ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ പിടിമുറുക്കുമ്പോള്‍ അതിനു പ്രധാനമായും കടപ്പെട്ടിരിക്കുന്നത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോടാണ്. താരത്തിന്റ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയുടെ ഇന്നിങ്‌സിനു കരുത്തേകിയത്. ബാറ്റിങ് ലൈനപ്പില്‍ മറ്റാരും കാര്യമായ സംഭാവനകള്‍ നല്‍കാതിരുന്നിട്ടും സ്‌കോര്‍ 400നടുത്ത് എത്തിച്ചത് പിന്നില്‍ ജയ്‌സ്വാള്‍ മാത്രമാണ്. 209 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. 290 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 19 ഫോറും ഏഴു സിക്‌സറുകളുമടിച്ചു.
ഈ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാരും ഫിഫ്റ്റി പോലും നേടിയില്ല. ശുഭ്മന്‍ ഗില്‍ 34ഉം അരങ്ങേറ്റക്കാരനായ രജത് പാട്ടിധര്‍ 32ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇന്നിങ്‌സിന്റെ തുടക്കത്തിലുയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് പിന്നീട് മറ്റു ബൗളര്‍മാരെ കൈകാര്യം ചെയ്ത് ജയ്‌സ്വാള്‍ വലിയ ഇന്നിങ്‌സിലേക്കു മുന്നേറിയത്. മോശം ബോളുകളെയൊന്നും താരം വെറുതെവിട്ടതുമില്ല.

ഇന്ത്യയുടെ പല ബാറ്റര്‍മാരും നല്ല തുടക്കം ലഭിച്ച ശേഷം ഇതു വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാതെ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവര്‍ക്കു ചില കാര്യങ്ങള്‍ ജയ്‌സ്വാളില്‍ നിന്നും പഠിച്ചെടുക്കാവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. ശ്രദ്ധയോടൊപ്പം ആക്രമണോത്സുകതയും സമന്വയിപ്പിച്ചതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സെന്നു കാണാം. ടീമിലെ മറ്റു ബാറ്റര്‍മാര്‍ക്കു മാതൃകയാക്കാവുന്ന ആദ്യത്തെ കാര്യമാണിത്.
ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ഏറ്റവുമധികം വെല്ലുവിളിയാവുക പരിചയ സമ്പന്നനായ ആന്‍ഡേഴ്‌സനാവുമെന്നു അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ഈ കാരണത്താല്‍ തന്നെ ധൃതിയൊന്നും കാണിക്കാതെ ശ്രദ്ധയോടെയായിരുന്നു ജയ്‌സ്വാള്‍ അദ്ദേഹത്തെ നേരിട്ടത്.
ആന്‍ഡേഴ്‌സനെതിരേ അതീവ ജാഗ്രത പുലര്‍ത്തിയെങ്കിലും തന്റെ അഗ്രസീവ് ശൈലി താരം വേണ്ടെന്നു വച്ചതുമില്ല. സ്പിന്നര്‍മാരുടെ മോശം ബോളുകളില്‍ ജയ്‌സ്വാള്‍ അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടി. അസാധാരണമായി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല.
സ്വന്തം കഴിവില്‍ പൂര്‍ണമായും വിശ്വസിച്ച ജയ്‌സ്വാള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളി തുടരുകയും ചെയ്തു. പക്ഷെ ടീമിലെ മറ്റു ബാറ്റര്‍മാര്‍ നന്നായി തുടങ്ങിയ ശേഷം കളിയുടെ നിര്‍ണായക ഘട്ടത്തില്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അതുകൊണ്ടു തന്നെ ജയ്‌സ്വാള്‍ ഏതു തരത്തിലാണ് തന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയതെന്നു അവര്‍ക്കു മാതൃകയാക്കാവുന്നതണ്.
ഏതു മോശം ബോളുകളെയും പരമാവധി പ്രയോജനപ്പെടുത്തുകയെന്നതും തന്റെ കഴിവിന് അനുസരിച്ച് കളിക്കുകയെന്നതുമാണ് ജയ്‌സ്വാളില്‍ നിന്നും പഠിക്കാവുന്ന രണ്ടാമത്തെ കാര്യം. ഇംഗ്ലീഷ് സ്പിന്നര്‍മാരെ ഒരിക്കലും ക്രീസില്‍ നിലയുറപ്പിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. തന്റെ ഏരിയയിലാണ് ബോള്‍ വന്നതെന്നു കാണുമ്പോള്‍ ഒരിക്കലും അതിനെ വിട്ടുകളയാതിരിക്കാന്‍ ജയ്‌സ്വാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കിയത് സിക്‌സറും ഫോറുമടിച്ചായിരുന്നു.

പക്ഷെ ഇന്ത്യന്‍ നിരയിലെ മറ്റു ബാറ്റര്‍മാര്‍ ജയ്‌സ്വാളിനെപ്പോലെ ദൃഢനിശ്ചയത്തോടെയല്ല കാണപ്പെട്ടത്. ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎസ് ഭരത് എന്നിവര്‍ പുറത്തായ രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. വളരെ മോശം ഷോട്ടുകള്‍ കളിച്ചാണ് ഇവരെല്ലാം സ്വന്തം വിക്കറ്റ് പാഴാക്കിയത്.
ജയ്‌സ്വാള്‍ തന്റെ പ്രതിരോധത്തില്‍ വിശ്വസിക്കുകയും എല്ലായ്‌പ്പോഴും ബോളിന്റെ ലൈനിനു പിന്നില്‍ വന്നുവെന്നതുമാണ് മറ്റു ബാറ്റര്‍മാര്‍ മാതൃകയാക്കേണ്ട മൂന്നാമത്തെ കാര്യം. വളരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം ബോളിന്റെ ലൈനില്‍ വന്ന് ഷോട്ടുകള്‍ കളിക്കാന്‍ താരം ശ്രമിച്ചിട്ടുള്ളതായി കാണാം. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലുമെല്ലാം ജയ്‌സ്വാള്‍ ഒരുപോലെ മികച്ചു നില്‍ക്കുകയും വിക്കറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകള്‍ കളിക്കുകയും ചെയ്തു.
പക്ഷെ നല്ലൊരു ബോള്‍ വരുമ്പോള്‍ അതിനു അര്‍ഹിച്ച ബഹുമാനം നല്‍കി പ്രതിരോധിക്കാന്‍ ജയ്‌സ്വാള്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തനിക്കു മിസ്സായ ബോളുകളെക്കുറിച്ച് താരം ചിന്തിക്കുകയോ ബോളിനെ ഫോളോ ചെയ്യുകയോ ചെയ്തില്ല. മെറിറ്റിന് അനുസരിച്ചാണ് ജയ്‌സ്വാള്‍ ഓരോ ബോളുകളും കളിച്ചത്. കരിയറിലെ ആറാമത്തെ ടെസ്റ്റ് മാത്രമാണ് താരം കളിച്ചതെന്നു ഇന്നിങ്‌സ് കണ്ടാല്‍ ആര്‍ക്കും തോന്നുകയുമില്ല. സീനിയര്‍ താരങ്ങള്‍ക്കു വലിയൊരു പാഠം തന്നെയാണിത്.