മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ വീറുറ്റ പോരാട്ടത്തിന്റെ പേരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. ഒന്നാംദിനം ബാറ്റിങിനിടെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റിട്ടും അതു വകവയ്ക്കാതെ രണ്ടാംദിനം ക്രീസില്‍ തിരിച്ചെത്തി അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു.
75 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 54 റണ്‍സാണ് റിഷഭ് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 358 റണ്‍സെന്ന മികച്ചൊരു ടോട്ടലിലെത്താന്‍ സഹായിച്ചത്. പരിക്ക് വകവയ്ക്കാതെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെ ഓള്‍ഡ് ട്രോഫോര്‍ഡിലെ കാണികളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുമെല്ലാം ഒരുപോലെ പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പോരാട്ടവീര്യത്തിലൂടെ റിഷഭിനേക്കാള്‍ അദ്ഭുതപ്പെടുത്തിയ മറ്റൊരാളുണ്ട്. അതു ന്യൂസിലാന്‍ഡിന്റെു മുന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്നറാണ്. എന്തിന്റെ പേരിലാണ് അദ്ദേഹം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതെന്നറിയാം.

വാഗ്നറുടെ ഹീറോയിസം
2021ല്‍ ന്യൂസിലാന്‍ഡും പാകിസ്താനും തമ്മില്‍ ബേ ഓവലില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്നറുടെ കട്ട ഹീറോയിസം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ പാക് സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയുടെ ബോള്‍ കാലില്‍ കൊണ്ട് വാഗ്നറുടെ വിരലില്‍ പൊട്ടലേല്‍ക്കുകയായിരുന്നു.
ഇതോടെ ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു തുടര്‍ന്നു ബൗള്‍ ചെയ്യാനോ, ബാറ്റിങിന് ഇറങ്ങാനോ സാധിക്കില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ വാഗ്നര്‍ക്കു ഈ പരിക്കിനു മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലായിരുന്നു. വേദനാസംഹാരിയായി ഇഞ്ചക്ഷന്‍ എടുത്ത ശേഷം അദ്ദേഹം ബൗള്‍ ചെയ്യാനെത്തുകയായിരുന്നു.
കാല്‍ വിരലിനു ഈ തരത്തിലുള്ള ഗുരുതരമായ പരിക്കേറ്റാല്‍ ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പന്തെറിയുകയെന്നത് അസാധ്യം തന്നെയാണ്. കാരണം റണ്ണപ്പില്‍ വേദന രൂക്ഷമാവുകയും അതു പരിക്കിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയും ചെയ്യും. പക്ഷെ അസാധ്യമെന്ന ഒരു വാക്ക് തന്റെ നിഖണ്ഡുവിലില്ലെന്നു വാഗ്നര്‍ അന്നു കാണിച്ചു തന്നു. വേദന സഹിച്ചുകൊണ്ട് 28 ഓവറുകളാണ് അദ്ദേഹം അന്നു ബൗള്‍ ചെയ്തത്. രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
'ഈ ടെസ്റ്റിന്റെ അവസാന ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ തനിക്കു നടക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നാണ് അന്നു വാഗ്നര്‍ വെളിപ്പെടുത്തിയത്. പക്ഷെ എനിക്കു എങ്ങനെയെങ്കിലും ഗ്രൗണ്ടിലെത്തി ടീമിനായി കളിക്കണമെന്ന ആഗ്രഹമാണുണ്ടായിരുന്നത്. ഞാന്‍ നടക്കാന്‍ ശ്രമിച്ചെങ്കിലും വേദന കൂടുതല്‍ രൂക്ഷമായി കൊണ്ടിരുന്നു. ഇതു കുറയ്ക്കുന്നതിനായി 12 ഓളം ഇഞ്ചക്ഷനുകളാണ് എനിക്കു എടുക്കേണ്ടതായി വന്നത്.

വേദന സഹിക്കാനാവാതെ എനിക്കു അലറിക്കരയേണ്ടിയും വന്നിട്ടുണ്ട്. ഇഞ്ചക്ഷന്റെ എഫ്ക്ട് രണ്ടു മണിക്കൂറോളം മാത്രമേയുണ്ടാവൂ. അതിനു ശേഷം വീണ്ടും വേദന രൂക്ഷമാവും. എങ്കിലും ഇതു കടിച്ചുപിടിച്ചാണ് ഞാന്‍ ബൗള്‍ ചെയ്തത്.
ബൗളിങ് മാര്‍ക്കിലേക്കു നടക്കുമ്പോള്‍ ഒരു വിക്കറ്റെങ്കിലും നേടണമെന്നു ഞാന്‍ മനസ്സില്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നുവെന്നുമായിരുന്നു' വാഗ്നര്‍ അന്നു മനസ്സ് തുറന്നത്. ആ ടെസ്റ്റിനു ശേഷം ഒരു മാസത്തിലേറെയാണ് അദ്ദേഹത്തിനു കളിക്കളത്തില്‍ നിന്നും ബ്രേക്കെടുക്കേണ്ടി വന്നത്.
ന്യൂസിലാന്‍ഡിനായി ടെസ്റ്റില്‍ മാത്രമേ വാഗ്നര്‍ കളിച്ചിട്ടുള്ളൂ. 64 മല്‍സരങ്ങളിലായി 122 ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ അദ്ദേഹം 3.13 ഇക്കോണമി റേറ്റില്‍ 260 വിക്കറ്റുകളും വീഴ്ത്തി. അഞ്ചു ഫൈഫറുകളും ഇതിലുള്‍പ്പെടും. വെറും 39 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്തതാണ് വാഗ്നറുടെ കരിയര്‍ ബെസ്റ്റ് പ്രകടനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.