ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേക്കു ഇംഗ്ലണ്ട് ടീം ശക്തമായ തിരിച്ചുവരവ് നടത്തവെ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ചില ക്യാപ്റ്റന്‍സി നീക്കങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങളുയരുന്നു. കുറേക്കൂടി മികച്ച തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു സാധിച്ചേനെ. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ വരുത്തിയ പിഴവുകള്‍ ഇംഗ്ലണ്ടിനെ സഹായിച്ചതായി കാണാം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ 471 റണ്‍സാണ് നേടാനായത്. മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിനു 209 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 262 റണ്‍സ് കൂടി മതി. മികച്ച ഒന്നോ, രണ്ടോ മികച്ച കൂട്ടുകെട്ടുകളുണ്ടായാല്‍ ഇംഗ്ലണ്ടിനു ഇതു മറികടക്കാനും സാധിക്കും.

ഗില്ലിന്റെ മണ്ടത്തരമെന്ത്?
ഇംഗ്ലണ്ടിനെതിരേ രണ്ടാം ദിനത്തില്‍ തന്റെ ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനായില്ല. അഞ്ചു പേരെയാണ് ബൗളിങില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരില്‍ വിക്കറ്റുകള്‍ ലഭിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു മാത്രം. കഴിഞ്ഞ ദിവസം വീണ മൂന്നു വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് കുറിക്കപ്പെട്ടത്.
കൂട്ടുകെട്ടുകള്‍ തകര്‍ക്കാന്‍ മിടുക്കനായ മീഡിയം പേസറും ഓള്‍റൗണ്ടറുമായ ശര്‍ദ്ദുല്‍ ടാക്കൂറിനെ ബൗളിങില്‍ കൊണ്ടുവരാന്‍ ഒരുപാട് വൈകിപ്പിച്ചുവെന്നതാണ് ഗില്‍ വരുത്തിയ ഏറ്റവും വലിയ അബദ്ധം. ബുംറ 13 ഓവറുകളും മുഹമ്മദ് സിറാജ് 14ഉം പ്രസിദ്ധ് കൃഷ്ണ 10ഉം രവീന്ദ്ര ജഡേജ ഒമ്പതും ഓവറുകള്‍ ബൗള്‍ ചെയ്തപ്പോള്‍ ശര്‍ദ്ദുല്‍ പന്തെറിഞ്ഞത് വെറും മൂന്നോവറുകളാണ്.
ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞതിനു പിന്നാലെ മഴ പെയ്യുകയും കളി അല്‍പ്പസമയം തടസ്സപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ പിച്ചിലെ ഈര്‍പ്പവും കാലാവസ്ഥയുമെലല്ലാം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
ബുംറ ഇതു നന്നായി മുതലെടുത്തപ്പോള്‍ സിറാജിനും പ്രസിദ്ധും തീര്‍ത്തും നിരാശപ്പെടുത്തി. യാതൊരു ഇംപാക്ടും ഇവര്‍ക്കു സൃഷ്ടിക്കാനായില്ല. ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ സാക്ക് ക്രോളിയെ ബുംറ മടക്കിയപ്പോള്‍ ഇന്ത്യ പിടിമുറുക്കുമെന്നാണ് പ്രതീക്ഷിച്ചത്.
പക്ഷെ സെഞ്ച്വറി കൂട്ടുകെട്ടുമായി ബെന്‍ ഡക്കെറ്റ്- ഒല്ലി പോപ്പ് ജോടി ഇംഗ്ലണ്ടിനെ കളിയിലേക്കു ശക്തമായി തിരികെ കൊണ്ടുവന്നു. 122 റണ്‍സാണ് വളരെ അഗ്രസീവായി ഈ സഖ്യം അതിവേഗം അടിച്ചെടുത്തത്. ബുംറയെക്കൂടാതെ സിറാജ്, പ്രസിദ്ധ് എന്നിവരെയാണ് ന്യൂബോളില്‍ ഗില്‍ പ്രധാനമായും പരീക്ഷിച്ചത്. എട്ടാം ഓവറില്‍ സിറാജിനെ പിന്‍വലിച്ച് പ്രസിദ്ധിനെ അദ്ദേഹം കൊണ്ടു വന്നെങ്കിലും ഇംഗ്ലണ്ട് അനായാസം റണ്‍സ് നേടിക്കൊണ്ടിരുന്നു.

ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും ശേഷിയുള്ള ബൗളറാണ് ശര്‍ദ്ദുല്‍. പക്ഷെ ഗില്‍ അദ്ദേഹത്തെ പൂര്‍ണമായി അവഗണിച്ചു. ഇംഗ്ലീഷ് ജോടികള്‍ കരുത്താര്‍ജിക്കവെ ഒരോവര്‍ പോലും ശര്‍ദ്ദുലിനു നല്‍കാന്‍ ഗില്‍ തയ്യാറായില്ല. നേരത്തേ ഇംഗ്ലണ്ടില്‍ ടെസ്റ്റുകള്‍ കളിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തെ ബൗളിങില്‍ സഹായിക്കുമായിരുന്നു.
അവസാനത്തെ സെഷനില്‍ 40ാം ഓവറിലാണ് ശര്‍ദ്ദുലിനെ അദ്ദേഹം ബൗള്‍ ചെയ്യാന്‍ വിളിച്ചത്. അപ്പോഴേക്കും പിച്ചില്‍ നിന്നുള്ള ആനുകൂല്യം ഫാസ്റ്റ് ബൗളര്‍മാര്‍ക്കു നഷ്ടമായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 150 കടക്കുകയും ചെയ്തിരുന്നു. ശര്‍ദ്ദുലിനെ കുറേക്കൂടി നേരത്തേ പരീക്ഷിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ട് തകര്‍ക്കാനും കളിയിലേക്കു തിരികെ വരാനും ഇന്ത്യക്കു സാധിക്കുമായിരുന്നു.