For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പുറത്തായതില്‍ നിരാശ, ഡ്രസിങ് റൂമിലേക്ക് മടങ്ങവെ കോലിയുടെ രോഷപ്രകടനം വൈറല്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ പോരാട്ടവീര്യം അവസാന ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 368 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസം ബാക്കിനില്‍ക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത് 291 റണ്‍സാണ്. 10 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന്റെ കൈയിലിരിക്കെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് ഉറപ്പ്.

ആദ്യ ഇന്നിങ്‌സില്‍ 191 എന്ന സ്‌കോറിലേക്കൊതുങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സാണ് അടിച്ചെടുത്തത്. 99 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ശ്രദ്ധേയ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മയുടെ (127) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. നാലാം ദിനം 44 റണ്‍സെടുത്താന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുറത്തായത്. മോയിന്‍ അലിയുടെ പന്തില്‍ പ്രതിരോധത്തിന് ശ്രമിക്കവെ സ്ലിപ്പില്‍ ക്രയ്ഗ് ഓവര്‍ട്ടിന് അനായാസ ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം.

1

അത്ര മികച്ചതെന്ന് വിശേഷിപ്പിക്കാനാവാത്ത മോയിന്‍ അലിയുടെ പന്തില്‍ കോലിക്ക് ടൈമിങ് തെറ്റി. നേരത്തെ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എഡ്ജില്‍ തട്ടി പന്ത് സ്ലിപ്പില്‍ ക്യാച്ചിലേക്ക്. നിലയുറപ്പിച്ചിരുന്ന കോലി സെഞ്ച്വറി നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഇത്തരമൊരു പുറത്താകല്‍. നിരാശയോടെ തലകുനിച്ച് കളം വിട്ട കോലി തന്റെ രോഷം തീര്‍ത്തത് ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ്.

2

ഡ്രസിങ് റൂമിലേക്ക് കടക്കുന്ന ഭിത്തിയില്‍ ഇടിച്ചാണ് കോലി തന്റെ രോഷവും നിരാശയും പ്രകടമാക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അര്‍ധ സെഞ്ച്വറിയെങ്കിലും കോലി അര്‍ഹിച്ചിരുന്നെങ്കിലും തന്റെ പിഴവുകൊണ്ട് ഇത്തരത്തില്‍ വിക്കറ്റ് നഷ്ടമായതാണ് കോലിയെ കൂടുതല്‍ നിരാശനാക്കിയത്. സെഞ്ച്വറിയില്ലാത്ത 652 ദിവസങ്ങളും കോലി പിന്നിട്ടിരിക്കുകയാണ്. കൂടാതെ ഇന്ത്യയെ 400ന് മുകളില്‍ ലീഡിലേക്കെത്തിക്കാന്‍ കോലിയുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു. ഈ സമയത്താണ് ഇത്തരമൊരു പുറത്താകല്‍.

3

കോലി മടങ്ങിയ ശേഷം ഒത്തുകൂടിയ റിഷഭ് പന്ത് (50), ശര്‍ദുല്‍ ഠാക്കൂര്‍ (60) കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഉമേഷ് യാദവ് (25), ജസ്പ്രീത് ബുംറ (24) എന്നിവരും നിര്‍ണ്ണായക റണ്‍സ് ടീമിന് നേടിക്കൊടുത്തു. പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ഇന്ത്യന്‍ നായകനില്‍ നിന്ന് ഉണ്ടാകുന്നത്. 31.14 ശരാശരിയില്‍ 218 റണ്‍സാണ് കോലി നേടിയത്. പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ കോലി ഇതിനോടകം നേടിയെങ്കിലും സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടരുന്നു.

4

ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായപ്പോള്‍ നിയന്ത്രണം വിട്ട് പെരുമാറിയ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് മാച്ച് ഫീയുടെ 15 ശതമാനം പിഴശിക്ഷ ലഭിച്ചിരുന്നു. പുറത്തായതിന് പിന്നാലെ മോശം പദപ്രയോഗം നടത്തുകയും അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് രാഹുലിനെതിരേ നടപടി സ്വീകരിച്ചത്. രാഹുല്‍ കുറ്റം സമ്മതിച്ചതോടെ കൂടുതല്‍ വിശദീകരണം ആവിശ്യപ്പെടാതെ നടപടി സ്വീകരിക്കുകയായിരുന്നു.

5

ഇന്ത്യയെ സംബന്ധിച്ച് അഞ്ചാം ദിനം ചരിത്രമെഴുതാനുള്ള സുവര്‍ണ്ണാവസരമാണ്. ഇംഗ്ലണ്ടിനെ ഇതുവരെ ഓവലില്‍ ഒരു തവണ മാത്രമാണ് ഇന്ത്യ തോല്‍പ്പിച്ചിട്ടുള്ളത്. അതും 50 വര്‍ഷം മുമ്പ്. രണ്ടാം തവണ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ നായകനെന്ന നിലയില്‍ കോലിക്കത് ചരിത്ര നേട്ടമാവും. വിദേശ മൈതാനത്ത് ഏറ്റവും മികച്ച ടെസ്റ്റ് റെക്കോഡുള്ള നായകനാണ് കോലി. ഓവലില്‍ ജയം നേടിയെടുത്താല്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ മറ്റൊരു പൊന്‍തൂവല്‍ക്കൂടിയായി അത് മാറുമെന്നുറപ്പ്.

Story first published: Monday, September 6, 2021, 10:59 [IST]
Other articles published on Sep 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+