എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. 180 റണ്‍സിന്റെ ഒന്നാമിന്നങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിനു 64 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു ദിവസവും ഒമ്പതു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യ 244 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി കഴിഞ്ഞു. കെഎല്‍ രാഹുല്‍ (28*), കരുണ്‍ നായര്‍ (7*) എന്നിവരാണ് ക്രീസില്‍. 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 587 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിനു 407 റണ്‍സാണ് നേടാനായത്. കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കുറിച്ച വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (184*) ഹാരി ബ്രൂക്ക് (158) എന്നിവരുടെ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. മൂന്നാംദിനം രാവിലെ തന്നെ തുടരെ രണ്ടു വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിനെ അഞ്ചിനു 84ലേക്കു ഇന്ത്യ തള്ളിയിട്ടിരുന്നു.

തുടര്‍ന്നായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയ കൂട്ടുകെട്ട്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച ബ്രൂക്ക്-സ്മിത്ത് ജോടി 303 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ സമ്മര്‍ദ്ദലിലാക്കി. ടീം ടോട്ടല്‍ 387ല്‍ വച്ചാണ് ഈ ജോടിയെ വേര്‍പിരിക്കാന്‍ ഇന്ത്യക്കായത്. പിന്നീട് വളരെ വേഗത്തില്‍ വാലറ്റത്തെ എറിഞ്ഞിടാനും ടീമിനു കഴിഞ്ഞു. 207 ബോളില്‍ 21 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സ്മിത്തിത്തിന്റെ അപരാജിത ഇന്നിങ്‌സ്. ബ്രൂക്ക് 234 ബോളില്‍ 17 ഫോറും ഒരു സിക്‌സറും നേടി.
ഇന്ത്യക്കു വേണ്ടി മൂഹമ്മദ് സിറാജ് ആറു വിക്കറ്റുകളുമായി മിന്നിച്ചു. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം കൂടിയാണിത്. നാലു വിക്കറ്റുകള്‍ പിഴുത ആകാശ്ദീപ് അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
നേരത്തേ മൂന്നു വിക്കറ്റിനു 77 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നു മല്‍സരം പുനരാരംഭിച്ചത്. ഏഴു റണ്‍സ് കൂടി നേടുമ്പോഴേക്കും ജോ റൂട്ട് (22), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരെ അടുത്തടുത്ത ബോളില്‍ ഇംഗ്ലണ്ടിനു നഷ്ടമായി. തുടര്‍ന്നാണ് ബ്രൂക്ക്-സ്മിത്ത് ജോടി അവരുടെ മാനം കാത്തത്. രണ്ടാം ദിനം സാക്ക് ക്രോളി (19), ബെന്‍ ഡക്കെറ്റ് (0), ഒല്ലി പോപ്പ് (0) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു..
ഗില്‍ ഷോ
നേരത്തേ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് ഷോ തന്നെയാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ കണ്ടത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നായകന്റെ എക്കാലത്തെയും മികച്ച സ്‌കോറാണ് അദ്ദേഹം കണ്ടെത്തിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ഗില്‍ 269 റണ്‍സ് വാരിക്കൂട്ടി ക്രീസ് വിടുകയായിരുന്നു. 387 ബോളുകള്‍ നേരിട്ട അദ്ദേഹം 30 ഫോറും മൂന്നു സിക്‌സറുകളുമടിച്ചു.
ഗില്ലിനെക്കൂടാതെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്‌സ്വാള്‍ (87), വാഷിങ്ടണ്‍ സുന്ദര്‍ (42) എന്നിവരുടെ പ്രകടനവും ഇന്ത്യക്കു കരുത്തായി. ആറാം വിക്കറ്റില്‍ ഗില്ലും ജഡേജയും ചേര്‍ന്നുള്ള ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടും ഏഴാം വിക്കറ്റില്‍ ഗില്ലും വാഷിങ്ടണുമുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടുമാണ് ഇന്ത്യയെ 550 കടത്തിയത്.
203 റണ്‍സാണ് ഗില്ലും ജഡ്ഡുവും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയത്. ആദ്യദിനം ടീം സ്‌കോര്‍ 211ല്‍ ഒന്നിച്ച ഈ സഖ്യം രണ്ടാംദിനം ലഞ്ച് ബ്രേക്കിനു അല്‍പ്പം മുമ്പാണ് വേര്‍പിരിഞ്ഞത്. ജജഡ്ഡു പുറത്താവുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 414ല്‍ എത്തിയിരുന്നു. 137 ബോളില്‍ 10 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ വാഷിങ്ടണിനൊപ്പം 144 റണ്‍സും ഗില്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ 550 റണ്‍സ് തികയ്ക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷുഐബ് ബഷീര്‍ മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ക്രിസ് വോക്‌സിനും ജോഷ് ടങിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിക്കുകയും ചെയ്തു. നേരത്തേ ആദ്യ ടെസ്റ്റില്‍ തോറ്റ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സായ് സുദര്‍ശന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യ ജസ്പ്രീത് ബുംറയ്ക്കു വിശ്രമവും നല്‍കുകയായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ് എന്നിവരാണ് പകരം ടീമിലെത്തിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.