വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്. 399 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു രോഹിത് ശര്‍മയും സംഘവും നല്‍കിയിരിക്കുന്നത്. ഏഷ്യയില്‍ ഇതുവരെ ടെസ്റ്റില്‍ 210 റണ്‍സിനു മുകളില്‍ ചേസ് ചെയ്തു ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തവണ അതിനു സാധിച്ചാല്‍ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും ചരിത്രത്തില്‍ ഇടം പിടിക്കാനും കഴിയും. ഒരു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലാണ് മൂന്നാംദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്.
രണ്ടു ദിവസവും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനിയും 332 റണ്‍സ് കൂടി വേണം. സാക്ക് ക്രോളിക്കൊപ്പം (29*) നൈറ്റ് വാച്ച്മാന്‍ രെഹാന്‍ അഹമ്മദാണ് (9*) ക്രീസിലുള്ളത്. ബെന്‍ ഡക്കെറ്റിനെയാണ് (28) ഇന്ത്യ പുറത്താക്കിയത്. ആര്‍ അശ്വിനായിരുന്നു വിക്കറ്റ്.

വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ ഇന്നു കളി പുനരാരംഭിച്ച ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് അവസാന സെഷനില്‍ ടീം ബ്രേക്കിനു പിന്നാലെ 255 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന ശുഭ്മന്‍ ഗില്ലിന്റെ (104) തകര്‍പ്പന്‍ സെഞ്ച്വഖിയാണ് ഇന്ത്യയെ രക്ഷിച്ചത്. 147 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രണ്ടു തവണ രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ഗില്‍ പിന്നീട് താളം വീണ്ടെടുക്കുകയും അഗ്രസീവ് ഇന്നിങ്‌സുമായി ഇന്ത്യയുടെ അമരക്കാരനാവുകയും ചെയ്തു. ഗില്ലിനെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും അര്‍ധ സെഞ്ച്വറി പോലും തികയ്ക്കാനായിട്ടില്ല. 45 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ടീമിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍.
ശ്രേയസ് അയ്യരും ലോവര്‍ ഓര്‍ഡറില്‍ അര്‍ അശ്വിനും 29 റണ്‍സ് വീതമെടുത്തു. യശസ്വി ജയ്‌സ്വാള്‍ (17), രോഹിത് ശര്‍മ (13), രജത് പാട്ടിധാര്‍ (9), കെഎസ് ഭരത് (6), കുല്‍ദീപ് യാദവ് (0), ജസ്പ്രീത് ബുംറ (0), മുകേഷ് കുമാര്‍ (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലി നാലു വിക്കറ്റുകശളെടുത്തപ്പോള്‍ രെഹാന്‍ അഹമ്മദ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകളെടുത്തു.
ഞെട്ടലോടെയായിരുന്നു മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം. രണ്ടാമത്തെ ഓവരില്‍ തന്നെ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ ഞെട്ടിച്ചു. ടീം സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ജയ്‌സ്വാളിനെയും അദ്ദേഹം മടക്കിയതോടെ ഇന്ത്യ രണ്ടിനു 30ലേക്കു വീണു. വലിയ തകര്‍ച്ച ഇന്ത്യ മുന്നില്‍ കണ്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ഗില്‍- ശ്രേയസ് ജോടി 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. പക്ഷെ ശ്രേയസും രജതും 11 റണ്‍സിനിടെ മടങ്ങിയതോടെ ഇന്ത്യ കളിയില്‍ വീണ്ടും ബാക്ക്ഫൂട്ടിലായി.
തുടര്‍ന്നാണ് ഗില്ലിനു കൂട്ടായി അക്ഷര്‍ എത്തിയത്. 89 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതായിരുന്നു. ഇതിനിടെ ഇന്ത്യയുടെ ലീഡ് 300 കടക്കുകയും ചെയ്തു. പക്ഷെ ടീം സ്‌കോര്‍ 211ല്‍ വച്ച് ഗില്‍ മടങ്ങിയ ശേഷം 44 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും ഇന്ത്യ കൈവിടുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ലീഡ് 400 കടക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും ഗില്‍, അക്ഷര്‍ എന്നിവരുടെ പുറത്താവലുകള്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു.

നേരത്തേ ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ച്വറിയിലേറി ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിമിന്നിങ്‌സ് രണ്ടാംദിനം തന്നെ ഇന്ത്യ 253 റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു.
ഇതോടെ 143 റണ്‍സിന്റെ ലീഡും ഇന്ത്യ കൈക്കലാക്കി. ആറു വിക്കറ്റുകള്‍ കട പുഴക്കിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. 15.5 ഓവറുകളെറിഞ്ഞ അദ്ദേഹം അഞ്ചു മെയ്ഡനുള്‍പ്പെടെ 45 റണ്‍സ് വിട്ടുകൊടുത്താണ് ആറു പേരെ മടത്തിയത്. മൂന്നു വിക്കറ്റുകളുമായി കുല്‍ദീപ് യാദവ് ബുംറയ്ക്കു മികച്ച പിന്തുണയും നല്‍കി.
209 റണ്‍സോടെയാണ് ജയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ അമരക്കാരനായി മാറിയത്. വളരെ അഗ്രസീവ് ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. 290 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 19 ഫോറുകളും ഏഴു സിക്‌സറുമടിച്ചു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 40 റണ്‍സ് പോലും തികയ്ക്കാനായില്ല. ശുഭ്മന്‍ ഗില്‍ 43ഉം രജത് പാട്ടിധാര്‍ 32ഉം റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, ഷുഐബ് ബഷീര്‍, രെഹാന്‍ അഹമ്മദ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.