രാജ്‌കോട്ട്: പരിക്കു ഭേദമായ ശേഷം ടീം ഇന്ത്യയിലേക്കുള്ള മടങ്ങിവരവില്‍ ഗംഭീര സെഞ്ച്വറിയോടെ മിന്നിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇംഗ്ലണ്ടുമായുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഉജ്ജ്വല സെഞ്ച്വറി കുറിച്ച ശേഷമാണ് ജഡ്ഡു ക്രീസ് വിട്ടത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരേക്കാള്‍ നേരത്തേ അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ജഡേജ ഗംഭീര ഇന്നിങ്‌സുമായാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തത്.
112 റണ്‍സ് നേടിയാണ് രണ്ടാംദിനം രാവിലെ ജഡേജ പുറത്തായത്. 225 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റെഡ് ബോൾ ക്രിക്കറ്റില്‍ തന്റെ ഫേവറിറ്റ് എതിരാളികള്‍ ഇംഗ്ലണ്ട് തന്നെയാണെന്നു രാജ്‌കോട്ടില്‍ ഒരിക്കല്‍ക്കൂടി കാണിച്ചു തന്നിരിക്കുകയാണ് ജഡേജ. ഇംഗ്ലണ്ടുമായി അവസാനമായി കളിച്ച അഞ്ചിന്നിങ്‌സുകളിലെ പ്രകടനമെടുത്താല്‍ അതു തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്നതു തന്നെയാണ്.

അഞ്ചിന്നിങ്‌സുകളില്‍ നിന്നും ഇംഗ്ലണ്ടിനെതിരേ ജഡേജ വാരിക്കൂട്ടിയത് 328 റണ്‍സാണ്. കളിച്ച മൂന്നിന്നിങ്‌സുകളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇവയില്‍ രണ്ടെണ്ണം ജഡേജ സെഞ്ച്വറിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരിന്നിങ്‌സില്‍ മാത്രമേ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളൂ. 104, 23, 87, 2, 112 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചിന്നിങ്‌സുകളില്‍ ജഡേജയുടെ സ്‌കോറുകള്‍.
194 ബോളുകളില്‍ നിന്നായിരുന്നു ജഡേജ 104 റണ്‍സ് അടിച്ചെടുത്തത്. 58 ബോളില്‍ 23 റണ്‍സ് നേടിയ അദ്ദേഹം 180 ബോളുകളില്‍ നിന്നും 87 റണ്‍സും കണ്ടെത്തുകയായിരുന്നു. അതിനു ശേഷമാണ് 20 ബോളില്‍ നിന്നും രണ്ടു റണ്‍സെടുത്ത ജഡേജയുടെ ഏറ്റവും മോശം പ്രകടനം കണ്ടത്. പക്ഷെ സെഞ്ച്വറിയുമായി രാജ്‌കോട്ടില്‍ ഇതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം.
രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ജഡേജ ഇംഗ്ലണ്ടുമായുള്ള ശേഷിച്ചു മൂന്നു ടെസ്റ്റുകളിലും കളിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പക്ഷെ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കി ജഡ്ഡു മടങ്ങിയെത്തുകയായിരുന്നു. ഒന്നാംദിനം ആദ്യ സെഷനില്‍ ടീം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കവെയാണ് അദ്ദേഹത്തെ ബാറ്റിങിനായി ക്രീസിലേക്കു അയക്കുന്നത്. മൂന്നു വിക്കറ്റിനു 33 റണ്‍സെ നിലയില്‍ ഇന്ത്യ വിറച്ചപ്പോഴാണ് നായകന്‍ രോഹിത് ശര്‍മയോടൊപ്പം ബാറ്റ് ചെയ്യാന്‍ ജഡ്ഡുവിന്റെ വരവ്.

വളരെ ശ്രദ്ധയോടെ തുടങ്ങിയ അദ്ദേഹം പിന്നീട് രോഹിത്തിനൊപ്പം ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. 204 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടില്‍ ജഡ്ഡു പങ്കാളിയാവുകയും ചെയ്തു. ഇതാണ് ടീമിനെ 200 കടക്കാന്‍ സഹായിച്ചത്. ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത് ശേഷം അതു സെഞ്ച്വറിയാക്കി മാറ്റാന്‍ അദ്ദേഹം നന്നായി ശ്രമിക്കുകയും ചെയ്തു.
ആദ്യദിനം സെഞ്ച്വറിക്കു ഒരു റണ്‍സ് മാത്രം അകലെയുള്ളപ്പോള്‍ ജഡ്ഡുവിന്റെ മോശം കോള്‍ കാരണം ബാറ്റിങ് പങ്കാളിയും അരങ്ങേറ്റക്കാരനുമായ സര്‍ഫറാസ് ഖാന്‍ പുറത്തായിരുന്നു. പക്ഷെ ഇതൊന്നും താരത്തിന്റെ മനോവീര്യം കെടുത്തിയില്ല. വൈകാതെ തന്നെ ജഡേജ അര്‍ഹിച്ച സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്യുകയായിരുന്നു.
ജഡേജയുടെ ടെസ്റ്റ് കരിയറെടുത്താല്‍ 70 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചിരിക്കുന്നത്. ഇവയില്‍ നിന്നും 37.10 ശരാശരിയില്‍ 3005 റണ്‍സ് നേടുകയും ചെയ്തു. നാലു സെഞ്ച്വറുകളും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. അദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ 175 റണ്‍സാണ്.