രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ പിടിമുറുക്കുകയാണ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 196 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. നിലവില്‍ 322 റണ്‍സിന്റെ ലീഡും ഇന്ത്യക്കുണ്ട്. നാലാം ദിനം ഉച്ചക്ക് മുമ്പ് ലീഡ് 400 കടത്തി ഇംഗ്ലണ്ടിനെ ഇന്ത്യ ബാറ്റിങ്ങിന് ക്ഷണിക്കാനാണ് സാധ്യത. രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തിലേ ഇന്ത്യക്ക് രോഹിത് ശര്‍മയെ (19) നഷ്ടമായിരുന്നു. എന്നാല്‍ ഇന്ത്യക്ക് കരുത്തായത് യശ്വസി ജയ്‌സ്വാളിന്റെ (104) പ്രകടനമാണ്.
133 പന്ത് നേരിട്ട് 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ കസറിയത്. പരിക്കേറ്റ താരം റിട്ടേര്‍ഡ് ഹര്‍ട്ടായാണ് മടങ്ങിയത്. 40ലധികം പന്ത് നേരിട്ട് പതിയെ നിലയുറപ്പിച്ച ശേഷമാണ് താരം കടന്നാക്രമിച്ച് സെഞ്ച്വറി നേടിയത്. ഒട്ടുമിക്ക പ്രമുഖരും ജയ്‌സ്വാളിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. ജയ്‌സ്വാളിനെ സൗരവ് ഗാംഗുലിയുമായാണ് പലരും താരതമ്യം ചെയ്യുന്നത്. എന്നാല്‍ ജയ്‌സ്വാള്‍ ഓര്‍മിപ്പിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണെന്നാണ് രവി ശാസ്ത്രി പറയുന്നത്.
'ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ അവസരത്തിനൊത്ത് ഉയര്‍ന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ബാറ്റുകൊണ്ട് മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും അവന്‍ തിളങ്ങി. രോഹിത്തിന് പാര്‍ട്ട് ടൈം സ്പിന്നറായും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. അവന്റെ പ്രകടനം എന്നെ ഓര്‍മിപ്പിക്കുന്നത് യുവ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. എപ്പോഴും അദ്ദേഹം കളത്തില്‍ തിരക്കിലായിരുന്നു. നിങ്ങള്‍ നിങ്ങളെ വിശ്വസിച്ചാല്‍ ഒരു പ്രതീക്ഷയുണ്ടാവും. അന്നും അസാധ്യമല്ല എന്നതിന്റെ ഉദാഹരണമാണ് അവന്‍' രവി ശാസ്ത്രി പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ യുവതാരമായിരുന്നപ്പോള്‍ എങ്ങനെയായിരുന്നോ ടീമിനായി കഠിനാധ്വാനം ചെയ്തത് അങ്ങനെയാണ് ഇപ്പോള്‍ ജയ്‌സ്വാള്‍ ടീമിനായി ചെയ്യുന്നതെന്നാണ് ശാസ്ത്രി പറയുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജയ്‌സ്വാളിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരെ കടന്നാക്രമിച്ചാണ് ജയ്‌സ്വാള്‍ കളിച്ചത്. ഭയമില്ലാതെ ബാറ്റുചെയ്യാന്‍ ജയ്‌സ്വാളിന് സാധിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ താരം നിരാശപ്പെടുത്തിയാണ് പുറത്തായത്.

ഇതിന് മറുപടി നല്‍കാന്‍ രണ്ടാം ഇന്നിങ്‌സിലൂടെ താരത്തിന് സാധിക്കുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ വേരുറപ്പിക്കാന്‍ ജയ്‌സ്വാളിന് കഴിയുന്നുണ്ട്. വിദേശ മൈതാനത്തെ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടാല്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ജയ്‌സ്വാളിനായേക്കും. ഇന്ത്യ ഏറെ നാളുകളായി മികച്ച ഇടം കൈയന്‍ ഓപ്പണറെ തേടുകയായിരുന്നു. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും പരിഗണിക്കാന്‍ സാധിക്കുന്ന ഓപ്പണറെ ലഭിച്ചിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ ശുബ്മാന്‍ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 65 റണ്‍സോടെ ക്രീസില്‍ തുടരുന്നുണ്ട്. രജത് പാട്ടീധാര്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. നിലവില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ആര്‍ അശ്വിന്റെ അഭാവത്തിലും അവസരത്തിനൊത്തുയര്‍ന്ന ബൗളര്‍മാര്‍ക്കാണ് കൈയടിക്കേണ്ടത്. നാല് വിക്കറ്റുമായി മുന്നില്‍ നിന്ന് നയിച്ച മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ 319 എന്ന സ്‌കോറിലേക്കൊതുക്കിയത്. രണ്ട് വിക്കറ്റിന് 209 എന്ന മികച്ച നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്.
ബെന്‍ ഡക്കറ്റിന്റെ (153) സെഞ്ച്വറി പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സ് നേടിയ ഇന്ത്യക്ക് 126 റണ്‍സിന്റെ ലീഡ് നേടിയെടുക്കാനും സാധിച്ചു. നാലാം ദിനം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതാവും ഇന്ത്യയുടെ പദ്ധതി. സര്‍ഫറാസ് ഖാന്റെ ബാറ്റിങ്ങില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സര്‍ഫറാസിന് സാധിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്‌സിലും ഇത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.