അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20 മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം സന്ദര്‍ശകരായ ഇംഗ്ലണ്ടാണ് സ്വന്തമാക്കിയത്. പേരുകേട്ട ബാറ്റിങ്,ബൗളിങ് നിരയുണ്ടായിട്ടും തട്ടകത്തില്‍ ഇന്ത്യക്ക് നാണംകെടേണ്ടി വന്നു. മികച്ചൊരു പ്രകടനം കാഴ്ചവെക്കുന്നതില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടു എന്നതാണ് വസ്തുത. ടോസ് ഭാഗ്യം കോലിയെ തുണയ്ക്കാതിരുന്നപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങനയച്ചു. ഈ തീരുമാനം തെറ്റിയില്ല.
20 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് വെറും 124 റണ്‍സാണ്. 20 ഓവര്‍ ഇന്ത്യ ബാറ്റ് ചെയ്ത മത്സരത്തിലെ ഏറ്റവും മോശം മൂന്നാമത്തെ സ്‌കോറാണിത്. ഇതിലും നാണംകെട്ട സ്‌കോറില്‍ ഇന്ത്യ ഒതുങ്ങുമായിരുന്നെങ്കിലും മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ നടത്തിയ (67) പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 48 പന്തില്‍ 8 ഫോറും 1 സിക്‌സുമാണ് ശ്രേയസ് നേടിയത്. റിഷഭ് പന്ത് (21) ഹര്‍ദിക് പാണ്ഡ്യ (19) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

20 ഓവര്‍ ബാറ്റ് ചെയ്ത് ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മോശം സ്‌കോര്‍ 2009ല്‍ നോട്ടിങ്ഹാമില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് ഇന്ത്യക്ക് എടുക്കാനായത്. 2011ല്‍ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരേ സമാന തകര്‍ച്ച ഇന്ത്യ നേരിട്ടു. 20 ഓവര്‍ ബാറ്റ് ചെയ്‌തെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 120 റണ്‍സാണ്. 2019ല്‍ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയക്കെതിരേ 20 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 126 റണ്‍സാണ്.
2014ല്‍ ധാക്കയില്‍ ശ്രീലങ്കയ്‌ക്കെതിരേ 20 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 130 റണ്‍സാണ്. ഇത്രയും വെടിക്കെട്ട് ബാറ്റിങ് നിരയുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ യുവനിര പരാജയപ്പെട്ടു. പ്രധാനമായും റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും. ഹര്‍ദികും രാഹുലും ഇടവേളയ്ക്ക് ശേഷമാണ് കളിക്കുന്നത്. എന്നാല്‍ ടെസ്റ്റിലെ മിന്നും ഫോമിന്റെ ആത്മവിശ്വാസത്തിലെത്തിയ റിഷഭിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.
ഒന്നാം മത്സരത്തിലെ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആറ് ബൗളിങ് ഓപ്ഷനുകളാണ് ഇന്ത്യക്കുണ്ടായിരുന്നത്. മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ച തന്ത്രം പിഴച്ചു. ബാറ്റിങ്ങില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.