ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ യുവ ഇന്ത്യന്‍ ടീം തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ്. കളിയുടെ ഭൂരിഭാഗം സെഷനുകൡും ആധിപത്യം പുലര്‍ത്തിയിട്ടും അതു വിജയമാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.
രണ്ടിന്നിങ്‌സുകളിലായി അഞ്ചു സെഞ്ച്വറികളാണ് ഇന്ത്യ അടിച്ചെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മല്‍സരത്തില്‍ ഇത്രയും സെഞ്ച്വറികളടിച്ചിട്ടും ഒരു ടീമിനു വിജയം നേടാന്‍ സാധിക്കാതെ പോയത്. യഥാര്‍ഥത്തില്‍ എവിടെയാണ് ഈ ടെസ്റ്റില്‍ ഇന്ത്യക്കു പിഴച്ചത്? ടീമിന്റെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാം.

ആദ്യത്തെ കാരണം
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം അഞ്ചു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങാനുള്ള ആദ്യത്തെ കാരണം ഫീല്‍ഡിങിലെ പിഴവുകളാണ്. എട്ടു ക്യാച്ചുകളാണ് രണ്ടിന്നിങ്‌സുകളിലായി ഇന്ത്യന്‍ താങ്ങള്‍ പാഴാക്കിയത്. ഇത്രയുമധികം ക്യാച്ചുകള്‍ കൈവിട്ടിട്ടിട്ടും ആ ടീം ജയിക്കുകയാണെങ്കില്‍ അതാവും ഏറ്റവും വലിയ അദ്ഭുതം. ഭാഗ്യവശാല്‍ അതു സംഭവിച്ചതുമില്ല.
ആകെ കൈവിട്ട എട്ടു ക്യാച്ചുകളില്‍ നാലും കളഞ്ഞുകുളിച്ചത് യശസ്വി ജയ്‌സ്വാളാണ്. ഇതില്‍ മൂന്നെണ്ണം ആദ്യ ഇന്നിങ്‌സിലാണെങ്കില്‍ ഒന്നു രണ്ടാമിന്നിങ്്‌സിലുമാണ്. ക്യാച്ച് നഷ്ടപ്പെടുത്തിയതിലൂടെ മാത്രം 166 റണ്‍സ് അദ്ദേഹം അധികമായി വിട്ടു നല്‍കുകയും ചെയ്തു. രണ്ടിന്നിങ്‌സിലായി ബാറ്റിങില്‍ ജയ്‌സ്വാള്‍ സംഭാവന ചെയ്തത് 105 റണ്‍സ് മാത്രമാണ്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ലീഡ് വെറും ആറു റണ്‍സായി കുറയാനുള്ള പ്രധാന കാരണവും ഫീല്‍ഡിങിലെ ഈ ദുരന്തമാണ്. അല്ലായിരുന്നെങ്കില്‍ 150 പ്ലസ് റണ്‍സിന്റെ ലീഡെങ്കിലും ഇന്ത്യക്കു ലഭിക്കുമായിരുന്നു.
അതു മല്‍സരഗതി തന്നെ മാറ്റുമായിരുന്നുവെന്നതും ഉറപ്പാണ്. ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാരായ ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരെല്ലാം കൂടുതല്‍ റണ്ണെടുത്ത് ഇന്ത്യ ആയുസ് നീട്ടിക്കൊടുത്തതു കൊണ്ടു മാത്രമാണ്.
രണ്ടാമത്തെ കാരണം
ഇന്ത്യന്‍ പരാജയത്തിന്റെ രണ്ടാമത്തെ കാരണം വാലറ്റത്തിന്റെ ദയനീയ ബാറ്റിങ് പ്രകടനമാണ്. രണ്ടിന്നിങ്‌ലുകളിലും ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറിന്റെ പ്രകടനം പരിതാപകരമായിരുന്നു. വളരെ ശക്തമായ നിലയിലുള്ളപ്പോഴാണ് കൂട്ടത്തകര്‍ച്ച നേരിട്ട് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ടോട്ടലില്‍ ഇന്ത്യക്കു ഓള്‍ഔട്ടാവേണ്ടി വന്നത്.
ആദ്യ ഇന്നിങ്‌സില്‍ കുറഞ്ഞത് 600 റണ്‍സെങ്കിലും നേടാമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇന്ത്യ വെറും 471ന് കൂടാരം കയറിയത്. അവസാനത്തെ ഏഴു വിക്കറ്റുകള്‍ 41 റണ്‍സിനിടെ ഇന്ത്യ കളഞ്ഞു കുളിക്കുകയും ചെയ്തു.
ഒന്നാമിന്നിങ്‌സില്‍ ഒരു സമയത്തു മൂന്നിന് 430 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു ഇന്ത്യ. ഇന്നിങ്‌സ് ജയമെങ്കിലും ടീം നേടിയേക്കുമെന്നു ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
ആദ്യ ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനം തന്നെയാണ് രണ്ടാമിന്നിങ്‌സിലും കണ്ടത്. 400-450 റണ്‍സിന്റെയെങ്കിലും ലീഡ് പിടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. പക്ഷെ അതു 371ല്‍ ഒതുങ്ങേണ്ടിവന്നത് വീണ്ടുമൊരു കൂട്ടത്തകര്‍ച്ച നേരിട്ടത് കാരണമാണ്.
വെറും 31 റണ്‍സിനാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യന്‍ ടീം വലിച്ചെറിഞ്ഞത്. നാലു വിക്കറ്റിനു 332 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ റിഷഭ് പന്ത് പുറത്തായ ശേഷം ബാറ്റര്‍മാരുടെ ഘോഷയാത്ര തന്നെയാണ് കണ്ടത്. ഇതോടെ 364ന് ഇന്ത്യ പുറത്താവുകയും ചെയ്തു.

മൂന്നാമത്തെ കാരണം
ഇന്ത്യന്‍ പരാജയത്തിന്റെ മൂന്നാമത്തെ കാരണം ബൗളര്‍മാരുടെ മോശം പ്രകടനമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഏറെ അനുകൂലമായ പിച്ചും സാഹചര്യവുമെല്ലാം ഉണ്ടായിട്ടും അതു വേണ്ടത്ര മുതലെടുക്കാന്‍ ജസ്പ്രീത് ബുംറയൊഴികെ (ആദ്യ ഇന്നിങ്‌സ്) മറ്റാര്‍ക്കും കഴിഞ്ഞില്ല.
കൃത്യമായ യാതൊരു പ്ലാനിങുമില്ലാതെയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമെല്ലാം പന്തെറിയാനെത്തിയത്. ഇതു ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കി തീര്‍ത്തു. മോശം ബൗളിങിനൊപ്പം ഫീല്‍ഡിങിലും പിഴവുകള്‍ വരുത്തിയതോടെ കളിയും കൈവിട്ടുപോയി.