For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സമ്മര്‍ദ്ദം ഏഴയലത്തില്ല, ജുറേല്‍ അടുത്ത ധോണി തന്നെ- സഞ്ജുവിന്റെ ശിഷ്യന്‍ കിടു

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദ്രുവ് ജുറേല്‍ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 7 വിക്കറ്റിന് 177 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ 307 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് ജുറേലായിരുന്നു. 100ലധികം റണ്‍സിന്റെ ലീഡ് ഇന്ത്യ വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും 46 ആക്കി അത് കുറച്ച് ഇന്ത്യയെ പൊരുതാവുന്ന നിലയിലേക്കെത്തിച്ചത് ദ്രുവ് ജുറേലായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 149 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സുമായി തിളങ്ങിയ ജുറേല്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ സ്പിന്‍ നിരക്ക് മുന്നില്‍ ഇന്ത്യ വട്ടം കറങ്ങിയപ്പോള്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജുറേലിന് സാധിച്ചു. സുനില്‍ ഗവാസ്‌കര്‍ എംഎസ് ധോണിയോട് ഉപമാനിച്ച ജുറേല്‍ അടുത്ത ഇതിഹാസമായിത്തന്നെ മാറുമെന്ന കാര്യം ഉറപ്പാണ്.

സമ്മര്‍ദ്ദമില്ലാതെ ജുറേല്‍ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ധോണിയെപ്പോലെ ഉയരുന്ന താരമാണ് ജുറേല്‍. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ ജുറേലിന് കഴിവുണ്ട്. പ്രതിരോധിച്ച് നിന്ന് ക്ഷമയോടെ കളിക്കാനും സാഹസിക ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും ജുറേലിന് ശേഷിയുണ്ട്. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജുറേല്‍.

ഫിനിഷര്‍ റോളില്‍ കളിക്കുന്ന ജുറേല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നത് പലവട്ടം കണ്ടിട്ടുള്ളതാണ്. ഐപിഎല്ലില്‍ രാജസ്ഥാനായി താരം അവസാന സീസണിലും കസറിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്തിയപ്പോള്‍ മറ്റൊരു തലത്തിലുള്ള മാറ്റമാണ് അദ്ദേഹം ശൈലിയില്‍ വരുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ജുറേല്‍ ബാറ്റുചെയ്യാനെത്തുമ്പോള്‍ ഇന്ത്യ തകര്‍ച്ചയെ നേരിടുകയായിരുന്നു. കുല്‍ദീപ് യാദവ്, ആകാശ് ദീപ് എന്നീ ബൗളര്‍മാരെ കൂട്ടുപിടിച്ചാണ് ജുറേല്‍ 90 റണ്‍സ് നേടിയത്.

dhruv jurel

സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും 10 റണ്‍സകലെ ഇത് നഷ്ടമായി. എന്നാല്‍ സെഞ്ച്വറിയെക്കാള്‍ ഉപരിയായി ടീമിനെ മികച്ച നിലയിലേക്കെത്തിക്കാന്‍ ജുറേലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ ജുറേല്‍ ബാറ്റ് ചെയ്യാനെത്തിയപ്പോഴും ടീം വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. സ്പിന്നിന് നല്ല ടേണ്‍ പിച്ചിലുണ്ടായിരുന്നു. ഇതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ ക്ഷമയോടെ നിലയുറപ്പിച്ച ജുറേല്‍ 77 പന്തുകള്‍ നേരിട്ടാണ് 39 റണ്‍സ് നേടിയത്.

മോശം ഷോട്ടുകള്‍ക്കൊന്നും ശ്രമിക്കാതെ ക്ലാസിക് ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവെച്ചത്. മൂന്നാം ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ജുറേല്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും പ്രകടനം മെച്ചപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന താരമായി ജുറേല്‍ മാറിയിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ജുറേല്‍ വരുന്ന കാലം വിദൂരമല്ല. അതിനുള്ള പ്രതിഭ ജുറേലിനുണ്ടെന്ന് നിസംശയം പറയാം.

ഇനി ഐപിഎല്ലാണ് വരാന്‍ പോകുന്നത്. രാജസ്ഥാന്റെ ഫിനിഷറായി ജുറേലുണ്ടാവും. മികവ് കാട്ടാനായാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ജുറേലിന് വിളിയെത്താന്‍ സാധ്യതയുണ്ട്. ഇന്ത്യക്ക് മധ്യനിരയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ടി20 ലോകകപ്പില്‍ ആവശ്യം. റിഷഭ് പന്ത് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടില്ല. ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റും ഉടക്കിലാണ്. ജിതേഷ് ശര്‍മക്ക് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല.

സഞ്ജു സാംസണിന് സ്ഥിരതയുമില്ല. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ജുറേല്‍ പരിഗണിക്കപ്പെട്ടേക്കും. അഞ്ചാം ടെസ്റ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ജുറേലുണ്ടാവുമെന്നുറപ്പാണ്. അഞ്ചാം ടെസ്റ്റിലും താരത്തിന് തിളങ്ങാനാവുമോയെന്നത് കണ്ടറിയേണ്ടത്. അഞ്ച് മത്സര പരമ്പര ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ അഞ്ചാം മത്സരവും ജയിച്ച് പരമ്പര 4-1ന് അലമാരയിലെത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക.

Story first published: Monday, February 26, 2024, 14:33 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+