മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയില്ലാതെ കരുത്തരായ ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം പിന്‍മാറിയിരിക്കുന്നത്. ഹൈദാരാബാദ്, വിശാഖപട്ടണം എന്നീവിടങ്ങളിലായിട്ടാണ് ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍. കോലിയുടെ പകരക്കാരനെ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
നാട്ടില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ മാരക ഫോമിലാണ് ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അവസാനമായി കളിച്ച 16 ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 10 വര്‍ഷത്തിലേറെയായി ടെസ്റ്റില്‍ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 2012-13 സീസണില്‍ ഇംഗ്ലണ്ടാണ് അവസാനമായി ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര വിജയം കൈവരിച്ചത്. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര അവര്‍ 2-1നു കൈക്കലാക്കുകയായിരുന്നു.

ടെസ്റ്റിലെ ഓവറോള്‍ റെക്കോര്‍ഡ് നോക്കിയാല്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനാണ് മേല്‍ക്കൈ. അവര്‍ 50-31നു മുന്നിട്ടുനില്‍ക്കുകയാണ്. എന്നാല്‍ അവസാനം നാട്ടില്‍ കളിച്ച രണ്ടു പരമ്പരകളിലും ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. 2016-17ല്‍ 4-0നും 2020-21ല്‍ 3-1നുമാണ് ഇന്ത്യ പരമ്പര പോക്കറ്റിലാക്കിയത്.
വീണ്ടുമൊരു പരമ്പര വിജയം സ്വപ്‌നം കാണവെയാണ് കോലിയുടെ അപ്രതീക്ഷിത പിന്‍മാറ്റം സംഭവിച്ചിരിക്കുന്നത്. പക്ഷെ അതു ഇന്ത്യയെ ഈ മല്‍സരങ്ങളില്‍ അത്ര സാരമായി ബാധിക്കില്ല. ഇതിന്റെ കാരണങ്ങളറിയാം.
വിരാട് കോലിയുടെ പകരക്കാരനായി ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിക്കാനാണ് സാധ്യത. കാരണം കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവില്ലെന്നും സ്‌പെഷ്യലിസ്റ്റ് ബാറ്ററാവുമെന്നും ഉറപ്പായിക്കഴിഞ്ഞു. അങ്ങനെ വന്നാല്‍ അഞ്ചാമനായി രാഹുലും ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതും കളിക്കും. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മിടുക്കനാണ് ശ്രേയസ്. അതുകൊണ്ടു തന്നെ കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നതാണ് ആദ്യത്തെ കാരണം.
നാട്ടില്‍ 12 റെഡ് ബോള്‍ മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇവിടെ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ശ്രേയസിനുള്ളത്. 50നു മുകളില്‍ ബാറ്റിങ് ശരാശരി താരത്തിനുണ്ട്. ടെസ്റ്റിലും ഇന്ത്യക്കൊപ്പം ഏഷ്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനമാണ് ശ്രേയസ് കാഴ്ചവച്ചിട്ടുള്ളത്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിച്ച ടെസ്റ്റുകളില്‍ 48.61 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.
2021ല്‍ ന്യൂസിലാന്‍ഡുമായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ 105, 65 സ്‌കോറുകളുമായാണ് ശ്രേയസ് വരവറിയിച്ചത്. പിന്നീട് ബംഗ്ലാദേശിനെതിരേ ആദ്യ ടെസ്റ്റില്‍ 192 ബോളില്‍ 86 റണ്‍സുമായും താരം തിളങ്ങി. മിര്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 87 റണ്‍സുമായും ശ്രേയസ് ഇന്ത്യന്‍ ബാറ്റിങിനു കരുത്തേകിയിരുന്നു.
നാട്ടില്‍ സമീപകാലത്തു കളിച്ച ടെസ്റ്റുകളിലൊന്നും സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ വിരാട് കോലിക്കു കഴിഞ്ഞിട്ടില്ലെന്നതാണ് രണ്ടാമത്തെ കാരണം. നാട്ടിലെ ടേണിങ് പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹം റണ്ണെടുക്കാന്‍ വിഷമിക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ 186 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം കോലി റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു. നതാന്‍ ലയണ്‍, ടോഡ് മര്‍ഫി എന്നിര്‍ക്കെതിരേയെല്ലാം അദ്ദേഹം പതറി. പരമ്പരയിലെ ശേഷിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ കോലിയുടെ ശരാശരി 22 മാത്രമായിരുന്നു.

ബംഗ്ലാദശിനെതിരേ രണ്ടു ടെസ്റ്റുകളില്‍ വെറും 45 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. 2022ല്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലും കോലി നിരാശപ്പെടുത്തി. രണ്ടു ടെസ്റ്റുകളില്‍ 27 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി.
ഇംഗ്ലണ്ട് നിരയില്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവമാണ് കോലിയുടെ അസാന്നിധ്യം ഇന്ത്യക്കു ക്ഷീണമാവാനിടയില്ലാത്തതിന്റെ മൂന്നാമത്തെ കാരണം. കോലിയില്ലാത്തത് മധ്യനിരയുടെ അനുഭവസമ്പത്ത് കുറയ്ക്കുമെങ്കിലും മറുഭാഗത്തു ഇംഗ്ലീഷ് സ്പിന്‍ ബൗളിങ് വിഭാഗം ദുര്‍ബലമാണെന്നതു ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നു.
35 ടെസ്റ്റുകള്‍ കളിച്ച ജാക്ക് ലീച്ചാണ് ഇംഗ്ലീഷ് സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഇന്ത്യയില്‍ നാലു ടെസ്റ്റുകള്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളു. ഇംഗ്ലീഷ് സംഘത്തിലെ മറ്റു സ്പിന്നര്‍മാര്‍ രെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷുഐബ് ബഷീര്‍ എന്നിവരാണ്. ഇവരില്‍ രെഹാന്‍ ഒരു ടെസ്റ്റില്‍ മാത്രം കളിച്ചപ്പോള്‍ ബാക്കിയുള്ള രണ്ടു പേരും ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ല.