ഇന്ത്യന്‍ ക്രിക്കറ്റിനു വന്‍ പ്രതീക്ഷ നല്‍കിയതിനു ശേഷം കരിയറില്‍ താഴേക്കു പോയ്‌ക്കൊണ്ടിരിക്കുയാണ് യുവ ഓപ്പണിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. വിരാട് കോലിക്കു ശേഷം ഇന്ത്യയുടെ അടുത്ത പോസ്റ്റര്‍ ബോയ് ആയി മാറുമെന്നാണ് അദ്ദേഹത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നത്. പക്ഷെ ഏകദിന ഫോര്‍മാറ്റിലല്ലാതെ മറ്റു രണ്ടിലും തന്റെ പ്രതിഭയോടു ഗില്ലിനു നീതി പുലര്‍ത്തിനായിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ വരവോടെ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിരിക്കുകയാണ്.
വൈകാതെ ടെസ്റ്റിലും ഗില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായാല്‍ അദ്ഭുതപ്പെടാനില്ല. കാരണം റെഡ് ബോള്‍ ക്രിക്കറ്റിലെ താരത്തിന്റെ സമീപകാലത്തെ പ്രകടനം ആശാവഹമല്ല. ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഗില്‍ ടീമില്‍ നിന്നും തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുടെ വിശ്വാസവും പിന്തുണയും കൊണ്ടു മാത്രമാണ് ഗില്‍ ഇപ്പോഴും ടെസ്റ്റ് ടീമില്‍ തുടരുന്നത്. അല്ലായിരുന്നെങ്കില്‍ വളരെ നേരത്തേ തന്നെ അദ്ദേഹം ടീമില്‍ നിന്നും പുറത്താവുമായിരുന്നു.

2023 മുതല്‍ അവസാനമായി കളിച്ച 12 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും വെറും 304 റണ്‍സ് മാത്രമാണ് ഗില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഒരേയൊരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും താരം നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലാണ് 128 റണ്‍സുമായി ഗില്‍ കസറിയത്.
ഇതു മാറ്റിനിര്‍ത്തിയാല്‍ മറ്റു 11 ഇന്നിങ്‌സുകളിലും ബാറ്റിങില്‍ താരം വന്‍ പരാജയമായി മാറി. 17.60 എന്ന പരിതാപകരമായ ശരാശരിയില്‍ 176 റണ്‍സ് മാത്രമാണ് ഗില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത് ഒരിക്കല്‍ മാത്രം. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റില്‍ നേടിയ 36 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
21 (ഓസ്‌ട്രേലിയ), 5 (ഓസ്‌ട്രേലിയ), 128 (ഓസ്‌ട്രേലിയ), 13 (ഓസ്‌ട്രേലിയ), 18 (ഓസ്‌ട്രേലിയ), 6 (വെസ്റ്റ് ഇന്‍ഡീസ്), 10 (വെസ്റ്റ് ഇന്‍ഡീസ്), 29* (വെസ്റ്റ് ഇന്‍ഡീസ്), 2 (സൗത്താഫ്രിക്ക), 26 (സൗത്താഫ്രിക്ക), 36 (സൗത്താഫ്രിക്ക), 10 (സൗത്താഫ്രിക്ക) എന്നിങ്ങനെയാണ് അവസാനത്തെ 12 ടെസ്റ്റ് ഇന്നിങ്‌സുകളിലെ ഗില്ലിന്റ സ്‌കോറുകള്‍.
സര്‍ഫറാസ് ഖാന്‍, രജത് പാട്ടിധര്‍ എന്നിവരെപ്പോലെയുള്ള പ്രതിഭാശാലികളായ യുവ താരങ്ങള്‍ അവസരം ലഭിക്കാതെ നിരന്തരം തഴയപ്പെട്ടുകൊണ്ടിരിക്കെയാണ് ഗില്ലിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 20 ടെസ്റ്റുകളില്‍ നിന്നും 30.59 ശരാശരിയില്‍ സമ്പാദ്യം 1040 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഇംഗ്ലണ്ടുമായി ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ രണ്ട്- മൂന്ന് മികച്ച ഇന്നിങ്‌സുകളെങ്കിലും താരത്തിനു കളിക്കേണ്ടതുണ്ട്. ഗില്ലില്‍ ടീം മാനേജ്‌മെന്റിനു ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ടെന്നും അവസരങ്ങൾ തുടര്‍ന്നും ലഭിക്കുമെന്നാണ് കോച്ച് ദ്രാവിഡ് പറയുന്നത്.
ഗില്‍ വളരെ നല്ല കളിക്കാരനാണ്. ക്രിക്കറ്ററെന്ന നിലയില്‍ യാത്ര തുടങ്ങുമ്പോള്‍ ചില സമയങ്ങളില്‍ കുറച്ചു സമയം ആവശ്യമായി വരുമെന്ന കാര്യം നമ്മള്‍ മറക്കും. ചിലര്‍ക്കു വളരെ പെട്ടെന്നു വിജയിക്കാന്‍ കഴിയും. തുടക്ക നാളുകളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരങ്ങളിലൊരാളാണ് ഗില്‍, പ്രത്യേകിച്ചും ഓസ്‌ട്രേലിയയിലെ പ്രകടനം എടുത്തു പറയേണ്ടതാണെന്നും ദ്രാവിഡ് വിശദമാക്കി.
വെല്ലുവിളിയുര്‍ത്തുന്ന വിക്കറ്റുകളില്‍ ഗില്ലടക്കമുള്ള ഒരുപാട് യുവ താരങ്ങള്‍ക്കു കളിക്കേണ്ടതായി വന്നിട്ടുണ്ട്. അതു ഇന്ത്യയിലോ, ഇംഗ്ലണ്ടിലോ, വെസ്റ്റ് ഇന്‍ഡീസിലോ ആയിരിക്കാം. കഴിഞ്ഞ രണ്ട്- മൂന്നു വര്‍ഷത്തിനിടെ വെല്ലുവിളിയുയര്‍ത്തുന്ന വിക്കറ്റുകളിലാണ് ടീമിനു കൂടുതലും കളിക്കേണ്ടി വന്നതെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.