ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. രണ്ടു ദിവസം ഇനിയും ബാക്കിനില്‍ക്കെ ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓവല്‍ ഗ്രൗണ്ടിലെ ചരിത്രവും കണക്കുകളും ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുമ്പോള്‍ എല്ലാം പ്രവചനങ്ങളും തെറ്റിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം.
374 റണ്‍സെന്ന ദുഷ്‌കരമായ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ശുഭ്മന്‍ ഗില്ലും സംഘവും നല്‍കിയത്. ഒരു വിക്കറ്റിനു 50 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം കളി അവസാനിപ്പിച്ച ഇംഗ്ലണ്ടിനു എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇനി വേണ്ടത് 324 റണ്‍സാണ്. പരിക്കു കാരണം പേസര്‍ ക്രിസ് വോക്‌സ് ബാറ്റിങിനു ഇറങ്ങില്ലെന്നതിനാലാണ് ഇംഗ്ലണ്ടിനു ഒരാളുടെ കുറവ് സംഭവിച്ചത്.
കഴിഞ്ഞ 100 വര്‍ഷത്തെ ചരിത്രമെടുത്താല്‍ 250ന് മുകളില്‍ റണ്‍സ് (253) ഈ ഗ്രൗണ്ടില്‍ ചേസ് ചെയ്യപ്പെട്ടിട്ടുള്ളത് ഒരിക്കല്‍ മാത്രമാണ്. അതുകൊണ്ടു തന്നെ വലിയ വിജയപ്രതീക്ഷയിലാവും നാലാംദിനം ഇന്ത്യ ബാറ്റിങിനായി ഇറങ്ങുക. ഈ മല്‍സരത്തില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ചറിയാം.

ഇംഗ്ലണ്ടിനു അനുകൂല ഘടങ്ങള്‍
ചരിത്രം തങ്ങള്‍ക്കെതിരാണെങ്കിലും മൂന്നു ഘടകങ്ങളില്‍ ഇംഗ്ലണ്ടിനു അനുകൂലമായിട്ടുണ്ടെന്നു കാണാം. ഇതില്‍ ആദ്യത്തേത് എത്ര വലിയ ടോട്ടലും ചേസ് ചെയ്യാനുള്ള അവരുടെ മിടുക്ക് തന്നെയാണ്. അഗ്രസീവായ ബാസ്‌ബോള്‍ ശൈലിയിലേക്കു മാറിയ ശേഷം ഒരു സ്‌കോറും തങ്ങള്‍ക്കു അസാധ്യമല്ലെന്നു ഇംഗ്ലണ്ട് തെളിയിച്ചുകഴിഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ 371 റണ്‍സ് അവര്‍ ഒരു ദിവസം കൊണ്ടു ചേസ് ചെയ്തു ജയിച്ചിരുന്നു. 2022ല്‍ എജ്ബാസ്റ്റണില്‍ 378 റണ്‍സും അവര്‍ ഇന്ത്യക്കെതിരേ വിജയകരമായി ചേസ് ചെയ്്തിട്ടുണ്ട്. ഇവയെല്ലാം ഇത്തവണ ഓവലില്‍ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസമുയര്‍ത്തും.
ഇംഗ്ലണ്ടിനു അനുകൂലമാവുന്ന രണ്ടാമത്തെ ഘടക്കം ബാറ്റിങ് ലൈനപ്പാണ്. സാക്ക് ക്രോളിയെ നഷ്ടമായെങ്കിലും അപകടകാരിയായ ഇടംകൈയന്‍ ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് ഇപ്പോഴും ക്രീസിലുണ്ട്.
ഇനി ക്യാപ്റ്റന്‍ ഒലി പോപ്പ്, ഇതിഹാസ താരം ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതല്‍, ജാമി സ്മിത്തുള്‍പ്പെടെുള്ളവര്‍ ഇറങ്ങാനുമുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ബാറ്റിങ് ശൈലി ഏറെ തിളങ്ങാറുമുണ്ടെന്നു കണക്കുകള്‍ പറയുന്നു.
പിച്ചിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ നല്‍കുന്ന മൂന്നാമത്തെ ഘടകം. ഹെവി റോളര്‍ ഉപയോഗിച്ചതു കാരണം മൂന്നാംദിനം മുതല്‍ പിച്ചില്‍ മാറ്റം വരികയും ബാറ്റിങ് കൂടുതല്‍ എളുപ്പമാവുകയും ചെയ്തിട്ടുണ്ട്. ഇതു ഇംഗ്ലീഷ് താരങ്ങളുടെ പ്രതീക്ഷകളും വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നതെന്ത്?
ചില ഘകങ്ങള്‍ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നതാണ്. ഇതില്‍ ആദ്യത്തേത് ഓവല്‍ ഗ്രൗണ്ടിലെ ചരിത്രം തന്നെയാണ്. 263ന് മുകളില്‍ ടോട്ടല്‍ ഇവിടെ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തു ജയിച്ചിട്ടില്ല. മാത്രമല്ല 200ന് സ്‌കോര്‍ വെറും ആറു തവണ മാത്രമേ ഇവിടെ പിന്തുടര്‍ന്നു ജയിക്കുകയും ചെയ്തിട്ടുള്ളൂ.
പിച്ചിന്റെ സ്വഭാവത്തിലെ അപ്രവചനീയതയാണ് രണ്ടാമത്തെ ഘടകം. ഓവല്‍ പിച്ചില്‍ നിന്നും അപ്രതീക്ഷിത ബൗണ്‍സും മൂവ്‌മെന്റുമെല്ലാം ബൗളര്‍മാര്‍ക്കു ലഭിക്കുന്നുണ്ട്. ഇതു മുതലാക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കു സാധിച്ചാല്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ സാധിക്കും.
ബൗളിങ് കരുത്താണ് ഇന്ത്യയുടെ മറ്റൊരു പ്ലസ് പോയിന്റ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയല്ലെങ്കിലും ഈ കുറവ് നികത്താന്‍ മുഹമ്മദ് സിറാജിനു കഴിയും. ബുംറയില്ലാത്തപ്പോഴെല്ലാം വളരെ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരാണ്.
പ്രവചനം ഇങ്ങനെ
വിവിധ ഘടങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഓവല്‍ ടെസ്റ്റിലെ വിജയികളെക്കുറിച്ച് എഐ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യ ജയിക്കാനോ, മല്‍സരം സമനിലയാവാനോയാണ് കൂടുതല്‍ സാധ്യതയെന്നാണ് എഐയുടെ പ്രവചനം. ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിക്കാനുള്ള സാധ്യക 30-40 ശതമാനം മാത്രവുമാണ്.