ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ വ്യക്തമായ ലീഡിലേക്കെത്താന്‍ ഇന്ത്യക്കായിരിക്കുകയാണ്. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയുടെ അഭാവമുണ്ടായിരുന്നെങ്കിലും ഇതിനെ മറികടക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്കായി. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തത് കെ എല്‍ രാഹുലാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനം വിട്ടാണ് രാഹുല്‍ നാലാമനായി ഇറങ്ങിയത്.
ഗംഭീര പ്രകടനത്തോടെ ഇന്ത്യയുടെ നട്ടെല്ലായി മാറാന്‍ രാഹുലിന് സാധിച്ചിരിക്കുകയാണ്. 123 പന്തില്‍ 86 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടും. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ഹാര്‍ട്ട്‌ലിയെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ രാഹുല്‍ മടങ്ങുകയായിരുന്നു. ടി20 ടീമിന് പുറത്താണെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായാണ് രാഹുല്‍ കസറുന്നത്.
പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന രാഹുല്‍ മടങ്ങിവരവിന് ശേഷം പ്രകടന നിലവാരം ഉയര്‍ത്തിയിരിക്കുകയാണ്. മടങ്ങിവരവിന് ശേഷം 22 ഇന്നിങ്‌സാണ് രാഹുല്‍ കളിച്ചത്. 64.56 ശരാശരിയില്‍ നേടിയത് 1033 റണ്‍സാണ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രാഹുലിന്റെ ബാറ്റിങ് വേഗത ഉയര്‍ന്നുവെന്നതാണ് എടുത്തു പറയേണ്ടത്. നേരത്തെ അല്‍പ്പം കൂടി പ്രതിരോധിച്ച് കളിക്കുന്ന താരമായിരുന്നു രാഹുല്‍.
എന്നാല്‍ മടങ്ങിവരവിന് ശേഷം അദ്ദേഹത്തിന്റെ ആക്രമണോത്സകത ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റ്‌സ്മാനായി രാഹുല്‍ മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രാഹുല്‍ ഉള്‍പ്പെടാനുള്ള സാധ്യതയും കൂടിയിരിക്കുന്നു. ടോപ് ഓഡര്‍ താരമായിരുന്നു രാഹുല്‍. ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിരുന്ന താരത്തിന് മധ്യനിരയിലേക്ക് മാറേണ്ടി വരികയായിരുന്നു. ഇതോടെ രാഹുലിന്റെ ഉത്തരവാദിത്തവും കൂടി.

ഇപ്പോള്‍ പക്വതയോടെ ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ രാഹുലിന് സാധിക്കുന്നു. മത്സരഫലത്തെ പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് രാഹുലെന്ന് പറയാം. രാഹുലിന് സെഞ്ച്വറി നേടാനാവാതെ പോയതാണ് നിരാശപ്പെടുത്തുന്ന കാര്യം. പുള്‍ ഷോട്ടിന് ശ്രമിച്ച രാഹുലിന്റെ ടൈമിങ് പിഴച്ചപ്പോള്‍ ക്യാച്ചായി മാറുകയായിരുന്നു. പ്രതീക്ഷിച്ച വേഗം പന്തിനില്ലാതെ പോയതാണ് രാഹുലിന് തിരിച്ചടിയായത്. എന്തായാലും സ്ഥിരതകൊണ്ട് ഇന്ത്യയുടെ വിശ്വസ്തനാവാന്‍ രാഹുലിന് സാധിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ വലിയ ലീഡിലേക്കാണ് നീങ്ങുന്നത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 246 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 190 റണ്‍സിന്റെ ലീഡാണ് നേടിയത്. ഇംഗ്ലണ്ടിന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാവില്ല. അതിവേഗത്തില്‍ ആക്രമിച്ച് കളിക്കുമെന്ന് വെല്ലുവിളിച്ചെത്തിയ ഇംഗ്ലണ്ടിനെ ആക്രമണ ബാറ്റിങ് എന്താണെന്ന് ഇന്ത്യ കാട്ടിക്കൊടുത്തു. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്.
ഇന്ത്യയുടെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 74 പന്തില്‍ 80 റണ്‍സാണ് നേടിയത്. 10 ഫോറും 3 സിക്‌സും താരം പറത്തി. എന്നാല്‍ നായകന്‍ രോഹിത് ശര്‍മക്കും (24) ശുബ്മാന്‍ ഗില്ലിനും (23) കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. രണ്ട് പേരും വലിയ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ശ്രേയസ് അയ്യര്‍ക്കും (35) മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനായില്ല. രവീന്ദ്ര ജഡേജയുടെ മധ്യനിരയിലെ ബാറ്റിങ് ഇന്ത്യക്ക് കരുത്തായി.
180 പന്ത് നേരിട്ട് 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സാണ് ജഡേജ നേടിയത്. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ജോ റൂട്ടിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് ജഡേജ പുറത്തായത്. മൂന്നാം ദിനം പിച്ചില്‍ നല്ല ടേണുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ പ്രയാസപ്പെടുമെന്നുറപ്പാണ്.