
മാഞ്ചസ്റ്റര്‍: ടെസ്റ്റില്‍ മാത്രമല്ല വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇനി തന്റെ സമയമാണ് വരാനിരിക്കുന്നതെന്നു തെളിയിച്ച് റിഷഭ് പന്തിന്റെ കിടിലന്‍ ഇന്നിങ്‌സ്. കന്നി സെഞ്ച്വറിയുമായി റിഷഭ് കത്തിക്കയറിയപ്പോള്‍ ഇംഗ്ലണ്ട് ചാരമായി ഫൈനലിനു തുല്യമായ മൂന്നാമങ്കത്തില്‍ അഞ്ചു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കുകയും ചെയ്തു.
260 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ വെറും 42.1 ഓവറില്‍ അഞ്ചു വിക്കറ്റിനു വിജയക്കൊടി പാറിക്കുകയായിരുന്നു. 125 റണ്‍സെടുത്ത റിഷഭ് ഇംഗ്ലണ്ടിന്റെ അന്തകനായി മാറുകയായിരുന്നു 113 ബോൡ 16 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍രപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നാലു വിക്കറ്റോടെ ബൗളിങില്‍ മിന്നിച്ച ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങിലും കസറി. 71 റണ്‍സാണ് അദ്ദേഹം നേടിയത്. 55 ബോളില്‍ 10 ബൗണ്ടറികളോടെയായിരുന്നു ഇത്. നായകന്‍ രോഹിത് ശര്‍മ (17), ശിഖര്‍ ധവാന്‍ (1), വിരാട് കോലി (17), സൂര്യകുമാര്‍ യാദവ് (16) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ തിളങ്ങാനായില്ല. നാലിനു 72ലേക്കു വീണ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് റിഷഭ്- ഹാര്‍ദിക് ജോടിയാണ്. അഞ്ചാം വിക്കറ്റില്‍ 133 റണ്‍സ് അടിച്ചെടുത്തു.ഇതാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്.

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് 4.1 ഓവറുകള്‍ ബാക്കിനില്‍ക്കെ 259 റണ്‍സിനു ഓള്‍ഔട്ടായി. നായകന്റെ ഇന്നിങ്‌സ് കളിച്ച ജോസ് ബട്‌ലറാണ് ആതിഥേയരുടെ ടോപ്‌സ്‌കോററര്‍. അദ്ദേഹം 60 റണ്‍സെടുത്തു. 80 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ജേസണ്‍ റോയ് (40), മോയിന്‍ അലി (34), വാലറ്റത്ത് ക്രെയ്ഗ് ഒവേര്‍ട്ടന്‍ (32) എന്നിവരും ഇംഗ്ലീഷ് നിരയില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. ബെന്‍ സ്‌റ്റോക്‌സ് (27), ലിയാം ലിവിങ്‌സ്റ്റണ്‍ (27), എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായത് ഹാര്‍ദിക്കായിരുന്നു. നാലു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. ഏഴോവറില്‍ മൂന്നു മെയ്ഡനടക്കം 24 റണ്‍സ് വിട്ടുകൊടുത്താണ് ഹാര്‍ദിക് നാലു പേരെ മടക്കിയത്. മൂന്നു വിക്കറ്റുകളെടുത്ത യുസ്വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും മികച്ച പിന്തുണയേകി.

ഇംഗ്ലണിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സിറാജ് എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനു രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ജോണി ബെയര്‍സ്‌റ്റോയും ജോ റൂട്ടും ഡെക്കായി ക്രീസ് വിടുകയായിരുന്നു (2-12). എന്നാല്‍ മൂന്നാം വിക്കറ്റില്‍ റോയ്- സ്‌റ്റോക്‌സ് സഖ്യം 34 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ തിരികെ കൊണ്ടുവന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെ റോയിയെ പുറത്താക്കി ഹാര്‍ദിക് ഇന്ത്യക്കു ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. പിന്നാലെ സ്റ്റോക്‌സിനെയം ഹാര്‍ദിക് വീഴ്ത്തി (4-74). തുടര്‍ന്നായിരുന്നു കളിയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ബട്‌ലര്‍- അലി ജോടി 75 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് ശക്തമായ നിലയിലെത്തി. ടീം സ്‌കോര്‍ 149ല്‍ വച്ച് അലി പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ ബട്‌ലര്‍- ലിവിങ്സ്റ്റണ്‍ ജോടി 49 റണ്‍സുമായി ഇംഗ്ലണ്ടിനെ 198ലെത്തിക്കുകയായിരുന്നു.
രണ്ടാം ഏകദിനത്തിലെ ടീമില്‍ ഒരു മാറ്റത്തോടയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്കു പകരം മുഹമ്മദ് സിറാജ് കളിച്ചു. മറുഭാഗത്തു ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.
ഓവലിലായിരുന്നു ആദ്യ ഏകദിനം. ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. പത്തു വിക്കറ്റിനു ലോക ചാംപ്യന്‍മാരെ രോഹിത്തും സംഘവും വാരിക്കളയുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബൗളിങ് പ്രകടനമായിരുന്നു ഇന്ത്യക്കു ആധികാരിക വിജയം സമ്മാനിച്ചത്. ആറു വിക്കറ്റുകളുമായി അദ്ദേഹം ഇംഗ്ലണ്ടിന്റെ അന്തകനാവുകയായിരുന്നു. 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ ആറു പേരെ മടക്കിയത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്. റണ്‍ചേസില്‍ രോഹിത്തിന്റെ അപരാജിത ഫിഫ്റ്റിയിലേറി ഇന്ത്യ വിജയത്തിലേക്കു കുതിക്കുകയായിരുന്നു.

പക്ഷെ ലോര്‍ഡ്‌സിലെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഗംഭീരമായി തിരിച്ചുവന്നു. 100 റണ്‍സിന്റെ വമ്പന്‍ ജയമയാണ് അവര്‍ നേടിയത്. ബൗളര്‍മാര്‍ തുടരെ രണ്ടാമത്തെ മല്‍സരത്തിലും മിന്നിച്ചെങ്കിലും ബാറ്റിങ് നിര ഫ്‌ളോപ്പായതാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. 247 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ വെറും 146 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായി. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും 30 റണ്‍സ് പോലും തികയ്ക്കാനായില്ല. ആറു വിക്കറ്റുകളെടുത്ത പേസര്‍ റീസ് ടോപ്പ്‌ലേയാണ് ഇന്ത്യയെ തകര്‍ത്തത്. കരിയറിലാദ്യമായിട്ടാണ് താരം ആറു പേരെ പുറത്താക്കിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്ലേ.