ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വളരെ ആവേശകരമായ മൂന്നാം ദിനത്തിലേക്ക്. ഇന്ത്യയെ 500 കടക്കാന്‍ അനുവദിക്കാതെ 471 റണ്‍സിലൊതുക്കിയ ഇംഗ്ലീഷ് ടീം തിരിച്ചടിയും തുടങ്ങി. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ മൂന്നു വിക്കറ്റിനു 209 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 262 റണ്‍സ് കൂടി വേണം. സെഞ്ച്വറിയോടെ ഒലി പോപ്പും (100*) റണ്ണൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.
ഓപ്പണര്‍മാരായ സാക്ക് ക്രോളി (4), ബെന്‍ ഡക്കെറ്റ് (62), സൂപ്പര്‍ താരം ജോ റൂട്ട് (28) എന്നിവരെയാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. മുഴുവന്‍ വിക്കറ്റുകളും ജസ്പ്രീത് ബുംറയ്ക്കാണ്. ഇംഗ്ലണ്ടിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ ക്രോളിയെ ബുംറ മടക്കി. കരുണ്‍ നായരാണ് ക്യാച്ചെടുത്തത്.

രണ്ടാം വിക്കറ്റില്‍ ഡക്കെറ്റ്- പോപ്പ് ജോടി അഗ്രസീവ് ബാറ്റിങിലൂടെ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 122 റണ്‍സാണ് ഈ ജോടി അതിവേഗം അടിച്ചെടുത്തത്. ഇംഗ്ലീഷ് ടീം പിടിമുറുക്കവെ ബുംറ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. അവസാന സെഷനില്‍ ഡക്കെറ്റിനെ അദ്ദേഹം കിടിലനൊരു ഇന്‍സ്വിങ്ങറിലൂടെ ബൗള്‍ഡാക്കുകയായിരുന്നു. 94 ബോളില്‍ ഒമ്പതു ഫോറുള്‍പ്പെട്ടതാണ് ഡക്കെറ്റിന്റെ ഇന്നിങ്‌സ്.
ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച
ഇന്ത്യന്‍ ടീം മൂന്നു വിക്കറ്റിനു 359 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം കളി പുനരാരംഭിച്ചത്. നായകന്‍ ശുഭ്മന്‍ ഗില്ലും റിഷഭ് പന്തും ആദ്യദിനം അവസാനിപ്പിച്ച ഇടത്തു നിന്നു തന്നെയാണ് തുടങ്ങിയത്. 71 റണ്‍സ് ആദ്യദിനം ഇരുവരും ചേര്‍ന്ന ടീം ടോട്ടലിലേക്കു ചേര്‍ത്തു. ഇതോടെ 550-600 റണ്‍സെങ്കിലും ഇന്ത്യ ഉറപ്പിക്കുകയും ചെയ്തിരുന്നു.
പക്ഷെ ടീം ടോട്ടല്‍ 430ല്‍ നില്‍ക്കെ 147 റണ്‍സെടുത്ത ഗില്‍ മടങ്ങിയതോടെ കളി മാറുകയായിരുന്നു. 227 ബോളില്‍ 19 ഫോറും ഒരു സിക്‌സറും പായിച്ച ഇന്ത്യന്‍ നായകനെ ഷുഐബ് ബഷീറിന്റെ ബൗളിങില്‍ ജോഷ് ടോങാണ് പിടികൂടിയത്. അതുവരെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു.

41 റണ്‍സിനിടെയാണ് ഏഴു വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞു കുളിച്ചത്. ഗില്ലിനു ശേഷം ക്രീസിലെത്തിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നിരാശപ്പെടുത്തി. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ടെസ്റ്റ് കളിച്ച അദ്ദേഹത്തിന്റെ മടങ്ങിവരവ് ഡെക്കില്‍ കലാശിക്കുകയായിരുന്നു. പിന്നാലെ റിഷഭും ശര്‍ദ്ദുലും പുറത്തായി.
178 ബോൡ 12 ഫോറും ആറു സിക്‌സറുമടക്കം 134 റണ്‍സെടുത്ത അദ്ദേഹത്തെ ടോങ് വിക്കറ്റിനു മുന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറിലാണ് ഒരു റണ്ണെടുത്ത ശര്‍ദ്ദുല്‍ മടങ്ങിയത്. ഇതോടെ ലഞ്ച് ബ്രേക്കിനു പിരിയുമ്പോഴേക്കും ഇന്ത്യ ഏഴിനു 454ലേക്കു തകര്‍ന്നു.
ബ്രേക്കിനു ശേഷം ജസ്പ്രീത് ബുംറ (0), രവീന്ദ്ര ജഡേജ (11), പ്രസിദ്ധ് കൃഷ്ണ (1) എന്നിവരെ പെട്ടെന്നു തന്നെ മടക്കിയ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ ഇന്നിങ്‌സും അവസാനിപ്പിച്ചു. നായകന്‍ ബെന്‍ സ്റ്റോക്‌സും ടോങും നാലു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അടക്കപ്പെട്ട ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത് രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളാണ്. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍- ഗില്‍ സഖ്യം 129 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തിരുന്നു. ഇപ്പോള്‍ നാലാം വിക്കറ്റില്‍ ഗില്‍- റിഷഭ് ജോടി 198 ബോളില്‍ 138 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞു. നേരത്തേ ആദ്യ ദിനം ഓപ്പണിങ് വിക്കറ്റില്‍ ജയ്‌സ്വാള്‍- കെഎല്‍ രാഹുല്‍ ജോടി 91 റണ്‍സ് നേടിയിരുന്നു.
ജയ്‌സ്വാള്‍ (101), രാഹുല്‍ (42), അരങ്ങേറ്റ മല്‍സരം കളിച്ച സായ് സുദര്‍ശന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്കു നഷ്ടമായത്. ഒന്നാംദിനം വീണ മൂന്നു വിക്കറ്റുകളില്‍ രണ്ടും ഇംഗ്ലീഷ് നായകന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് ബ്രൈഡന്‍ കാര്‍സിനുമാണ്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ്(ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്, ഷുഐബ് ബഷീര്‍.