ഓവല്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ പക്കല്‍ നിന്നും വഴുതിപ്പോവുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായി ഇറങ്ങിയ ഇന്ത്യ ഇപ്പോള്‍ ശരിക്കും ബാക്ക്ഫൂട്ടിലാണ്. വലിയൊരു ലീഡ് വഴങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ശുഭ്മന്‍ ഗില്ലും സംഘവും.
ഒന്നാമിന്നിങ്‌സില്‍ 300ന് മുകളിലെങ്കിലും സ്‌കോര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്ത്യ വെറും 224 റണ്‍സിനു കൂടാരം കയറി. ആറിനു 204 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു വെറും 20 റണ്‍സിനിടെയാണ് ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായത്. യഥാര്‍ഥത്തില്‍ ഇത്രയും വലിയൊരു ബാറ്റിങ് തകര്‍ച്ച ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ നേരിടാന്‍ കാരണമെന്താണ്? ആരാണ് ടീമിന്റെ ശരിക്കുള്ള വില്ലന്‍? ഇതേക്കുറിച്ചു നോക്കാം.

വലിയ തകര്‍ച്ച
ഓവല്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 141 റണ്‍സിനിടെ ഇന്ത്യന്‍ ടീം കളഞ്ഞു കുളിച്ചത് എട്ടു വിക്കറ്റുകളാണ്. ആദ്യ ദിനം രണ്ടാം സെഷനില്‍ രണ്ടു വിക്കറ്റിനു 83 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യന്‍ ടീം. അവിടെ നിന്നാണ് വലിയ കൂട്ടത്തകര്‍ച്ച നേരിട്ട ശുഭ്മന്‍ ഗില്ലും സംഘവും രണ്ടാംദിനം രാവിലെ തന്നെ 224 റണ്‍സിനു ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയത്.
ആദ്യദിനം പല തവണ മഴയെ തുടര്‍ന്ന് പിച്ചിലുണ്ടായ ഈര്‍പ്പവും മോഘാവൃതമായ അന്തരീക്ഷവും ബോളിന്റെ അപ്രതീക്ഷിത ബൗണ്‍സുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു ബാറ്റിങ് ദുഷ്‌കരമാക്കിയിരുന്നുവെന്നതു ശരി തന്നെ. പക്ഷെ ചില കളിക്കാര്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതും ഇന്ത്യന്‍ ബാറ്റിങ് തകര്‍ച്ചയ്ക്കു വഴിയൊരുക്കി.
കളിയില്‍ ഇന്ത്യയുടെ പ്രധാന വില്ലന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. കാരണം അദ്ദേഹം വരുത്തിയ വലിയൊരു പിഴവാണ് കളി മാറ്റി മറിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ കളിച്ചത് ഗില്ലായിരുന്നു. അതുകൊണ്ടു തന്നെ നിലവിലെ ഫോം മുതലെടുത്ത് വലിയൊരു ഇന്നിങ്‌സ് കളിക്കാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. പക്ഷെ സ്‌കൂള്‍ ക്രിക്കറ്റില്‍ പോലും കാണാത്ത തരത്തിലുള്ള അബദ്ധമാണ് ഗില്‍ കാണിച്ചത്.
ആദ്യദിനം 28ാം ഓവറിലായിരുന്നു കളിയുടെ ഗതിക്കു വിപരീതമായി ഗില്‍ തന്റെ വിലപ്പെട്ട വിക്കറ്റ് ഇംഗ്ലീഷ് ടീമിനു ദാനം ചെയ്തത്. മൂന്നാം വിക്കറ്റില്‍ സായ് സുദര്‍ശനനൊപ്പം 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഈ ജോടി വലിയൊരു സ്‌കോറിലേക്കു ടീമിനെ നയിക്കവെയാണ് ഗില്ലിന്റെ പുറത്താവല്‍. ഇതില്‍ അദ്ദേഹത്തിനു സ്വയം പഴിക്കാന്‍ മാത്രമേ വഴിയുള്ളൂ.
35 ബോളില്‍ നാലു ഫോറടക്കം 21 റണ്ണെടുത്തു നില്‍ക്കെ ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. ബൗളാറായ ഗസ് അറ്റ്കിന്‍സണിന് നേരെ ഷോട്ട് കളിച്ച ശേഷം മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം സിംഗിളിനു തുനിയുകയായിരുന്നു. പക്ഷെ ഫോളോത്രൂക്കിടെ അറ്റ്കിന്‍സണ്‍ ബോളിനടുത്തേക്കു കുതിച്ചതോടെ ഗില്‍ തിരിഞ്ഞോടാന്‍ ശ്രമിച്ചു. പക്ഷെ അറ്റ്കിന്‍സണിന്റെ ത്രോ കൃത്യമായി സ്റ്റംപുകളില്‍ പതിച്ചതോടെ അദ്ദേഹം തലതാഴ്ത്തി ക്രീസ് വിട്ടു.

ഗില്‍ കാണിച്ച ഈയൊരു പിഴവാണ് ഇന്ത്യന്‍ ടീമിനെ ഇത്തരമൊരു ബാറ്റിങ് ദുരന്തത്തിലേക്കു നയിച്ചത്. അദ്ദേഹം ഉത്തരവാദിത്വത്തോടെ ബാറ്റ് വീശി വലിയൊരു ഇന്നിങ്‌സ് കളിച്ചിരുന്നെങ്കില്‍ മികച്ച ടോട്ടല്‍ ഉറപ്പായും ഇന്ത്യക്കു ലഭിച്ചേനെ.
ഗില്‍ മടങ്ങിയതോടെ ഇന്ത്യയുടെ താളം തെറ്റി. പിന്നീട് ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. രണ്ടിനു 83ല്‍ നിന്നും അഞ്ചിന് 123ലേക്കും ആറിന് 153ലേക്കും ടീം കൂപ്പുകുത്തി. ബാറ്റിങ് തകര്‍ച്ചയ്ക്കു പ്രധാന കാരണക്കാരന്‍ ഗില്ലാണെങ്കിലും ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഷോട്ട് സെലക്ഷനും വിമര്‍ശിക്കപ്പെടേണ്ടതാണ്.
ലീവ് ചെയ്യാമായിരുന്ന ഒരു ബോളിലാണ് ജുറേല്‍ ഔട്ടായത്. സ്ലിപ്പിനു മുകളിലൂടെ കട്ട് ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ഹാരി ബ്രൂക്ക് പിടികൂടുകയായിരുന്നു. വാഷിങ്ടണ്‍ പുറത്തായതിനും ന്യായീകരണമില്ല. കരുണ്‍ നായര്‍ (57) മടങ്ങി അടുത്ത ഓവറിലാണ് അദ്ദേഹം വീണത്.
അവസാന അംഗീകൃത ബാറ്ററെന്ന നിലയില്‍ വാഷിങ്ടണ്‍ കൂടുതല്‍ ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കേണ്ടത് പ്രധാനമായിരുന്നു. എന്നാല്‍ അറ്റ്കിന്‍സണിനെതിരേ പുള്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ഒവേര്‍ട്ടന്‍ പിടികൂടുകയും ചെയ്തു.