റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇംഗ്ലണ്ടിന്റെ 353 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന് 219 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ഇംഗ്ലണ്ടിനെക്കാള്‍ 134 റണ്‍സിന് പിന്നിലാണ്. വലിയ പ്രകടനം പ്രതീക്ഷിച്ച ഇന്ത്യയുടെ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
യശ്വസി ജയ്‌സ്വാളിന്റെ (73) അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളുടേയും പ്രകടനം തീര്‍ത്തും മോശമായിരുന്നു. തട്ടകത്തില്‍ ഇന്ത്യ തകര്‍ന്നതിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ചേതേശ്വര്‍ പുജാരയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്തതിനെയാണ് ബ്രോഡ് വിമര്‍ശിച്ചത്. വിരാട് കോലിയുടെ അഭാവത്തില്‍ പുജാര ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നുവെന്നാണ് ബ്രോഡ് പറയുന്നത്.
'അനുഭവസമ്പന്നനും ലോകോത്തര താരവുമായ വിരാട് കോലി ഇന്ത്യക്കൊപ്പമില്ല. എന്തുകൊണ്ടാണ് ചേതേശ്വര്‍ പുജാരയെ ഇന്ത്യ ടീമിലേക്ക് തിരികെ വിളിക്കാത്തത്? പുജാരയുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചോ?. പുജാരയുണ്ടായിരുന്നെങ്കില്‍ അല്‍പ്പം സ്ഥിരതയോടെ കളിക്കുമായിരുന്നു' ബ്രോഡ് പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയുമടക്കം നേടി തിളങ്ങാന്‍ പുജാരക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ പുജാരയെ ഇനി തിരികെ വിളിച്ചേക്കില്ല.
ഇന്ത്യ യുവതാരങ്ങളെ വളര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രജത് പാട്ടീധാര്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യ ടീമിലേക്ക് വിളി നല്‍കി. യുവതാരങ്ങളെ ഇന്ത്യ പിന്തുണക്കുന്നുണ്ടെങ്കിലും സീനിയര്‍ താരങ്ങളായ പുജാരയേയും അജിന്‍ക്യ രഹാനെയേയും തഴഞ്ഞിരിക്കുകയാണ്. ഇവര്‍ക്ക് ഇന്ത്യ തിരിച്ചുവരവിന് അവസരം നല്‍കിയേക്കില്ല. രഞ്ജി ട്രോഫിയില്‍ രഹാനെ ഫ്‌ളോപ്പായിരുന്നു.

എന്നാല്‍ വരുന്ന ഐപിഎല്ലില്‍ സിഎസ്‌കെയില്‍ രഹാനെ കളിക്കുന്നുണ്ട്. മികവ് കാട്ടിയാലും തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല. നിലവിലെ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരമായി രോഹിത് ശര്‍മ മാത്രമാണുള്ളത്. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയെങ്കിലും മറ്റ് ഇന്നിങ്‌സിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യ നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്നത് യശ്വസി ജയ്‌സ്വാളിന്റെ ഫോമിന്റെ കരുത്തിലാണെന്ന് പറയാം.
രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 600ലധികം റണ്‍സ് താരം ഈ പരമ്പരയില്‍ നേടിക്കഴിഞ്ഞു. മറ്റാര്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യ പുജാരയെപ്പോലെയും രഹാനെയെപ്പോലെയും വിശ്വസ്തരായ താരങ്ങളെ മിസ് ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ തലമുറ മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ പിന്തുണ നല്‍കുന്നത്.
നാലാം ടെസ്റ്റില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമല്ല. മൂന്നാം ദിനം ദ്രുവ് ജുറേലിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നിലവില്‍ ജുറേലും കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് മൂന്നാം ദിനം എത്രനേരം പിടിച്ചുനില്‍ക്കുമെന്നതാണ് ശ്രദ്ധേയമായ ചോദ്യം. ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കുക കടുപ്പമായിരിക്കും. സമനില പിടിക്കുകപോലും കടുപ്പമായിരിക്കുകയാണ്. ദിവസം മുന്നോട്ട് പോകുന്തോറും പിച്ച് ബൗളിങ്ങിന് അനുകൂലമായിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ബാറ്റിങ് ദുഷ്‌കരമാവും. ഇംഗ്ലണ്ട് ലീഡെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ലീഡ് എത്രത്തോളം കുറക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. വാലറ്റത്തില്‍ അമിത പ്രതീക്ഷ വേണ്ട. നായകന്‍ രോഹിത് ശര്‍മ സ്ഥിരത കാട്ടാത്തത് ടീമിന് തലവേദനയാണ്. 2 റണ്‍സാണ് അദ്ദേഹം നേടിയത്.
ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ സ്ഥിരത കാട്ടുന്നില്ല. രജത് പാട്ടീധാര്‍ ദുരന്തമായിരിക്കുകയാണ്. 112ന് 5 വിക്കറ്റ് എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് പൊരുതി ഭേദപ്പെട്ട സ്‌കോറിലേക്കെത്തുകയായിരുന്നു. ഇന്ത്യയുടെ ബൗളര്‍മാരുടെ പിടിപ്പുകേടും നായകന്റെ മോശം തന്ത്രങ്ങളുമാണ് ടീമിനെ പിന്നോട്ടടിച്ചതെന്ന് പറയാം.