ലോര്‍ഡ്‌സ്: എജ്ബാസ്റ്റണ്‍ ടെസ്റ്റിനെ കൂറ്റന്‍ വിജയത്തിനു ശേഷം ടീം ഇന്ത്യയെ സ്വപ്‌നലോകത്തു നിന്നും താഴെയിറക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ലോര്‍ഡ്‌സിലെ ത്രില്ലറില്‍ ശുഭ്മന്‍ ഗില്ലിനെയും സംഘത്തെയും 22 റണ്‍സിനാണ് ഇംഗ്ലണ്ട് അടിയറ പറയിച്ചത്. 193 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 170ന് കീഴടങ്ങുകയായിരുന്നു.
രവീന്ദ്ര ജഡേജയുടെ (61*) വണ്‍മാന്‍ ഷോയും കെഎല്‍ രാഹുലിന്റെ (39) പ്രകടനവും മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തിളങ്ങിയില്ല. യഥാര്‍ഥത്തില്‍ ഇന്ത്യക്കു ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീമിനു എവിടെയണ് പിഴച്ചത്? പ്രധാനമായും ടീമിലെ തന്നെ മൂന്നു പേരാണ് പ്രധാന വില്ലന്‍മാരെന്നു കാണാം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ വില്ലന്‍
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ വില്ലന്‍ ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം വരുത്തിയ വലിയൊരു പിഴവാണ് കളിയിലെ തന്നെ ടേണിങ് പോയിന്റായി മാറിയത്. ഈ ടെസ്റ്റിലെ വഴിത്തിരിവെന്നു പറയാവുന്നത് ഒന്നാമിന്നിങ്‌സില്‍ റിഷഭ് പന്തിന്റെ പുറത്താവലാണ്.
മൂന്നാംദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പാണ് ഇതു സംഭവിച്ചത്. നാലാം വിക്കറ്റില്‍ രാഹുല്‍- റിഷഭ് സഖ്യം 141 റണ്‍സിന്റെ വലിയ കൂട്ടകെട്ടുണ്ടാക്കിയിരുന്നു. ഈ ജോടി ക്രീസിലുള്ളപ്പോള്‍ 100-150 റണ്‍സെങ്കിലും ലീഡ് ഇന്ത്യ നേടുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ലഞ്ച് ബ്രേക്കിനു മുമ്പ് സ്വന്തം സെഞ്ച്വറി തികയ്ക്കുന്നതിനായി റിഷഭിന്റെ വിക്കറ്റ് രാഹുല്‍ കുരുതികൊടുത്തു. സിംഗിളാനായുള്ള രാഹുലിന്റെ അനാവശ്യ കോളിനെ തുടര്‍ന്ന് ഇതിനായി ശ്രമിച്ച റിഷഭിനെ ബെന്‍ സ്‌റ്റോക്‌സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും രാഹുലും ഔട്ടായി. ഈ കാരണത്താലാണ് ഇന്ത്യക്കു ആദ്യ ഇന്നിങ്‌സില്‍ ലീഡ് ലഭിക്കാതെ പോയത്.
രണ്ടാമത്തെ വില്ലന്‍
ഈ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ വില്ലന്‍ വിക്കറ്റ് കീപ്പിങില്‍ പകരക്കാരനായി എത്തിയ ധ്രുവ് ജുറേലാണ്. ആദ്യദിനം വിക്കറ്റ് കീപ്പിങിനിടെയാണ് റിഷഭിന്റെ കൈവിരലിനു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹത്തെ പിന്‍വലിച്ച ഇന്ത്യ ജുറേലിനെ കൊണ്ടു വരികയും ചെയ്തു. പക്ഷെ വിക്കറ്റിനനു പിന്നില്‍ ഒരുപാട് പിഴവുകള്‍ അദ്ദേഹം വരുത്തി.
രണ്ടിന്നിങ്‌സുകളിലായി എക്‌സ്ട്രായിനത്തില്‍ മാത്രം ഇന്ത്യ വിട്ടുകൊടുത്തത് 63 റണ്‍സാണ്. ഇതില്‍ 36 റണ്‍സും ബൈ ഇനത്തിലാണ്. ഇതിനു പ്രധാന കാരണക്കാരന്‍ ജുറേല്‍ തന്നെ.
ലെഗ് സ്റ്റംപിനു പുറത്തേക്കു പോയ പല ബോളുകളും അദ്ദേഹത്തിനു വരുതിയിലാക്കാനായില്ല. ഇതു കാരണം ഒരു പാട് ഫോറുകളും ഇംഗ്ലണ്ടിനു ലഭിക്കുകയും ചെയ്തു. ഇവയ്‌ക്കെല്ലാം വലിയ വിലയാണ് റണ്‍ചേസില്‍ ഇന്ത്യക്കു നല്‍കേണ്ടിയും വന്നത്.

മൂന്നാമത്തെ വില്ലന്‍
ഇന്ത്യയുടെ മൂന്നാമത്തെ വില്ലന്‍ മറ്റാരുമല്ല, നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ്. പലപ്പോഴും കളിക്കളത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം അതിരു വിട്ടിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍മാര്‍ മനപ്പൂര്‍വ്വം സമയം പാഴാക്കുന്നതായി ആരോപിച്ച് വലിയ സ്ലെഡ്ജിങും തെറിവിളിയുമെല്ലാം ഗില്‍ നടത്തിയിരുന്നു.
ഇതു ഇംഗ്ലണ്ടിനെയും കൂടുതല്‍ അഗ്രസീവാക്കി മാറ്റി. റണ്‍ചേസിനു ഇറങ്ങിയപ്പോള്‍ ഇന്ത്യയുടെ ഒരാളെപ്പോലും അവര്‍ വെറുതെവിട്ടില്ല. തെറിവിളിച്ചും പ്രകോപിപ്പിച്ചും അവര്‍ ഇന്ത്യന്‍ താരങ്ങളെ തുടക്കം മുതല്‍ സമ്മര്‍ദ്ദിലാക്കി. ഇതേ തുടര്‍ന്നാണ് ഗില്ലുള്‍പ്പെടെ പലരും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയത്. ഗില്ലിന്റെ പരിധിവിട്ടുള്ള അഗ്രസീവ് പെരുമാറ്റം ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്തതെന്നു നിസംശയം പറയാം.