എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയത്തിലേക്ക് ടീം ഇന്ത്യ. ഇതു വരെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാനായിട്ടില്ലാത്ത എഡ്ബാസ്റ്റണിലെ ഗ്രൗണ്ടില്‍ ഇന്ത്യന്‍ ജയത്തിലേക്കു ഏഴു വിക്കറ്റുകളുടെ ദൂരം മാത്രം. 608 റണ്‍സെന്ന അസാധ്യ വിജയലക്ഷ്യമാണ് ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും ഇന്ത്യ നല്‍കിയിരിക്കുന്നത്. റണ്‍ചേസില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ പിഴുത് ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.
മൂന്നു വിക്കറ്റിനു 72 റണ്‍സെടുത്താണ് നാലാം ദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. സാക്ക് ക്രോളി (0), ബെന്‍ ഡക്കെറ്റ് (25), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ദിവസം ഇംഗ്ലണ്ടിനു ജയിക്കാന്‍ 536 റണ്‍സ് കൂടി ആവശ്യമാണ്.

നേരത്തേ ഒരു വിക്കറ്റിനു 68 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച ഇന്ത്യ ആറു വിക്കറ്റിനു 427 റണ്‍സുമായി രണ്ടാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായ ഗില്‍ ഇത്തവണ സെഞ്ച്വറിയോടെ വീണ്ടും മിന്നിച്ചു.
161 റണ്‍സ് അടിച്ചെടുത്താണ് ഗില്‍ ക്രീസ് വിട്ടത്. 162 ബോളില്‍ 13 ഫോറും എട്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്. രവീന്ദ്ര ജേഡജ (69*), റിഷഭ് പന്ത് (65), കെഎല്‍ രാഹുല്‍ (55) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യക്കു കരുത്തായി. മികച്ച രണ്ടു കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ ഭദ്രമായ നിലയിലെത്തിച്ചത്.
നാലാം വിക്കറ്റില്‍ റിഷഭിനൊപ്പം 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുര്‍ത്താന്‍ ഗില്ലിനായിരുന്നു. റിഷഭ് മടങ്ങിയ ശേഷം ജഡേയെ കൂട്ടുപിടിച്ച് 175 റണ്‍സും ഗില്‍ കൂട്ടിച്ചേര്‍ത്തതോടെ മല്‍സരം ഇംഗ്ലണ്ടില്‍ നിന്നും പൂര്‍ണമായി വഴുതിപ്പോവുകയും ചെയ്തു. ഇതോടെ ഇന്ത്യ 600ന് മുകളില്‍ ലീഡും ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ആധിപത്യം
എഡ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസവും ഇന്ത്യന്‍ ആധിപത്യമാണ് കണ്ടത്. മൂന്നാം ദിനം മാത്രമാണ് ഇംഗ്ലണ്ടിനു അല്‍പ്പമെങ്കിലും മേല്‍ക്കൈ നേടാനായത്. തുടരെ രണ്ടാം ടെസ്റ്റിലും ടോസിനു ശേഷം ഇന്ത്യ ബാറ്റിങിന് അയക്കപ്പെടുകയായികുന്നു. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (269) കിടിലന്‍ ഡബിള്‍ സെഞ്ച്വറിയിലേറി ഇന്ത്യ 587 റണ്‍സെന്ന വലിയ ടോട്ടലും പടുത്തുയര്‍ത്തി.

387 ബോളില്‍ 30 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. അര്‍ഹിച്ച സെഞ്ച്വറികള്‍ നഷ്ടമായെങ്കിലും അതിനു തുല്യമായ ഇന്നിങ്‌സുകളുമായി രവീന്ദ്ര ജഡേജയും (89) യശസ്വി ജയ്‌സ്വാളും (87) ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണുകളായി. 42 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ സംഭാവനയും എടുത്തു പറയേണ്ടതാണ്.
മറുപടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് 407 റണ്‍സെടുത്ത് ആദ്യ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇതില്‍ 300ലധികം റണ്‍സും വെറും രണ്ടു പേരുടെ ബാറ്റില്‍ നിന്നായിരുന്നു. വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് (184*) ഇന്നിങ്‌സ് കളിച്ചപ്പോള്‍ 158 റണ്‍സുമായി ഹാരി ബ്രൂക്കും ബാറ്റിങില്‍ കസറി. മൂന്നാംദിനം രാവിലെ അഞ്ചു വിക്കറ്റിനു 84ലേക്കു ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞിരുന്നു.
എന്നാല്‍ ബ്രൂക്ക്-സ്മിത്ത് ജോടി ആറാം വിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന്റെ മാനംകാക്കുകയായിരുന്നു. ഇതോടെയാണ് ടീം ടോട്ടല്‍ 400 കടന്നത്. ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും ഇന്ത്യയുടെ രണ്ടു ബൗളര്‍മാര്‍ പങ്കിടുകയായിരുന്നു. മുഹമ്മദ് സിറാജ് ആറു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ആകാശ്ദീപ് നാലു വിക്കറ്റുകളും പോക്കറ്റിലാക്കി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.