ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 231 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. രോഹിത് ശര്‍മയും (39) യശ്വസി ജയ്‌സ്വാളും (15) ചേര്‍ന്ന് 42 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് കണ്ടത് ഇന്ത്യ സ്വപ്‌നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ്. ചെറിയ ഇടവേളകളില്‍ ഇന്ത്യക്ക് തുടരെ വിക്കറ്റ് വീണു.
ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ പിഴച്ചത് എവിടെയാണ്?. ടീമിന്റെ തകര്‍ച്ചക്ക് കാരണം രാഹുല്‍ ദ്രാവിഡിന്റെ മണ്ടന്‍ പദ്ധതിയാണെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ ആക്രമണോത്സകതയോടെയാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിരോധ ക്രിക്കറ്റ് കളിക്കാനാണ് ശ്രമിച്ചത്. ടീമിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് തന്നെ പറയാം. യശ്വസി ജയ്‌സ്വാളടക്കം പ്രതിരോധത്തിലേക്കൊതുങ്ങി.
ആക്രമണോത്സകതയോടെ കളിക്കാന്‍ കഴിവുള്ള താരങ്ങളടക്കം അമിത പ്രതിരോധം കാട്ടിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ 74 പന്തില്‍ 80 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 35 പന്തില്‍ 15 റണ്‍സാണ് ജയ്‌സ്വാളിന് നേടാനായത്. താരത്തിന്റെ പുറത്താകല്‍ അനാവശ്യ പ്രതിരോധത്തിന് ശ്രമിച്ചാണ്. ക്രീസില്‍ നിന്ന് കയറി കളിച്ച ശേഷം ടോം ഹാര്‍ട്ട്‌ലിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചാണ് അപ് ഫീല്‍ഡര്‍ക്ക് ജയ്‌സ്വാള്‍ ക്യാച്ച് നല്‍കിയത്.
പിന്നാലെയെത്തിയ ശുബ്മാന്‍ ഗില്ലും ഇതേ മണ്ടത്തരം കാട്ടി. ഷോട്ട് കളിക്കാവുന്ന പന്തില്‍ അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്നാണ് ഗില്‍ ഡെക്കിന് പുറത്തായത്. മോശം ഫോമിലുള്ള താരത്തിന്റെ ഫുട് വര്‍ക്കിലേയും സാങ്കേതികതയിലേയും പിഴവും വിക്കറ്റിന് കാരണമായി. പ്രതിരോധത്തിലൂന്നാതെ ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് ഗില്‍. അതുകൊണ്ടുതന്നെ പ്രതിരോധിച്ച് കളിച്ചതാണ് വിക്കറ്റ് നഷ്ടമാക്കിയത്.

കെ എല്‍ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ ആക്രമണോത്സകത കാട്ടിയിരുന്നു. മോശം പന്തുകളെ ആക്രമിച്ച രാഹുല്‍ 8 ഫോറും 2 സിക്‌സുമടക്കം നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പ്രതിരോധത്തിലേക്കൊതുങ്ങി. ഒരു വശത്ത് വിക്കറ്റ് വീണതാണ് രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ടൈമിങ് പിഴച്ചപ്പോള്‍ രാഹുല്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ശ്രേയസ് അയ്യരും തന്റെ സ്വാഭാവിക ശൈലിയിലല്ല കളിച്ചത്. അമിത പ്രതിരോധത്തിലേക്ക് ഗിയര്‍ മാറ്റിയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് പറയാം.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടി. എന്നിട്ടും രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനായി പ്രയാസപ്പെടുന്നുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ രണ്ടാം ഇന്നിങ്‌സിലെ പ്രകടനവും നിരാശയുണ്ടാക്കുന്നു. ഒലി പോപ്പിനെ 196 നേടാന്‍ അനുവദിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മോശം ഫീല്‍ഡിങ്ങും ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. രണ്ടാം ഇന്നിങ്‌സില്‍ ലഭിച്ച ക്യാച്ച് അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്കായില്ല.
ഒലി പോപ്പിനെ സെഞ്ച്വറിക്കും മുമ്പെ അക്ഷര്‍ പട്ടേല്‍ കൈവിട്ട് കളഞ്ഞിരുന്നു. ഈ ക്യാച്ച് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. 184ല്‍ നില്‍ക്കവെ പോപ്പിനെ കെ എല്‍ രാഹുലും കൈവിട്ടിരുന്നു. ഇന്ത്യയുടെ മോശം ഫീല്‍ഡിങ് കൈയിലിരുന്ന കളി നഷ്ടപ്പെടുത്താന്‍ കാരണമായെന്ന് പറയാം. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയില്ലെങ്കില്‍ റണ്‍ചേസ് ദുരന്തമാകുമെന്നതിന്റെ തെളിവാണ് ഈ പ്രകടനമെന്ന് പറയാം.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ എല്ലാ ദൗര്‍ബല്യവും തുറന്ന് കാട്ടുന്ന പ്രകടനമാണ് ഹൈദരാബാദിലേത്. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമെല്ലാം ടീമില്‍ നിന്ന് പുറത്തായതോടെ അനുഭവസമ്പന്നരായ താരങ്ങളുടെ അഭാവം ഇന്ത്യക്കുണ്ട്. ഇത് സമ്മര്‍ദ്ദം നിറഞ്ഞ റണ്‍ചേസില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വസ്തുത.