ലോര്‍ഡ്‌സ്: നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അംപയറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന ഗുരുതര ആരോപണവുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മൈക്കല്‍ അതേര്‍ട്ടന്‍. ഇംഗ്ലണ്ട് 22 റണ്‍സിന്റെ വിജയം കൊയ്ത ഈ മല്‍സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കു കാരണം പണിയും കിട്ടിയിരുന്നു. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ അവരുടെ രണ്ടു പോയിന്റ് വെട്ടിക്കുറയ്ക്കുകയായിരുന്നു.

അവസാന സെഷനിലേക്കു നീണ്ട ലോര്‍ഡ്‌സിലെ ത്രില്ലിങ് ടെസ്റ്റില്‍ വിജയത്തിനു തൊട്ടരികെ വരെയെത്തിയാണ് ഇന്ത്യ പൊരുതി വീണത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് പുറത്താവാതെ 61 റണ്‍സുമായി ജഡേജ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുകളിലൊന്ന് കളിച്ചെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാനായില്ല. എങ്കിലും ജഡ്ഡുവിന്റെ പോരാട്ടവീര്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ജഡേജ ചെയ്ത കുറ്റമെന്ത്?
ക്രിക്കറ്റില്‍ ഇപ്പോള്‍ അംപയര്‍മാക്കു പഴയതു പോലെ 'അധികാരം' ഇല്ലാത്തതു പോലെയാണ് കാണപ്പെടുന്നതെന്നും ഇതു വളെയധികം ആശങ്കാജനകമാണെന്നും മൈക്കല്‍ അതേര്‍ട്ടന്‍ ചൂണ്ടിക്കാട്ടി. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുള്‍പ്പെട്ട ഒരു സംഭവത്തെ ഉദാഹരണമായി അദ്ദേഹം പറയുകയും ചെയ്തു.
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നു ഇംഗ്ലണ്ട് ടീം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ നിര്‍ണായക നിമിഷങ്ങളില്‍ മാറ്റി നിര്‍ത്തപ്പെടുകയാണോയെന്നും കളിക്കാരുടെ പെരുമാറ്റത്തിലെ നിിയന്ത്രണം നഷ്ടപ്പെടുകയാണോയെന്നും അതേര്‍ട്ടന്‍ ചോദിച്ചത്.
അംപയര്‍മാര്‍ക്കു ഇപ്പോള്‍ ഒരു ഗ്രിപ്പ് ലഭിക്കുന്നതിനായി ഇപ്പോള്‍ കളിക്കാരേക്കാള്‍ ശ്രദ്ധ അവരില്‍ തന്നെയാണ്. അംപയര്‍മാരുടെ ആധികാരികത കുറയുന്നത് എവിടെ നിന്നാണെന്നു എനിക്കറിയില്ല. ഡിആര്‍എസ് നിയമം പോലുള്ളവ വന്നതിനു ശേഷമാണെന്നു തോന്നുന്നുവെന്നും സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ അതേര്‍ട്ടന്‍ വ്യക്തമാക്കി.
ഡിആര്‍എസ് വരുന്നതിനു മുമ്പ് അംപയര്‍മാര്‍ സര്‍വ്വശക്തരായിരുന്നു. പക്ഷെ ഡിആര്‍എസിനു ശേഷം അവരുടെ ആധിരാകിത നഷ്ടപ്പെട്ടിരിക്കുകയാണ്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ രവീന്ദ്ര ജഡേജ ഡ്രിങ്കെടുത്ത ഒരു സന്ദര്‍ഭമുണ്ടായിരുന്നു. ഈ സമയത്തു വേഗക്കിലാക്കൂയെന്നു കാണിച്ച് അംപയര്‍ തന്റെ വാച്ച് അദ്ദേഹത്തിനു നേരെ കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ജഡേജ ഇതു പൂര്‍ണമായി അവഗണിക്കുകയായിരുന്നു. അംപയറുടെ മുന്നറിയിപ്പിന് ഒരു വിലയും അദ്ദേഹം നല്‍കിയില്ല. അതുകൊണ്ടു തന്നെ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗെയിം അല്‍പ്പം വേഗത്തിലാക്കാന്‍ ഇടമുണ്ടെന്നും താന്‍ കരുതുന്നതായി അതേര്‍ട്ടന്‍ വിശദമാക്കി.
അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഏതു ഇന്നിങ്‌സിലാണ് ജഡേജയെക്കുറിച്ചുള്ള അതേര്‍ട്ടന്റെ പരാമര്‍ശമെന്നതു വ്യക്തമല്ല. മല്‍സരം ജയിക്കാനായില്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരത്തിലെ ഹീറോ തന്നെയായിരുന്നു ജഡേജ.

കാരണം ലഞ്ച് ബ്രേക്കിനു പിന്നാലെ കഴിയുമെനന്നുറപ്പിച്ച മല്‍സരം അവസാന സെഷന്‍ വരെ നീട്ടിയത് അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പാണ്. അനാവശ്യ റിസ്‌കുകളൊന്നുമെടുക്കാതെ ജഡ്ഡു ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു.
193 റണ്‍സിന്റെ വിജയക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ എട്ടു വിക്കറ്റിനു 112 റണ്‍സിലേക്കു തകര്‍ന്നിരുന്നു. 130 റണ്‍സ് പോലും ഇന്ത്യ കടക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം 35 റണ്‍സിന്റെ കൂട്ടുകെട്ടുമായി ജഡ്ഡു ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
പക്ഷെ ജഡ്ഡു വിട്ടുകൊടുത്തില്ല. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് അദ്ദേഹം ടീമിനെ മുന്നോട്ടു കൊണ്ടുപോയി. 23 റണ്‍സുമായി ഈ സഖ്യം ടീമിനെ ജയത്തിലേക്കു നയിക്കവെയാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ സിറാജ് പുറത്തായത്. ഇതോടെ ഇന്ത്യ 170ന് ഓള്‍ഔട്ടാവുകയുമായിരുന്നു.