രാജ്‌കോട്ട്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ടി20യില്‍ ടീം ഇന്ത്യക്കു പരാജയം നേരിട്ട ശേഷം ഏറെ പഴി കേള്‍ക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. റണ്‍ചേസില്‍ പവര്‍പ്ലേയില്‍ തന്നെ ക്രീസിലെത്തിയിട്ടും 19ാം ഓവറില്‍ പുറത്താവുന്നതു വരെ സ്ലോ ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചത്. 35 ബോളുകള്‍ നേരിട്ട ഹാര്‍ദിക് രണ്ടു ഫോറും ഒരു സിക്‌സറുമടക്കം നേടിയത് 40 റണ്‍സ് മാത്രമാണ്.
ടീമിന്റെ തോല്‍വിക്ക് മുഖ്യ കാരണക്കാരനായി മാറിയെന്നതു മാത്രമല്ല കളിക്കളത്തിലെ മറ്റൊരു പ്രവര്‍ത്തിയുടെ പേരിലും രൂക്ഷവിമര്‍ശനമാണ് ഹാര്‍ദിക് നേരിട്ടുകൊണ്ടിരിക്കുന്നത്. ബാറ്റിങ് പങ്കാളിയായ ധ്രുവ് ജുറേലിനെ അപമാനിക്കുന്ന തരത്തിലുള്ള കാര്യം കൂടിയാണ് അദ്ദേഹം കാണിച്ചത്. പക്ഷെ തൊട്ടടുത്ത ബോളില്‍ തന്നെ ഹാര്‍ദിക്കിന് ഇതിനു പണി കിട്ടുകയും ചെയ്തു. സംഭവം എന്തായിരുന്നുവെന്നു നോക്കാം.

സിംഗിള്‍ നിഷേധിച്ചു
ധ്രുവ് ജുറേലിനു അര്‍ഹിച്ച സിംഗിള്‍ നിഷേധിക്കുന്നതിനൊപ്പം സ്‌ട്രൈക്കും നല്‍കാതെയാണ് ഹാര്‍ദിക് പാണ്ഡ്യ ആളാവാന്‍ നോക്കിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18ാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു സംഭവം. ഈ ഓവറിലെ ആദ്യത്തെ അഞ്ചു ബോളില്‍ ഒമ്പതു റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. ഹാര്‍ദിക്കിന്റെ ഒരു സിക്‌സറും ഇതിലുള്‍പ്പെടും. നാലാമത്തെ ബോളിലായിരുന്നു താരം സിക്‌സര്‍ പറത്തിയത്. രണ്ടാമത്തെ ബോളില്‍ അക്ഷര്‍ പട്ടേലിന്റെ (15) വിക്കറ്റും നഷ്ടമായിരുന്നു.
ഓവറിലെ അവസാനത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് ജുറേലാണ്. മിഡില്‍- ലെഗ് സ്റ്റംപ് ഏരിയയില്‍ ഒരു ലെങ്ത്ത് ബോളാണ് ആര്‍ച്ചര്‍ എറിഞ്ഞത്. സ്വീപ്പ് ഷോട്ടിലൂടെ ജുറേല്‍ ഇതു ഡീപ്പ് സ്‌ക്വയര്‍ ലെഗിലേക്കു കളിക്കുകയും ചെയ്തു. തുടര്‍ന്ന് സിംഗിളിനായി ഓടിയ താരത്തെ ക്രീസിന്റെ പകുതിയിലേറെ എത്തിയ ശേഷം വേണ്ടെന്നു പറഞ്ഞ് ഹാര്‍ദിക് തിരികെ അയക്കുകയായിരുന്നു. ഉറപ്പായും അവിടെ സിംഗിള്‍ ലഭിക്കേണ്ടതുമായിരുന്നു.
എന്നാല്‍ ഓവറിലെ അവസാന ബോളായതിനാല്‍ തൊട്ടടുത്ത ഓവറില്‍ ജുറേലിനു സ്‌ട്രൈക്ക് നല്‍കാതെ സ്വയം സ്‌ട്രൈക്ക് നേരിടാന്‍ ഹാര്‍ദിക് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജുറേലിനു അദ്ദേഹം ഹാട്രിക്കും നിഷേധിച്ചത്.
പിന്നാലെ പുറത്ത്
ധ്രുവ് ജുറേലിന്റെ പ്രഹരശേഷിയെ വില കുറച്ച് കണ്ട് സ്വയം ഹീറോയാവാന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ അടുത്ത ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ പുറത്താവുകയും ചെയ്തു. പേസര്‍ ജാമി ഒവേര്‍ട്ടനാണ് അദ്ദേഹത്തെ മടക്കിയത്. ഓവറിനു ശേഷം കൈവശമുള്ള ബാറ്റ് മാറ്റി പുതിയത് കൊണ്ടു വന്ന ഹാര്‍ദിക് വമ്പനടിക്ക് മുതിര്‍ന്ന് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

സ്റ്റംപുകള്‍ ലഭ്യമിട്ടൊരു ബോളാണ് ഒവേര്‍ട്ടന്‍ എറിഞ്ഞത്. സിക്‌സറില്‍ കുറഞ്ഞതൊന്നും ഹാര്‍ദിക്കും ലക്ഷ്യമിട്ടിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ടൈമിങ് ചെറുതായൊന്നു പാളുകയും ചെയ്തു. ഇതോടെ ലോങ്ഓഫില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ അനായാസം ഹാര്‍ദിക്കിനെ പിടികൂടി.
വളരെയധികം ക്ഷുഭിതനായാണ് അദ്ദേഹം ഈ പുറത്താവലിലെ നിരാശ പ്രകടിപ്പിച്ചത്. ദേഷ്യത്തോടെ ആക്രോശിച്ച ശേഷം ഹാര്‍ദിക് തല താഴ്ത്തി ക്രീസ് വിടുകയായിരുന്നു. ഏഴാമനായി അദ്ദേഹം കൂടി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു.
172 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഇന്ത്യ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഒമ്പതു വിക്കറ്റിനു 145 റണ്‍സ് മാത്രമെടുത്ത് മല്‍സരവും ഇന്ത്യ അടിയറവച്ചു. 40 റണ്‍സെടുത്ത ഹാര്‍ദിക്കിനെ കൂടാതെ ബാറ്റിങ് നിരയില്‍ മറ്റാരും 25 റണ്‍സ് പോലും തികച്ചില്ല.