ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായി വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എജ്ബാസ്റ്റണിലെ തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ 336 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. എങ്കിലും ലോര്‍ഡ്‌സില്‍ ഇതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തില്ല.
വിജയിച്ച ടീമില്‍ ചില മാറ്റങ്ങളോടെയാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയെത്തുക. കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത ബുംറയെ ലോര്‍ഡ്‌സില്‍ ഇന്ത്യ തിരികെ വിളിക്കുമെന്നുറപ്പായിട്ടുണ്ട്. കൂടാതെ സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനും പരമ്പരയില്‍ ഇന്ത്യ ആദ്യമായി അവസരം നല്‍കിയേക്കും.

കുല്‍ദീപിനെ കളിപ്പിക്കാന്‍ വരട്ടെ
ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടുകളിലൊന്നായ കുല്‍ദീപ് യാദവിനെ ഒരു കണ്ടീഷനില്‍ മാത്രമേ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കാവൂയെന്നാണ് സൗരവ് ഗാംഗുലിയുടെ ഉപദേശം. എജ്ബാസ്റ്റണിലെ കഴിഞ്ഞ ടെസ്റ്റിലെ പിച്ച് വളരെ ഫ്‌ളാറ്റായിരുന്നെങ്കിലും പുല്ല് നിറഞ്ഞ, ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ഏറെ മുന്‍തൂക്കം നല്‍കുന്ന പിച്ചാണ് ലോര്‍ഡ്‌സില്‍ തയ്യാറാക്കിയിരിക്കുന്നത്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി മാത്രമേ ഈ ടെസ്റ്റിലെ ബൗളിങ് കോമ്പിനേഷന്‍ ഇന്ത്യ തീരുമാനിക്കാവൂയെന്നു ദാദ ആവശ്യപ്പെടുന്നു.
ലോര്‍ഡ്‌സിലെ പ്രതലം ബ്രൗണ്‍ നിറത്തിലുള്ളതാണെങ്കില്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ 100 ശതമാനവും കളിപ്പിക്കണം. പിച്ചിനെ ആശ്രയിച്ചാണ് അദ്ദേഹത്തെ കളിപ്പിക്കണോ, വേണ്ടയോ എന്നതു തീരുമാനിക്കേണ്ടത്. പിച്ചില്‍ നല്ല പച്ചപ്പുണ്ടെങ്കില്‍ നാലു ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യ കളിപ്പിച്ചേ തീരൂ. കുല്‍ദീപ് ടീമിലേക്കു വരികയാണെങ്കില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കു പകരം കളിപ്പിക്കാം.
പേസര്‍മാരെ തുണയ്ക്കുന്ന വളരെ നല്ലൊരു പിച്ചിലാണ് മല്‍സരമെങ്കില്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായിരിക്കും. കാരണം നമ്മുടെ ബാറ്റര്‍മാര്‍ അവിടെ റണ്ണെടുക്കുകയും ബൗളര്‍മാര്‍ക്കു 20 വിക്കറ്റുകളുമെടുക്കാന്‍ സാധിക്കുകയും ചെയ്യും. ഞാന്‍ ഇക്കാര്യം മുമ്പും പറഞ്ഞിട്ടുള്ളതാണ്. പുല്ലും 'ജീവനുമുള്ള' പിച്ചാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ നമുക്കു എതിരാളികളുടെ 20 വിക്കറ്റുകളുമെടുക്കാന്‍ കഴിയുമെന്നും ഗാംഗുലി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും വ്യത്യസ്ത ബൗളിങ് കോമ്പിനേഷനുകളാണ് ഇന്ത്യ പരീക്ഷിച്ചത്. ലീഡ്‌സില്‍ അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ ആദ്യ ടെസ്റ്റില്‍ ജസ്്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുണ്ടായിരുന്നത്. രവീന്ദ്ര ജഡേജ ഏക സ്പിന്നറാവുകയും ചെയ്തു.

എന്നാല്‍ എജ്ബാസ്റ്റണില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങള്‍ വരുത്തി. സിറാജും പ്രസിദ്ധും തുടര്‍ന്നപ്പോള്‍ ബുംറയ്ക്കു വിശ്രമം നല്‍കി പകരം ആകാശ്ദീപിനെ കഴിപ്പിച്ചു. ശര്‍ദ്ദുലിനു പകരം നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലെത്തി. കൂടാതെ സായ് സുദര്‍ശനെ പുറത്തിരുത്തി പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും കളിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ സ്ലോ ബൗളര്‍മാര്‍ക്കു ഇംപാക്ടുണ്ടാക്കാനായിട്ടില്ല. പേസര്‍മാരാണ് കൂടുതല്‍ മികച്ചുനിന്നത്. രണ്ടാം ടെസ്റ്റില്‍ ആകാശ്ദീപ് രണ്ടിന്നിങ്‌സുകളിലായി പത്തു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്.
സിറാജാവട്ടെ ഏഴു വിക്കറ്റുകളും സ്വന്തമാക്കി. ആകെ വീണ 20 വിക്കറ്റുകളില്‍ 18ഉം ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് ലഭിച്ചത്. വെറും രണ്ടെണ്ണെം മാത്രമേ സ്പിന്നര്‍മാര്‍ക്കു നേടാവാനായുള്ളൂ. രണ്ടാമിന്നിങ്‌സില്‍ ജഡേജയും വാഷിങ്ടണും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.