ധരംശാല: ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ഭാവി ശോഭനമാണെന്നു മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍. ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് താരം അഗ്രസീവ് ഫിഫ്റ്റിയുമായി താരം കസറിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ സര്‍ഫറാസ് 56 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. വെറും 60 ബോളുകളില്‍ നിന്നായിരുന്നു ഇത്. എട്ടു ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
സര്‍ഫറാസിന്റെ ഈ ഇന്നിങ്‌സ് കാണുമ്പോള്‍ തുടക്കം മുതല്‍ വളരെ അഗ്രസീവായാണ് താരം ബാറ്റ് ചെയ്തതെന്നു ആരും സംശയിക്കും. പക്ഷെ ഇതല്ല സത്യം. രണ്ടു വ്യത്യസ്ത ശൈലിയിലാണ് താരം ബാറ്റ് ചെയ്തതെന്നാണ് കൗതുകകരം. ആദ്യത്തെ 30 ബോളില്‍ യഥാര്‍ഥ ടെസ്റ്റ് ശൈലിയിലാണ് സര്‍ഫറാസ് സ്‌കോര്‍ ചെയ്തത്.

പക്ഷെ അടുത്ത 25 ബോളില്‍ ടി20 ശൈലിയില്‍ താരം അതിവേഗം റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 42 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ടു വ്യത്യസ്ത രീതിയില്‍ ബാറ്റ് ചെയ്യാനുള്ള മിടുക്ക് തനിക്കുണ്ടെന്നാണ് സര്‍ഫറാസ് ഈ ഇന്നിങ്‌സിലൂടെ കാണിച്ചുതന്നത്. ആദ്യത്തെ 30 ബോളുകളില്‍ വെറും ഒമ്പതു റണ്‍സ് മാത്രമേ സര്‍ഫറാസ് സ്‌കോര്‍ ചെയ്തിരുന്നുള്ളൂ.
അമിത പ്രതിരോധത്തിലൂന്നി കളിച്ച താരം സിംഗിളെടുക്കാന്‍ പോലും ശരിക്കും പാടുപെട്ടു. ക്രീസിന്റെ മറുഭാഗത്ത് അരങ്ങേറ്റക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 46 ബോളില്‍ 33 റണ്‍സുമായി പോസിറ്റീവ് ബാറ്റിങ് കാഴ്ചവയ്ക്കവെയായിരുന്നു സര്‍ഫറാസ് ഈ രീതിയില്‍ ആരാധകരുടെ ക്ഷമ പരീക്ഷിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 74 ഓവറുകള്‍ കഴിയുമ്പോള്‍ 30 ബോളില്‍ നിന്നും ഒമ്പത് റണ്‍സുമായാണ് സര്‍ഫറാസ് ക്രീസിലുണ്ടായിരുന്നത്. ഒരേയൊരു ഫോര്‍ മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയെറിഞ്ഞ അടുത്ത ഓവറില്‍ സര്‍ഫറാസ് ബാറ്റിങിലെ ഗിയര്‍ മാറ്റുകയായിരുന്നു.
രണ്ടു ബൗണ്ടറികളാണ് ഈ ഓവറില്‍ താരം പായിച്ചത്. ഇതോേടെ സര്‍ഫറാസിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ടി20 ശൈലിയിലാണ് സര്‍ഫറാസ് റണ്‍സ് അടിച്ചെടുത്തത്.
പേസര്‍ മാര്‍ക്ക് വുഡെറിഞ്ഞ തൊട്ടടുത്ത ഓവറിലും സര്‍ഫറാസ് രണ്ടു ബൗണ്ടറികള്‍ താരം കണ്ടെത്തി. 78ാം ഓവറില്‍ വുഡിനെ സര്‍ഫറാസ് വീണ്ടും കടന്നാക്രമിച്ചു. ഓവറിലെ ആദ്യത്തെ ബോളില്‍ ബൗണ്ടറി പായിച്ചാണ് വുഡിനെ അദ്ദേഹം വരവേറ്റത്.

അടുത്തത് 144.8 കിമി വേഗതയുള്ള ബോളായിരുന്നു. സര്‍ഫറാസ് ഇതു ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ഇതോടെ വളരെ പെട്ടെന്നു അദ്ദേഹം 46 ബോളില്‍ നിന്നും 40 റണ്‍സിലേക്കു കുതിച്ചെത്തുകയും ചെയ്തു.
സ്പിന്നര്‍ ഷുഐബ് ബഷീര്‍ എറിഞ്ഞ 81ാം ഓവറില്‍ സര്‍ഫറാസ് ഈ പരമ്പരയിലെ മൂന്നാമത്തെ ഫിഫ്റ്റിയും കണ്ടെത്തി. ഓവറിലെ നാലാമത്തെ ബോളില്‍ ബൗണ്ടറി നേടിയ താരം അവസാനത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറിയോടെ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു. 55 ബോളുകളാണ് ഈ നേട്ടത്തിലെത്താന്‍ സര്‍ഫറാസിനു വേണ്ടിവന്നത്.
പക്ഷെ ഈ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കന്നി സെഞ്ച്വറിയാക്കി മാറ്റിയെടുക്കാന്‍ താരത്തിനായില്ല. ടീ ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ ബോളില്‍ സര്‍ഫറാസ് പുറത്താവുകയായിരുന്നു. ഷുഐബ് ബഷീഫാണ് സര്‍ഫറാസിനെ മടക്കിയത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോൾ സര്‍ഫറാസ് തേര്‍ഡ്മാനിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോള്‍ നേരെ സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ അദ്ദേഹത്തിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.