റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ കൈയടികളും ദ്രുവ് ജുറേലിനാണ്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇന്ത്യയെ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ കരകയറ്റിയിരിക്കുകയാണ് ജുറേല്‍. 23കാരനായ താരം അസാമാന്യ പോരാട്ടവീര്യത്തോടെയാണ് ഇന്ത്യയുടെ ഹീറോയായിരിക്കുന്നത്. 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ ജുറേല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 307 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്.
7 വിക്കറ്റിന് 177 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് കരകയറ്റിയിരിക്കുകയാണ് ജുറേല്‍. 100ന് മുകളില്‍ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചിടത്തുനിന്നാണ് 46 ലീഡാക്കി ജുറേല്‍ കുറച്ചത്. ബാറ്റുചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ ജുറേലിന്റെ പോരാട്ടം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. കളത്തില്‍ അധികം ആവേശമില്ലാതെ തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുകയാണ് ജുറേല്‍. പട്ടാളക്കാരനാക്കാന്‍ ആഗ്രഹിച്ച അച്ഛന്റെ മകനില്‍ നിന്ന് ഇന്ത്യയുടെ ഹീറോയായി മാറാന്‍ ജുറേലിന് സാധിച്ചിരിക്കുകയാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കായി പൊരുതിയ പട്ടാളക്കാരന്റെ മകനാണ് ജുറേല്‍. മകനെ തന്നെപ്പോലെ പട്ടാളക്കാരനാക്കണമെന്നാണ് ജുറേലിന്റെ പിതാവ് ആഗ്രഹിച്ചത്. എന്നാല്‍ ജുറേലിന്റെ ശ്രദ്ധ ക്രിക്കറ്റിലായിരുന്നു. എന്നാല്‍ അച്ഛന്റെ പോരാട്ടവീര്യം തന്റെ രക്തത്തിലുണ്ടെന്ന് കാട്ടുന്ന ചെറുത്തുനില്‍പ്പാണ് റാഞ്ചി ക്രിക്കറ്റില്‍ ജുറേല്‍ കാഴ്ചവെച്ചിരിക്കുന്നത്. ക്രിക്കറ്റ് താരമാകാനുള്ള മകന്റെ ആഗ്രഹത്തിന് വലിയ പിന്തുണ നല്‍കാന്‍ ആഗ്രഹിക്കാത്ത ജുറേലിന്റെ പിതാവ് ഇപ്പോള്‍ തീര്‍ച്ചയായും അഭിമാനിക്കുന്നുണ്ടാവും.
14ാമത്തെ വയസില്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച് വീടുവിട്ട താരമാണ് ജുറേല്‍. ആദ്യം എതിര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ പിതാവായ നേം ചന്ദ് പിന്നീട് മകന്റെ കഴിവിനെ തിരിച്ചറിഞ്ഞു. ക്രിക്കറ്റ് താരമാകാന്‍ നോയ്ഡയിലെ ഫൂല്‍ ചന്ദിന്റെ ക്രിക്കറ്റ് അക്കാദമയിലാണ് ജുറേല്‍ എത്തിപ്പെട്ടത്. സാധാരണ ക്രിക്കറ്റ് അക്കാദമിയിലേക്ക് കുടുംബാംഗങ്ങളോടൊപ്പമാണ് താരങ്ങള്‍ എത്താറുള്ളത്. എന്നാല്‍ ജുറേല്‍ ഒറ്റക്കാണ് അന്ന് അക്കാദമിയിലേക്കെത്തിയത്.

'ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് അവന്‍ സ്വയം പരിചയപ്പെടുത്തി. സാര്‍ എന്റെ പേര് ദ്രുവ് ജുറേല്‍. എന്നെ ദയവായി താങ്കളുടെ അക്കാദമിയില്‍ പരിശീലിപ്പിക്കൂ എന്നാണ് അവന്‍ ആവശ്യപ്പെട്ടത്. അവനോടൊപ്പം കുടുംബാംഗങ്ങള്‍ ആരുമുണ്ടായില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ കരുതിയത് നോയിഡയിലെ ഗ്രാമ പ്രദേശത്തുള്ളവനാണ് ജുറേലെന്നാണ്. എന്നാല്‍ അവനൊരു പട്ടാളക്കാരന്റെ മകനായിരുന്നു. അദ്ദേഹം കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാവാണ്.
സാര്‍ ഞാന്‍ ആഗ്രയില്‍ നിന്നാണ് വരുന്നത്. എന്റെ സുഹൃത്ത് ഇവിടെ താമസം ഒരുക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അവന്‍ ഫോണെടുക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. എന്തുകൊണ്ടാണ് അവന്‍ വീട് വിട്ട് വന്നതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അവന്റെ പിതാവിന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ ചോദിച്ചു. അദ്ദേഹത്തെ ഫോണ്‍ വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞത്. ജുറേലിന്റെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ കാരണമാണ് കുടുംബം അവനോടൊപ്പം വരാത്തതെന്ന് അറിയിച്ചു.
ഞാന്‍ അവരോട് ഭയക്കേണ്ടന്നും മകന്‍ എന്നോടൊപ്പം ഉണ്ടെന്നും അറിയിച്ചു. 13ാം വയസില്‍ ക്രിക്കറ്റ് താരമാവാന്‍ ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് അവന്‍ ഒറ്റക്ക് വന്നതുകണ്ടപ്പോള്‍ത്തന്നെ അവന്‍ സവിശേഷതയുള്ളവനാണെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു' ഫൂല്‍ ചന്ദ് പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് ജുറേല്‍ ഏറ്റുവാങ്ങിയത് പരിശീലകനെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സന്തോഷം പറയാവുന്നതിലും അപ്പുറമാണെന്നാണ് ഫൂല്‍ ചന്ദ് പറഞ്ഞത്.
'ഒരു പരിശീലകനെന്ന നിലയില്‍ എനിക്ക് ഇതിലും വലിയ സന്തോഷം തോന്നാനില്ല. എന്റെ ശിഷ്യന്മാരില്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്ന ആദ്യത്തെ താരം ജുറേലാണ്. ശിവം മാവിയും എന്റെ ശിഷ്യനാണ്. എന്റെ അക്കാദമിയില്‍ കഴിവിനാണ് പ്രാധാന്യം നല്‍കുന്നത്. മന്ത്രിയുടെ മകനായാലും സാധാരണക്കാരനായാലും പ്രതിഭയാണ് ഞാന്‍ നോക്കാറുള്ളത്. ചെറുപ്പം മുതല്‍ ഫിനിഷര്‍ റോളില്‍ കളിക്കാനാണ് അവന്‍ ആഗ്രഹിക്കുന്നത്. ഈ റോളില്‍ അവന് ശോഭിക്കാനും സാധിക്കുന്നുണ്ട്' ഫൂല്‍ ചന്ദ് കൂട്ടിച്ചേര്‍ത്തു.