മുംബൈ: അഭിഷേക് ശര്‍മ വാംഖഡെയില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. പൊരുതാന്‍ പോലും കഴിയാതെ റണ്‍സിന്റെ 150 വന്‍ പരാജയത്തിലേക്കാണ് ജോസ് ബട്‌ലറും സംഘവും കൂപ്പുകുത്തിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നു കൈക്കലാക്കുകയും ചെയ്തു.
248 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. റണ്‍ചേസില്‍ ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനൊഴികെ (55) മറ്റാര്‍ക്കും ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ മറുപടിയില്ലായിരുന്നു. 10.3 ഓവറില്‍ 97 റണ്‍സിനു അവര്‍ കൂടാരംകയറി. 23 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. മറ്റാര്‍ക്കും ഇംഗ്ലീഷ് നിരയില്‍ 20 റണ്‍സ് പോലും തികയ്ക്കാനായില്ല.

റണ്‍മഴ പെയ്യിച്ച് ഇന്ത്യ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ വാരിക്കൂട്ടിയത് 247 റണ്‍സാണ്. ഇതിന്റെ പ്രധാന കാരണക്കാരനാവട്ടെ അഭിഷേക് ശര്‍മയുമായിരുന്നു. നിരവധി റെക്കോര്‍ഡുകള്‍ കടപുഴക്കിയ ഇന്നിങ്‌സില്‍ താരം വാരിക്കൂട്ടിയത് 135 റണ്‍സാണ്. 13 കൂറ്റന്‍ സിക്‌സറും ഏഴു ഫോറുകളുമടക്കമാണിത്. സെഞ്ച്വറിയിലെത്താന്‍ 37 ബോളുകള്‍ മാത്രമേ അഭിഷേകിനു വേണ്ടി വന്നുള്ളൂ.
ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്. സഞ്ജു സാംസണിന്റെ (40 ബോള്‍) പേരിലുള്ള റെക്കോര്‍ഡാണ് അഭിഷേക് പഴങ്കഥയാക്കിയത്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും അഭിഷേക് ഈ കളിയില്‍ സ്വന്തം പേരിലാക്കി. ശുഭ്മന്‍ ഗില്ലിന്റെ (126) റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്.
അഭിഷേകിനെക്കൂടാതെ ശിവം ദുബെ (30), തിലക് വര്‍മ (24) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഏഴു ബോളില്‍ നിന്നും രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്‍സുമായി സഞ്ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും ഒരിക്കല്‍ക്കൂടി ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണു. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകളെടുത്തു.
മറുപടിയില്ലാതെ ഇംഗ്ലണ്ട്
റണ്‍ചേസില്‍ പൊരുതാന്‍ പോലും സാധിക്കാതെയാണ് ഇംഗ്ലണ്ട് 150 റണ്‍സിന്റെ വന്‍ തോല്‍വിയിലേക്കു വീണത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 55 റണ്‍സുമായി ഫില്‍ സാള്‍ട്ട് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു.

സാള്‍ട്ടിനെ മാറ്റിനിര്‍ത്തിയാല്‍ ജേക്കബ് ബെഥല്‍ (10) മാത്രമേ ഇംഗ്ലീഷ് നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ. മറ്റുള്ളവരെല്ലാം ഒറ്റയക്ക സ്‌കോറിനു കൂടാരം കയറി. മൂന്നു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.
ടോസിനു ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിങിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം മുഹമ്മദ് ഷമിയെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്തു ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റം വരുത്തി. സാക്വിബ് മഹമ്മൂദിനു പകരം മാര്‍ക്ക് വുഡാണ് ഇലവനിലേക്കു വന്നത്.
നേരത്തേ മികച്ച തുടക്കമായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യക്കു ലഭിച്ചത്. ആദ്യത്തെ രണ്ടു കളിയിലും ജയിച്ച് പരമ്പരയില്‍ ആധിപത്യം നേടാന്‍ സൂര്യക്കും സംഘത്തിനും സാധിച്ചു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ കളിയില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ചെന്നൈയിലെ രണ്ടാമത്തെ കളിയില്‍ അല്‍പ്പമൊന്നു പതറിയെങ്കിലും രണ്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി.
എന്നാല്‍ രാജ്‌കോട്ടിലെ മൂന്നാമത്തെ കളിയില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തി. 26 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പൂനെയിലെ നാലാമത്തെ കളിയില്‍ ഇന്ത്യക്കു തുടക്കത്തില്‍ വന്‍ തകര്‍ച്ചയുണ്ടായെങ്കിലും ഇതിനെ അതിജീവിച്ച് കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. ഒടുവില്‍ 15 റണ്‍സിന്റെ വിജയവുമായി പരമ്പരയും ഇന്ത്യ തങ്ങളുടെ പേരിലാക്കുകയും ചെയ്തു.
അഞ്ചാം ടി20യിലെ പ്ലെയിങ് 11
ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.
.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടന്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.