ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയെക്കുറിച്ച് വന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടന്‍. വ്യാഴാഴ്ച ഹൈദരാബാദിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. അവസാനമായി നാട്ടില്‍ ഇന്ത്യ പരാജയമേറ്റു വാങ്ങിയത് ഇംഗ്ലണ്ടിനെതിരേയുമായിരുന്നു. 2012-13 സീസണിലാണിത്. അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലണ്ട് 2-1നാണ് അന്നു ഇന്ത്യയെ ഞെട്ടിച്ചത്.
പുതിയ കോച്ചായി ബ്രെന്‍ഡന്‍ മക്കെല്ലവും ക്യാപ്റ്റനായി ബെന്‍ സ്റ്റോക്‌സും വന്നതിനു ശേഷം വളരെ അഗ്രസീവ് ക്രിക്കറ്റാണ് ടെസ്റ്റില്‍ ഇംഗ്ലീഷ് ടീം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ബാസ് ബോളെന്ന പേരില്‍ ഇംഗ്ലണ്ടിന്റെ ഈ ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പക്ഷെ ഇതുകൊണ്ടൊന്നും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലീഷ് ടീമിനു സാധിക്കില്ലെന്നാണ് അതേര്‍ട്ടന്റെ പ്രവചനം. ടെസ്റ്റ് പരമ്പര ഇന്ത്യ തന്നെ സ്വന്തമാക്കുമെന്നും അദ്ദേഹം പറയുന്നു.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനേതിനേക്കള്‍ മിടുക്കരാണ്. അതു തന്നെയായിരിക്കും അവസാനം നിര്‍ണായകമായി മാറാന്‍ പോവുന്നത്. നിങ്ങള്‍ ഇന്ത്യയിലേക്കു പോവുകയാണെങ്കില്‍ അവിടെ സ്പിന്‍ വലിയൊരു പങ്കു വഹിക്കുക തന്നെ ചെയ്യും. ചരിത്രപരമായി അതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്, എല്ലായ്‌പ്പോഴും അതു തന്നെ സംഭവിക്കുമെന്നും ഞാന്‍ കരുതുന്നു.
ഇന്ത്യക്കു വളരെ ശക്തമായ പേസ് ബൗളിങ് നിരയുമുണ്ട്. ഇംഗ്ലണ്ടുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയുടെ നാലു സ്പിന്നര്‍മാര്‍ തികച്ചും വ്യത്യസ്തരാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഇടംകൈയന്‍ ഫിംഗര്‍ സ്പിന്നര്‍മാരാണ്. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവും എക്കാലത്തെയും മഹാനായ സ്പിന്നര്‍മാരിലൊരാളായ ആര്‍ അശ്വിനും അവര്‍ക്കുണ്ടെന്നും അതേര്‍ട്ടന്‍ വ്യക്തമാക്കി.
അതേസമയം, 2013ന്റെ തുടക്കം മുതല്‍ നാട്ടില്‍ 46 ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. ഇവയില്‍ 36ലും വിജയം കൊയ്ത ഇന്ത്യ വെറും മൂന്നെണ്ണത്തില്‍ മാത്രമേ പരാജയമറിഞ്ഞിട്ടുള്ളൂ. 2017ല്‍ ഓസ്‌ട്രേലിയയോടും 2021ല്‍ ഇംഗ്ലണ്ടിനോടും 2023ല്‍ ഓസ്‌ട്രേലിയയോടുമായിരുന്നു ഈ പരാജയങ്ങള്‍.
ജയിച്ച 36 ടെസ്റ്റുകളില്‍ 15ലും ഇന്നിങ്‌സ് വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതില്‍ അഞ്ചെണ്ണം 300 റണ്‍സിനു മുകളില്‍ മാര്‍ജിനിലും 10 എണ്ണം 200 റണ്‍സിനു മുകളില്‍ മാര്‍ജിനിലുമായിരുന്നു. അഞ്ചു ടെസ്റ്റുകളില്‍ എട്ടിലധികം വിക്കറ്റുകളുടെ മാര്‍ജിനിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു.

വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറുക സ്പിന്നര്‍മാരുടെ പ്രകടനമായിരിക്കും. ജാക്ക് ലീച്ചിനെ മാറ്റി നിര്‍ത്തിയാല്‍ അനുഭവസമ്പത്തുള്ള ഒരു സ്പിന്നര്‍ പോലും ടീമിലില്ലെന്നത് ഇംഗ്ലണ്ടിനു തിരിച്ചടിയാവും.
2020-21ലെ അവസാനത്തെ ഇന്ത്യന്‍ പര്യടനത്തില്‍ 18 വിക്കറ്റുകള്‍ ലീച്ച് വീഴ്ത്തിയിരുന്നു. ഇംഗ്ലീഷ് നിരയിലെ മറ്റു സ്പിന്നര്‍മാര്‍ രെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, ഷുഐബ് ബഷീര്‍ എന്നിവരാണ്. പാകിസ്താനില്‍ ഒരേയൊരു ടെസ്റ്റില്‍ കളിച്ച പരിചയം മാത്രമേ രഹാനുള്ളൂ. മറ്റു രണ്ടു പേരുമാവട്ടെ ഇനിയും ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുമില്ല.
ഇന്ത്യന്‍ ടെസ്റ്റ് ടീം (ആദ്യ രണ്ട് ടെസ്റ്റ്)
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.