
ലണ്ടന്‍: നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. തീപാറുമെന്നു പ്രവചിക്കപ്പെട്ടിരുന്ന മല്‍സരം വെറും നനഞ്ഞ പടക്കമായി മാറിയപ്പോള്‍ ഇന്ത്യ 'പാട്ടുപാടി' ആദ്യ ഏകദിനം ജയിച്ചുകയറുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ വിജയമുറപ്പായിരുന്നു. വിക്കറ്റ് മാര്‍ജില്‍ മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. ഒരു വിക്കറ്റ് പോലും പോവാതെ പ്ത്തു വിക്കറ്റിനു ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളിഞ്ഞു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം വ്യാഴാഴ്ച നടക്കും.
ഇതു ടി20 മാച്ചോണെയെന്നു പോലും സംശയിപ്പിക്കുന്ന തരത്തില്‍ വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇംഗ്ലണ്ട് ഇന്ത്യക്കു മുന്നില്‍ വച്ചത്. തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി ഇംഗ്ലീഷ് ബൗളര്‍മാരെ കശാപ്പ് ചെയ്തു. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍സ് കുറിക്കുകയും ചെയ്തു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു. 58 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ധവാന്‍ 54 ബോളില്‍ നാലു ബൗണ്ടറികളുമടിച്ചു.
നേരത്തേ ഇന്ത്യന്‍ പേസാക്രമണത്തില്‍ ഇംഗ്ലണ്ട് കടപുഴകുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ടിനു ഇന്ത്യയുടെ പേസ് ബൗളിങിനു മുന്നില്‍ മറുപടിയില്ലായിരുന്നു. ചീട്ടുകൊട്ടാരം കണക്കെ അവര്‍ കൂപ്പുകുത്തി. 25.5 ഓവറില്‍ വെറും 110 റണ്‍സിനു ഇംഗ്ലണ്ട് കൂടാരം കയറി. നായകന്‍ ജോസ് ബട്‌ലര്‍ (30), ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സെ (15), മോയിന്‍ അലി (14) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ദയനീയമാവുമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടയാണ് ഈ കളിയിലേത്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബൗളിങായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാത്തിയത്. ആറു വിക്കറ്റുകളാണ് കളിയില്‍ അദ്ദേഹം പിഴുതത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

32 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് ബട്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ഇംഗ്ലീഷ് നിരയില്‍ ടോപ്പ് ഫോറിലെ മൂന്നു പേരും ഡെക്കായി ക്രീസ് വിട്ടു. ജേസണ്‍ റോയ് (0), ജോണി ബെയര്‍സ്‌റ്റോ (7), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ് (0), ലിയാം ലിവിങ്‌സ്റ്റണ്‍ (0), ക്രെയ്ഗ് ഒവേര്‍ട്ടന്‍ (8), റീസ് ടോപ്പ്‌ലേ (6*) എന്നിങ്ങനെയാണ് ഇംഗ്ലീഷ് താരങ്ങളുടെ സ്‌കോറുകള്‍.
കടലാസില്‍ കരുത്തരായ ഇംഗ്ലണ്ടുമായുള്ള പോരാട്ടം തീപാറുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാരുടെ അഴിഞ്ഞാട്ടം തന്നെയാണ് ഓവലില്‍ കണ്ടത്. നല്ല പേസും ബൗണ്‍സും ലഭിച്ച പിച്ചില്‍ ബുംറയും ഷമിയും ഇംഗ്ലീഷ് ബാറ്റര്‍മാരെ അനങ്ങാന്‍ പോലും കഴിയാത്ത വിധം വരിഞ്ഞുകെട്ടി. രണ്ടാമത്തെ ഓവറില്‍ തന്നെ റോയ്, റൂട്ട് എന്നിവരെ പുറത്താക്കി ബുംറ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമേല്‍ച്ചിരുന്നു. മൂന്നു വിക്കറ്റിനു ഏഴിലേക്കു വീണ ഇംഗ്ലണ്ടിനു പിന്നെയൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. എട്ടോവര്‍ ആവുമ്പോഴേക്കും ഇംഗ്ലണ്ട് അഞ്ചിന് 26ലേക്കു തകര്‍ന്നു.
ആറാം വിക്കറ്റില്‍ ബട്‌ലര്‍- അലി സഖ്യം 27 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും ഈ പ്രതീക്ഷ പ്രസിദ്ധ് തകര്‍ത്തു. അലിയെ പ്രസിദ്ധ് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ഏക താരമായ ബട്‌ലര്‍ തൊട്ടടുത്ത ഓവറില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ അവസാനത്തെ പ്രതീക്ഷയും അവസാനിച്ചു ഷമിക്കെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ബൗണ്ടറി ലൈനിന് അരികെ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു.
ടോസിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിക്കപ്പെട്ടതു പോലെ പരിക്കുകാരണം മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കോലി ഈ മല്‍സരത്തില്‍ കളിച്ച്ില്ല. പകരം ശ്രേയസ് അയ്യരാണ് പ്ലെയിങ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടുമായുള്ള മൂന്നാം ടി20ക്കിടെ അദ്ദേഹത്തിന്റെ നാഭിപ്രദേശത്തു പരിക്കേറ്റിരുന്നു. ഈ കാരണത്താലാണ് കോലിക്കു വിശ്രമം നല്‍കിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്‌ലേ.