഈ രീതിയില്‍ ബാറ്റ് ചെയ്യുന്നത്. സിക്‌സറിലൂടെയാണ് അവന്‍ സെഞ്ച്വറി തികച്ചത്, ആത്മവിശ്വാസമാണ് ഇതിലൂടെ ജയ്‌സ്വാള്‍ പ്രകടിപ്പിച്ചിരിക്കുന്നതെന്നും ഓജ അഭിപ്രായപ്പെട്ടു.
ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പതറാതെ പക്വതയോടെ തന്റെ ഇന്നിങ്‌സുമായി മുന്നോട്ടുപോയ ജയ്‌സ്വാളിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മനോഹരമായിട്ടാണ് യശസ്വി ബാറ്റ് ചെയ്തത്. പക്ഷെ ഏറ്റവും നല്ല കാര്യം അവന്‍ പ്രകടിപ്പിച്ച വ്യക്തതയും പക്വതയുമായിരുന്നു.
അതു എത്ര എളുപ്പമുള്ളതല്ല. ചില സമയങ്ങളില്‍ നിങ്ങള്‍ ഒരിടത്തു കുടുങ്ങിപ്പോവും. പക്ഷെ അവന്‍ ഇന്നിങ്‌സിനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോയി. ബാറ്റിങില്‍ പങ്കാളികളെ നഷ്ടമായെങ്കിലും ജയ്‌സ്വാള്‍ ക്രീസില്‍ ഉറച്ചു നിന്നതായും ഓജ വിലയിരുത്തി.