ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായ നാലാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ജയം ആര്‍ക്കാവുമെന്നു പ്രവചിക്കുക ഇപ്പോഴും അസാധ്യമാണ്. കാരണം രണ്ടു ടീമിനും വിജയിക്കാനുള്ള അവസരമുണ്ടെന്നതാണ് യഥാര്‍ഥ്യം.
374 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് നാലാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ മൂന്നു വിക്കറ്റിനു 167 റണ്‍സെടുത്തിട്ടുണ്ട്. 37 റണ്‍സോടെ ഹാരി ബ്രൂക്കും 22 റണ്‍സുമായി ജോ റൂട്ടപമാണ് ഇപ്പോള്‍ ക്രീസിലുളളത്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടി ജയിക്കാന്‍ ഇനി 210 റണ്‍സ് കൂടി വേണം. രണ്ടു വവിക്കറ്റുകളാണ് ആദ്യ സെഷനില്‍ ഇന്ത്യക്കു വീഴ്ത്താനായത്.
ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റനെ പലപ്പോഴും റിവ്യു എടുക്കാന്‍ നിര്‍ബന്ധിക്കാറുള്ള രണ്ടു പേരാണ് പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ഇവര്‍ കാരണം പല റിവ്യുകളും ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഓവല്‍ ടെസ്റ്റിലും ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കുഴപ്പത്തിലാക്കിയേനെ. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബുദ്ധിപൂര്‍വ്വമുള്ള തീരുമാനം ടീമിനെ രക്ഷിക്കുകയായിരുന്നു.

കഷ്ടിച്ച് രക്ഷപ്പെട്ടു
ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിലെ 26ാമത്തെ ഓറവറിലായിരുന്നു സംഭവം. രണ്ടു വിക്കറ്റിനു 87 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഈ ഓവറാരംഭിച്ചത്. 13 റണ്‍സോടെ നായകന്‍ ഒല്ലി പോപ്പും മൂന്നു റണ്ണെടുത്ത ജോ റൂട്ടുമായിരുന്നു ക്രീസില്‍. മുഹമ്മദ് സിറാജാണ് 26ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത്. സ്‌ട്രൈക്ക് നേരിട്ടത് റൂട്ടുമായിരുന്നു. ആദ്യത്തെ മൂന്നു ബോളിലും റൂട്ടിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്തത് ഓഫ്സ്റ്റംപ് ലൈനില്‍ ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു.
റൂട്ടിന്റെ ബാറ്റിനെ തൊട്ടുരുമ്മിയാണ് ഈ ബോള്‍ കടന്നു പോയത്. അതു വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടിയതിനു പിന്നാലെ ക്യാച്ചിനായി ഇന്ത്യയുടെ ശക്തമായ അപ്പീല്‍. പക്ഷെ അതു അംപയര്‍ തള്ളി. എന്നാല്‍ എഡ്ജുണ്ടെന്ന ഉറപ്പിലായിരുന്നു സിറാജ്. താന്‍ ശബ്ദം കേട്ടതായും റിവ്യു എടുക്കാമെന്നും അദ്ദേഹം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോടു ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
പക്ഷെ ജുറേലോ, സ്ലിപ്പില്‍ ഗില്ലിനൊപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലോ റിവ്യു എടുക്കാന്‍ വേണ്ടത്ര താല്‍പ്പര്യം കാണിച്ചില്ല. മാത്രമല്ല താനും ശബ്ദമൊന്നും കേട്ടില്ലെന്നു സിറാജിനോടു പറയുകയും ചെയ്തു. ഇതിനിടെ സിറാജിനു പിന്തുപണയുമായി ഫീല്‍ഡറായ രവീന്ദ്ര ജഡേജയും ഓടിയെത്തി. താനും ശബ്ദം കേട്ടതായും റിവ്യു എടുക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം.
പക്ഷെ പൊതുവേ അല്‍പ്പം ആവേശം കൂടുതല്‍ കാണിക്കാറുള്ള ജഡജേയുടെയും സിറാജിന്റെയും അഭിപ്രായം ഗില്‍ തള്ളുകയായിരുന്നു. റിവ്യു വേണ്ടെന്നു വയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ തീരുമാനം തന്നെയായിരുന്നു ശരിയെന്നു പിന്നാലെ വ്യക്തമായി.

റീപ്ലേ കാണിച്ചപ്പോള്‍ ബാറ്റും പാഡും ഗ്ലൗസുമെല്ലാം ബോള്‍ കടന്നു പോകവെ ഒന്നും തന്നെ അള്‍ട്രാ എഡ്ജില്‍ കാണിച്ചില്ല. മാത്രമല്ല റൂട്ടിന്റെ ദേഹത്തും എവിടെയും ബോള്‍ തട്ടിയതുമില്ല. എന്നിട്ടും സിറാജും ജഡേജയും മാത്രം എങ്ങനെ ശബ്ദം കേട്ടുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ജഡ്ഡുവിന്റെയും സിറാജിന്റെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ റിവ്യു വേണ്ടെന്നു തീരുമാനിച്ച ഗില്‍ തന്നെയാണ് കൈയടി അര്‍ഹിക്കുന്നത്. കാരണം ജയം അനിവാര്യമായ ഈ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ വിലപ്പെട്ട മൂന്നു റിവ്യുകള്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്.